'ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ല', സർക്കാർ നോക്കുകുത്തിയായെ റിയാസ്
ഓണക്കാലത്തെ വിലക്കയറ്റത്തെ വിമർശിച്ച് ബേപ്പൂർ എംഎൽഎ പിഎ മുഹമ്മദ് റിയാസ്. പിആർ ഏജൻസികൾ പടച്ചുവിടുന്ന കണക്കുകൾക്ക് തീവിലയിൽ പൊള്ളുന്ന സാധാരണക്കാരന്റെ ജീവിതാനുഭവത്തെ മറികടക്കാൻ സാധിക്കില്ലെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ വർഷത്തെ ഉപഭോക്താക്കളുടെ പകുതിയോളം മാത്രമാണ് ഈ വർഷം ഓണക്കാലത്ത് സപ്ലൈകോയിലെത്തിയിരിക്കുന്നത്. ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ലെന്നും മുഹമ്മദ് റിയാസ് തുറന്നടിച്ചു.
പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ല. പിആർ ക്വട്ടേഷനുകൾ കൊണ്ട് അടുക്കളയിലെ കാലിയായ പാത്രങ്ങൾ നിറയ്ക്കാനുമാവില്ല. ഇത്തവണത്തെ ഓണക്കാലത്തെ വിലക്കയറ്റത്തെക്കുറിച്ച് ഇന്നലെ ഫേസ്ബുക്കിൽ സൂചിപ്പിച്ചിരുന്നു.അത് ചിലരെ വല്ലാതെ പൊള്ളിച്ചുവെന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

പക്ഷേ സാധനങ്ങളുടെ തീവിലയിൽ പൊള്ളുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റാണ്. അവരുടെ ജീവിതാനുഭവത്തെ മറികടക്കാൻ പിആർ ഏജൻസികൾ പടച്ചുവിടുന്ന കണക്കുകൾക്ക് കഴിയില്ല. ഓണവിപണിയിലെ കച്ചവട കണക്കുകൾ ഗ്രാഫിക് കാർഡുകളാക്കി ഇറക്കി "വിലക്കയറ്റമില്ല, എല്ലാം ഭദ്രം" എന്ന പിആർ മഹാമഹത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പ്. എത്ര പിആർ ക്വട്ടേഷൻ കൊണ്ട് വെളുപ്പിക്കാൻ ശ്രമിച്ചാലും യാഥാർത്ഥ്യം മാറില്ല.
വിലക്കയറ്റം വസ്തുതയാണ്.
കഴിഞ്ഞ വർഷം ഓണസീസണിൽ സപ്ലൈകോയിൽ 387 കോടിയുടെ കച്ചവടം നടക്കുകയും 57 ലക്ഷം കുടുംബങ്ങൾ സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ഓണം അവസാനിക്കാൻ രണ്ടുനാൾ മാത്രം ബാക്കിനിൽക്കെ സപ്ലൈകോയിൽ എത്തിയിരിക്കുന്നത് ഏകദേശം 30 ലക്ഷം പേർ മാത്രം. അതായത് കഴിഞ്ഞ വർഷത്തെ ഉപഭോക്താക്കളുടെ പകുതിയോളം മാത്രം!
അരി, പയർവർഗങ്ങൾ, പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങൾക്കെല്ലാം തീപിടിച്ച വില. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 80 രൂപയോടടുക്കുന്നു. വിലക്കയറ്റം തടയാൻ വിപണിയിൽ ശക്തമായി ഇടപെടേണ്ട സർക്കാർ നോക്കുകുത്തിയായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഓണക്കാലത്ത് എന്തായിരുന്നു സ്ഥിതി?
കഴിഞ്ഞ ഓണക്കാലത്ത് എൽഡിഎഫ് സർക്കാർ ഏകദേശം 20,000 കോടി രൂപ ജനങ്ങളിലേക്ക് എത്തിച്ചു. ക്ഷേമപെൻഷനും ബോണസും ഉത്സവബത്തയും ഡി.എ.യും നേരത്തെ നൽകി. ക്ഷേമപെൻഷന്റെ രണ്ട് ഗഡു ഓണത്തിന് മുമ്പ് വിതരണം ചെയ്തു. സപ്ലൈകോയും കൺസ്യൂമർഫെഡും ഓണച്ചന്തകളിലൂടെ അവശ്യസാധനങ്ങൾ വലിയ വിലക്കുറവിൽ ലഭ്യമാക്കി. വെള്ള, നീല, പിങ്ക് കാർഡുകാർക്ക് യഥാക്രമം 15, 10, 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ റേഷൻ കടകൾ വഴി നൽകി. സംസ്ഥാനത്തെ മൂന്നേകാൽ കോടി ജനങ്ങളിൽ രണ്ടുകോടിയിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഭക്ഷ്യക്കിറ്റും സ്കൂൾ കുട്ടികൾക്ക് അരിയും നൽകി. സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും വർധിപ്പിക്കുകയും ഒരു ഗഡു ഡി.എ. അനുവദിക്കുകയും ചെയ്തു. കരാർ തൊഴിലാളികളും സ്കീം തൊഴിലാളികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്ക് സർക്കാരിന്റെ കരുതലെത്തി.
എന്നാൽ ഇത്തവണ എന്താണ് സംഭവിച്ചത്?
കഴിഞ്ഞ പത്ത് വർഷമായി വിലക്കയറ്റം പിടിച്ചുനിർത്താൻ നൽകിയിരുന്ന ആനുകൂല്യങ്ങൾ യുഡിഫ് സർക്കാർ ഒന്നൊന്നായി വെട്ടിക്കുറച്ചു. നീല, വെള്ള കാർഡുടമകൾക്ക് 10.90 രൂപയ്ക്ക് നൽകിയിരുന്ന 10 കിലോ അരിക്ക് ഇപ്പോൾ 26 രൂപയാണ് ഈടാക്കുന്നത്. കിലോയ്ക്ക് 15 രൂപയിലധികം വർധന! സപ്ലൈകോ വഴി 26 രൂപ നിരക്കിൽ നൽകിയിരുന്ന 20 കിലോ അരി വിതരണ പദ്ധതിയും ഇല്ലാതായി.
ഭൂരിഭാഗം സപ്ലൈകോ ഔട്ട്ലെറ്റുകളിലും സാധനങ്ങൾ സ്റ്റോക്കില്ല. റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം പോലും ഇതുവരെ പൂർണ്ണമായിട്ടില്ല. ഇതാണ് ജനങ്ങളുടെ നേരനുഭവം. അതുകൊണ്ട് കഴിഞ്ഞ വർഷത്തെ ഓണക്കാലവും ഈ വർഷത്തെ ഓണക്കാലവും ജനങ്ങൾ തന്നെ വിലയിരുത്തട്ടെ. രണ്ട് സർക്കാരുകളുടെ വിപണി ഇടപെടലുകൾക്ക് ജനങ്ങൾ തന്നെ മാർക്കിടട്ടെ.
ഗ്രാഫിക് കാർഡുകൾക്ക് വിലക്കയറ്റം ഇല്ലാതാക്കാനാവില്ല. പിആർ ക്വട്ടേഷനുകൾ കൊണ്ട് അടുക്കളയിലെ കാലിയായ പാത്രങ്ങൾ നിറയ്ക്കാനുമാവില്ല. ജനങ്ങളുടെ വയറു നിറയണം. ജനങ്ങളുടെ കുടുംബബജറ്റ് സംരക്ഷിക്കപ്പെടണം. അതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. യുഡിഫ് സർക്കാരിന്റെ പിആർ അഭ്യാസമല്ല പരിഹാരം.



Click it and Unblock the Notifications