വർഗീയ പ്രവണതകൾ തിരുത്തുന്നതിന് മാർഗ്ഗനിർദ്ദേശം വേണം; സതീശൻ കത്തയച്ചു
തിരുവനന്തപുരം: മതസൗഹാർദ്ദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ പിന്തുണ തേടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് സാംസ്കാരിക, സാഹിത്യ - സാമൂഹിക പ്രവർത്തകർക്കും കലാകാരന്മാർക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. വർഗീയ പ്രവണതകൾ തിരുത്തുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിൻ്റെ കത്തിൻ്റെ പൂർണരൂപം വായിക്കാം:
നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകളും ചര്‍ച്ചകളും വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടാവുമല്ലോ. മുന്‍പില്ലാത്ത വിധം സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്.
കേരളത്തിലെ വിവിധ മതവിശ്വാസികള്‍ എക്കാലവും പരസ്പരം പുലര്‍ത്തിയിരുന്ന സ്‌നേഹ വിശ്വാസങ്ങള്‍ക്കും സാഹോദര്യത്തിനും പോറല്‍ ഏല്‍ക്കുന്നത് അത്യന്തം വേദനാജനകമാണ്. സമൂഹത്തെ ചേര്‍ത്തു നിർത്തുന്ന ഇഴയടുപ്പങ്ങള്‍ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്.

എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള അങ്ങ് ഈ ഘട്ടത്തില്‍ സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണം. അത്തരം ശ്രമങ്ങള്‍ക്ക് ഉപദേശവും പിന്തുണയും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ചു നിന്നു കൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് പാർട്ടിയും യു.ഡി.എഫും ആരംഭിച്ചത് അങ്ങയെ അറിയിക്കുന്നു. എല്ലാ പിന്തുണയും ഉണ്ടാകണം.

അതേസമയം, ഒരിടവേളക്ക് ശേഷം വീണ്ടും രാഷ്ട്രീയ ചേരിയിൽ പരസ്പരം വാദപ്രതിവാദങ്ങളും കൊമ്പുകോർക്കലും സജീവമാകുകയാണ്. പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തോടനുബന്ധിച്ച് മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ സിപിഎമ്മും സിപിഎമ്മിന് നേരെ കോൺഗ്രസ്സും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, ബിജെപി സർക്കാരിനെ വിമർശിച്ചും പ്രതിപക്ഷത്തിൻ്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും വിഷയത്തിൽ നിരന്തരം പ്രസ്താവനകൾ നടത്തിയാണ് മുന്നോട്ടുപോകുന്നത്.

വർഗീയവിഷം ചീറ്റുന്ന വർഗീയവാദിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവനെ കെ സുധാകരൻ പരാമർശിച്ചതാണ് ഏറ്റവുമൊടുവിൽ നടന്ന രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ നടത്തിയ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്നലെയും ഇന്നുമായി സിപിഎം ആക്ടിങ് സെക്രട്ടറി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകാനെത്തിയ കെ സുധാകരൻ വിജയരാഘവൻ്റെ നേർക്ക് അതിരുകടന്ന പ്രതികരണവുമായിട്ടാണ് എത്തിയത്.

എന്നാൽ, വർഗീയവിഷം ചീറ്റുന്ന വർഗീയവാദിയെന്നായിരുന്നു കെ സുധാകരൻ സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയെ വിശേഷിപ്പിച്ചത്. രൂക്ഷമായ ഭാഷയിൽ വിജയരാഘവനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സുധാകരൻ്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും.
ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോയെന്നും, അതാണ് വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സിപിഎം ചെയ്യുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. കണ്ണൂരിൽ നടന്ന കോൺഗ്രസ് പരിപാടിക്കിടെയായിരുന്നു സുധാകരൻ്റെ കടന്നാക്രമണം.
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിവ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടും. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയെത്തി പ്രസ്താവനയിറക്കി കഴിഞ്ഞാൽ പ്രശ്നങ്ങൾ അവസാനിക്കില്ല.

കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന മതസൗഹാര്‍ദ്ദ യോഗത്തില്‍ പങ്കെടുക്കുമെന്ന് എല്ലാ മതമേലധ്യക്ഷന്മാരും അറിയിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ സർവകക്ഷിയോഗത്തിന് മുൻകൈയ്യെടുക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വിജയരാഘവനെ കുറിച്ച് ഇതിലും കൂടുതൽ പറയാൻ തൻ്റെ മാന്യത അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ ഇനി കൂടുതൽ പരാമർശങ്ങൾ നടത്താൻ താല്പര്യമില്ലാത്തതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടിക്കാഴ്ച നടത്തിയിരുന്നു.

വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു ഇതിനോടുള്ള വിജയരാഘവന്റെ വിമര്‍ശനം. ഇതിന്‍റെ പിൻപാട്ടുകാരനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
വിജയരാഘവൻ്റെ വിമർശനത്തിനാണ് സുധാകരൻ മറുപടിയുമായി എത്തിയത്. വിഷയത്തിൽ വിവാദങ്ങൾ വീണ്ടും കത്തിപ്പടരുന്ന സാഹചര്യത്തിലാണ് സാംസ്കാരിക സാമൂഹിക സാഹിത്യ കലാ രംഗങ്ങളിലുള്ളവരുടെ പിന്തുണ അഭ്യർത്ഥിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കത്തയച്ചത്.












Click it and Unblock the Notifications