മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: നിയമസഭയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളിലും ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍ നാടന്‍. നാളെത്തന്നെ അതിന് ആധാരമായ തെളുവുകള്‍ രേഖകളും പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരുന്നതായിരിക്കും മുഖ്യമന്ത്രിക്ക് അത് പരിശോധിച്ച് അദ്ദേഹത്തിന് ഭോദ്യം ഉണ്ടെങ്കില്‍ മറുപടി പറയാം. സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ മാത്യു കുഴല്‍നാടന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് കൂടുതല്‍ പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. ചര്‍ച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്റെ പ്രതികരണം. സ്വപ്നയുടെ എന്‍ട്രി പി ഡബ്യു സി വഴിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ് സൈറ്റില്‍ ഒരിക്കല്‍ വീണ പറഞ്ഞത് ജയിക് ബാലകുമാര്‍ മെന്റര്‍ ആണെന്നും ആയിരുന്നു സഭയില്‍ മാത്യു കുഴല്‍ നാടന്‍ ആരോപിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ലേയെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ബാഗ് കൊണ്ടുപോകാന്‍ നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍സുലേറ്റ് സഹായത്തോടെ ബാഗ് കൊടുത്തുവിട്ടത് ശരിയാണെന്ന് എം.ശിവശങ്കര്‍ ഐഎഎസ് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു. കുറച്ചു മണിക്കൂര്‍ കൊണ്ട് വിദേശത്ത് എത്തിക്കാന്‍ കഴിയുന്ന ബാഗ് കൊടുത്തുവിടാന്‍ എന്തിനാണ് സ്വപ്നയുടേയും കോണ്‍സല്‍ ജനറലിന്റെയും സഹായം ആവശ്യപ്പെടുന്നത്? സ്വപ്ന ക്ലിഫ് ഹൗസില്‍ വന്ന സ്വാതന്ത്ര്യത്തോടെ ഏതെങ്കിലും സിപിഎം എംഎല്‍എയ്ക്കോ സിപിഎം നേതാവിനോ ക്ലിഫ് ഹൗസില്‍ വരാന്‍ കഴിയുമോ എന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി മറുപടിയും നല്‍കിയിരുന്നു.
മാത്യു കുഴല്‍നാടന്റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി 'മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകും എന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം എന്നും വീട്ടിലില്‍ ഇരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടന്‍ ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആള്‍ മെന്ററാണെന്ന് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധം ആണെന്നും പിണറായി പറഞ്ഞു.

ഏകദേശം ഒരു മണിക്കൂറോളം നേരമെടുത്താണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അദ്ദേഹം മറുപടി പറഞ്ഞത്. 'സോളാര്‍ കേസും സ്വര്‍ണ്ണ കടത്തും തമ്മില്‍ ബന്ധപ്പെടുന്നത് എങ്ങനെ എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ചോദ്യം. സോളാര്‍ അന്വേഷണത്തില്‍ ഒത്തു കളി ആരോപണം ഉയര്‍ന്നപ്പോള്‍ ആണ് കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്നും പിണറായി പറഞ്ഞു. പരാതിക്കാരിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായ പഴി സംസ്ഥാന സര്‍ക്കാര്‍കേള്‍ക്കേണ്ട എന്നു കരുതിയാണ് അത് അംഗീകരിച്ചത്. അതും ഇതും തമ്മില്‍ എന്താണ് ബന്ധം എന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയുടെ രഹസ്യമൊഴിയും അതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. സ്വപ്നയ്ക്ക് ജോലി സംഘ പരിവാര്‍ വഴി, കാര്‍, താമസം, സുരക്ഷ, ശമ്പളം, എല്ലാം അതുവഴി തന്നെ. അവരുടെ വക, പ്രധാനമന്ത്രിക്ക് കത്ത് എഴുതാന്‍ ലെറ്റര്‍ പാഡ് അവരുടെ വക. ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഏര്‍പ്പാടാണ് ഇത്. സ്വപ്നയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് ഇന്ന് വേദവാക്യമായി മാറിയിട്ടുണ്ട്. സ്വപ്ന ആരോപണം ഉന്നയിക്കുമ്പോള്‍ പിന്നില്‍ ചിലര്‍ ഉണ്ട് എന്ന് സംശയമുണ്ട്. പൊതുരംഗം കലുഷിതമാക്കാന്‍ ഉള്ള നീക്കം എന്നു തെളിവ് കിട്ടി. അതിനാലാണ് ഗൂഢാലോചന കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications