മന്ത്രി പി രാജീവിനെ തള്ളി ഡബ്ല്യൂസിസി, 'ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് നിലപാട്'
കോഴിക്കോട്: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി പി രാജീവിന്റെ വാദം തള്ളി ഡബ്ല്യൂസിസി അംഗവും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ. മന്ത്രിക്ക് ഡബ്ല്യൂസിസി നിവേദനം നൽകിയിരുന്നുവെന്നും റിപ്പോർട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് നിലപാട് എന്നും ദീദി വ്യക്തമാക്കി.
'മന്ത്രി പി രാജീവ് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന കാര്യത്തില്‍ തങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. മന്ത്രിക്ക് ഡബ്ല്യൂസിസി കൊടുത്തത് നിവേദനമാണ്. അത് ഡബ്ല്യൂസിസിയുടെ ഔദ്യോഗികമായ അഭ്യര്‍ത്ഥനയാണ്. അതില്‍ തന്നെ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. അക്കാര്യത്തില്‍ മാറ്റം വരേണ്ട സാഹചര്യം ഇപ്പോഴില്ല'. റിപ്പോര്‍ട്ട് പുറത്ത് വരണം എന്ന് തന്നെയാണ് നിലപാട് എന്നും ദീദി ദാമോദരന്‍ പറഞ്ഞു.
ഹേമ കമ്മീഷന് മുന്നില്‍ പോയി മൊഴി കൊടുത്ത, പ്രത്യേകിച്ച് സ്വകാര്യ സ്വഭാവമുളള മൊഴി കൊടുത്ത ആളുകളുടെ മാനസികാവസ്ഥ ആലോചിച്ച് നോക്കിയാല്‍ അറിയാമെന്ന് ദീദി പറഞ്ഞു. അവര്‍ക്ക് അതേക്കുറിച്ചുളള ആശങ്കയുണ്ടാകും. അക്കാര്യം ജസ്റ്റിസ് ഹേമയും കമ്മീഷന്‍ അംഗങ്ങളുമൊക്കെ പറഞ്ഞിട്ടുളളതാണ്. അതല്ലാതെ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് ഡബ്ല്യൂസിസിയുടെ ആവശ്യമെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
'ദിലീപിന് പറ്റിയ അബദ്ധം അതാണ്', നടിയെ ആക്രമിച്ച കേസിന് മുൻപ് നല്ലവനായിരുന്നു: ബാലചന്ദ്ര കുമാർ
'സിനിമാ നയം രൂപീകരിക്കുന്നതിലേക്ക് നയിക്കുന്ന കാര്യമാണെങ്കില്‍ എന്തായാലും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വെക്കണം. എന്താണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്നോ നിര്‍ദേശങ്ങളെന്നോ ആര്‍ക്കും അറിഞ്ഞ് കൂട. അതുകൊണ്ട് റിപ്പോര്‍ട്ട് പുറത്ത് വിടുകയും ചര്‍ച്ചയ്ക്ക് വെക്കുകയും വേണം' എന്ന് ദീദി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ നടപടി വൈകുന്നതിലെ ആശങ്ക തങ്ങള്‍ നിരന്തരം മുന്നോട്ട് വെക്കുന്നതാണ്. അതില്ലെന്ന് മന്ത്രി പറയുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എഴുതിയ നിവേദനം മന്ത്രിക്ക് മുന്നില്‍ നല്‍കിയിട്ടും ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുന്ന കാരണം മനസ്സിലാകുന്നില്ല. മന്ത്രി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായാണോ മീഡിയ റിപ്പോര്‍ട്ട് ചെയ്തത് എന്നും അറിയേണ്ടതുണ്ടെന്നും ദീദി പറഞ്ഞു.
സിനിമയിലെ സംഘടനകളില്‍ നിന്ന് ഒരുകാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരന്‍ ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന് എതിരെ ഇതുവരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ അമ്മ തയ്യാറായിട്ടില്ല. സിനിമയിലെ പലരും മൗനം തുടരുകയാണ്. കുറ്റവാളിക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ് നിശബ്ദമായി ഇരിക്കാം എന്നുളള തീരുമാനം എന്നും ദീദി കുറ്റപ്പെടുത്തി.
അതേസമയം മന്ത്രി പി രാജീവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂസിസി ഉടന്‍ ഓണ്‍ലൈനായി യോഗം ചേരും. അതേസമയം പി രാജീവ് താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് തന്നെ ഡബ്ല്യൂസിസി ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണം എന്നാണ് ആവശ്യപ്പെട്ടത് എന്നും പി രാജീവ് വ്യക്തമാക്കി.
Recommended Video