പുതുവൈപ്പ് സമരം: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍..!! തീവ്രവാദ ഭീഷണി അക്രമം മറയ്ക്കാന്‍..!
പുതുവൈപ്പിലെ പോലീസ് ന്യായീകരണം തള്ളി മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: പുതുവൈപ്പ് സമരത്തിലെ പോലീസ് ഇടപെടലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍. ഐഓസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടന്ന സമാധാനപരമായ സമരം അക്രമാസക്തമാക്കിയത് പോലീസിന്റെ ഇടപെടല്‍ മൂലമാണെന്ന് മനുഷ്യാവകാശക്കമ്മീഷന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ തീവ്രവാദ ഭീഷണി ഉണ്ടായിരുന്നുവെന്ന പോലീസിന്റെ വാദവും കമ്മീഷന്‍ തള്ളി. പോലീസ് അതിക്രമം മറയ്ക്കാനാണ് സമരത്തില്‍ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന് പറയുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആരോപിച്ചു. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട പോലീസിന് ആരെയും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും കമ്മീഷന്‍ വിലയിരുത്തി.
പുതുവൈപ്പിലെ പോലീസ് നടപടിയെ ഡിജിപി സെന്‍കുമാര്‍ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ന്യായീകരിച്ചതിനേയും കമ്മീഷന്‍ വിമര്‍ശിച്ചു. പോലീസിന്റെ ലാത്തിച്ചാര്‍ജിനെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ കമ്മീഷന്‍ സ്ത്രീകളോടും കുട്ടികളോടും പോലീസ് കാണിച്ച അതിക്രമം പകല്‍പോലെ വ്യക്തമാണെന്നും പറഞ്ഞു.

ഹൈക്കോടതി ജംഗ്ഷനില്‍ സമരക്കാര്‍ക്ക് നേരെ ലാത്തി വീശിയ ഡിസിപി യതീഷ് ചന്ദ്രയോട് അടുത്ത മാസം പതിനൊന്നിന് ഹാജരാവാനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.പുതുവൈപ്പിലെ ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് യതീഷ് ചന്ദ്രയോട് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയില്‍ തീവ്രവാദ ഭീഷണി ഉണ്ടായിരുന്നുവെന്നും തടിച്ചുകൂടിയ സമരക്കാരെ യതീഷ് ചന്ദ്ര നീക്കം ചെയ്തത് അതുകൊണ്ടാണ് എന്നുമായിരുന്നു പോലീസ് അതിക്രമത്തെ കുറിച്ച് ഡിജിപി സെന്‍കുമാര്‍ നല്‍കിയ വിശദീകരണം












Click it and Unblock the Notifications