കൊല്ലത്തെ സ്കൂളിൽ ഗൗരിയെ കൊന്നതിന്റെ ആഘോഷം! കേക്ക് മുറിച്ച് മധുരം വിളമ്പി വരവേൽപ്പ്...
പ്രതികളായ രണ്ടുപേരെയും ജോലിയിൽ തിരിച്ചെടുത്തതിന്റെ ആഘോഷമായിരുന്നു സ്കൂളിൽ നടന്നത്.
കൊല്ലം: ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് സ്കൂൾ അധികൃതർ വരവേൽപ്പ് നൽകിയത് വിവാദമാകുന്നു. കേസിലെ പ്രതികളായ സിന്ധു, ക്രസന്റ് എന്നീ അദ്ധ്യാപകർക്കാണ് സ്കൂൾ അധികൃതർ വൻ വരവേൽപ്പ് നൽകിയത്.
പ്രതികളായ രണ്ടുപേരെയും ജോലിയിൽ തിരിച്ചെടുത്തതിന്റെ ആഘോഷമായിരുന്നു സ്കൂളിൽ നടന്നത്. കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് സ്കൂൾ അധികൃതരും അദ്ധ്യാപകരും പ്രതികൾക്ക് സ്വീകരണം നൽകിയത്. അതേസമയം, അദ്ധ്യാപകർക്ക് സ്വീകരണം നൽകിയതിനെതിരെ ഗൗരിയുടെ അച്ഛൻ രംഗത്തെത്തി. മകളെ കൊന്നതിന്റെ ആഘോഷമായിരുന്നു സ്കൂളിൽ നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആത്മഹത്യ
പത്താം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രണ്ട് അദ്ധ്യാപികമാർക്കെതിരെ പോലീസ് കേസെടുത്തത്. അദ്ധ്യാപികമാർ രണ്ടുപേരും ചേർന്ന് ഗൗരിയെ മാനസികമായി പീഡിപ്പിച്ചതായും, കുട്ടിയെ ആൺകുട്ടികൾക്കിടയിൽ ഇരുത്തി ശിക്ഷിച്ചതായും ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പ്രതികളാക്കി പോലീസ് കേസെടുത്തത്.

കോടതിയിൽ
പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദ്ധ്യാപികമാർ രണ്ടുപേരും ഒളിവിൽ പോയി. പിന്നീട് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചതോടെ രണ്ടുപേരും നേരിട്ട് കോടതിയിൽ ഹാജരായി. കൊല്ലത്തെ കോടതിയിൽ അദ്ധ്യാപികമാർ ഹാജരാകുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണവുണ്ടായിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് മാധ്യമപ്രവർത്തകരെ ആക്രമിച്ചത്.

സ്വീകരണം...
ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ രണ്ടുപേരെയും കഴിഞ്ഞദിവസമാണ് കൊല്ലം ട്രിനിറ്റി ലീസിയം സ്കൂളിൽ തിരികെയെടുത്തത്. കഴിഞ്ഞദിവസം തിരികെ ജോലിയിൽ പ്രവേശിച്ച രണ്ടുപേർക്കും ഗംഭീര സ്വീകരണം നൽകി. കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് സ്കൂൾ മാനേജ്മെന്റ് അദ്ധ്യാപികമാരെ വരവേറ്റത്.

ആക്ഷേപം...
എന്നാൽ സിന്ധുവിനും, ക്രസന്റിനും ഇത്തരത്തിൽ സ്വീകരണം നൽകിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. തിരിച്ചെടുത്ത അദ്ധ്യാപകരെ പിരിച്ചുവിടണമെന്നും, മകളുടെ മരണം സിബിഐ അന്വേഷിക്കണമെന്നുമാണ് ഗൗരിയുടെ പിതാവ് പ്രസന്നൻ ആവശ്യപ്പെട്ടത്.

കൊന്നതിന്റെ ആഘോഷം...
തന്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്നും മകളെ കൊലപ്പെടുത്തിയാതണെന്നും അദ്ദേഹം പറഞ്ഞു. മകളെ കൊന്നതിന്റെ ആഘോഷമാണ് കഴിഞ്ഞദിവസം സ്കൂളിൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗൗരിയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രസന്നൻ, നീതിക്ക് വേണ്ടി താനും കുടുംബവും നിയമപരമായി പോരാടുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications