ബാറുകൾ തുറക്കാൻ വരട്ടെ... സർക്കാർ കോടതിയുടെ ചുമലിൽ കയറി വെടിവെച്ചു;സർക്കാരിന് രൂക്ഷ വിമർശനം!!
കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടിയാണ് ഹര്‍ജിക്കാരന്‍. സർക്കാരിനെതിരെ നിശിത വിമനർശനവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി.
കൊച്ചി: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കരുതെന്ന് ഹൈക്കോടതി. ചേർത്തല-തിരുവനന്തപുരം, കണ്ണൂർ-കുറ്റിപ്പുറം പാതകളിലെ മദ്യശാലകൾ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി വരുംവരെയാണ് നിര്‍ദേശം. ഹർജി ബുധനാഴ്ച പരിഗമിക്കും.
ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചാണ് ബാറുടമകള്‍ അനുകൂല ഉത്തരവ് നേടിയെടുത്തതെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കൊയിലാണ്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടിയാണ് ഹര്‍ജിക്കാരന്‍. സർക്കാരിനെതിരെ നിശിത വിമനർശനവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ബാറുകൾ തുറക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല, പരിശോധിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്നും, കോടതിയുടെ ചുമലിൽ കയറി സർക്കാർ വെടിവെക്കേണ്ടെന്നും കോടതി നിരീക്ഷിച്ചു. ദേശീയപാതയാണെന്ന് അറിഞ്ഞിട്ടും എന്തിന് ബാറുകൾ തുറന്നെന്നും കോടതി ചോദിച്ചു.
നേരത്തെ ബാറുടമകളുടെ ഹര്‍ജിയില്‍ മദ്യശാലകള്‍ തുറക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധി ഉണ്ടായത്.2014ലാണ് ദേശീയപാത എന്ന പദവി ഹൈവേ അതോറിറ്റി എടുത്തുമാറ്റിയത്. ആ പഴുതാണ് ബാറുടമകള്‍ കോടതിയില്‍ ഉപയോഗപ്പെടുത്തിയതും. ഇതോടെയാണ് ആശയ കുഴപ്പമുണ്ടായത്.
കോടതിയെ തെറ്റിധരിപ്പിച്ചാണ് അനുകൂലവിധി നേടിയതെന്ന് ആക്ഷേപവും ഉയര്‍ന്നു. ദേശീയപാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന കോടതിവിധിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെയെന്നും മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം സര്‍ക്കാര്‍ നയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.