അപായ മണി മുഴക്കി ഇടുക്കി ഡാം.. ജലനിരപ്പ് ഉയരുന്നു.. ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലേർട്ട്!
ചെറുതോണി: മഴ കനത്തതോടെ ഇടുക്കിയിലെ ജനങ്ങള്‍ ഭീതിയിലാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുന്നു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 2400 അടിയാണെന്നിരിക്കേ നിലവില്‍ 2394 അടി വരെ എത്തിയിരിക്കുന്നു ജലനിരപ്പ്. 2400 അടി വരെ വെള്ളം എത്തുന്നതിന് മുന്‍പ് നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്ന് വിടാനാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം.
ഡാം തുറക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ ഒരുക്കുക. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. 2397-98 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ വെള്ളം തുറന്ന് വിടാനാണ് തീരുമാനം.

അപായ സൈറണ്‍ മുഴക്കി 15 മിനിറ്റുകള്‍ക്ക് ശേഷമാകും ഷട്ടറുകള്‍ തുറക്കുക. ചെറുതോണി നദീതീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. 12 ദുരിതാശ്വാസ ക്യാമ്പുകളാണ് സ്ഥലത്ത് ഒരുക്കിയിരിക്കുന്നത്. അണക്കെട്ട് തുറന്നാല്‍ ആളുകളെ ഈ ക്യാമ്പുകളിലേക്ക് മാറ്റും. ഇന്ന് രാത്രി മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും.
അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്ന പൊതുജനങ്ങളെ നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി സംഭരണി മുതല്‍ ലോവര്‍ പെരിയാര്‍ ഡാം വരെയാണ് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍. ഡാ തുറക്കുമ്പോള്‍ നിരവധി വീടുകളും കെട്ടിടങ്ങളുമടക്കമാണ് വെള്ളത്തിലാവുക. എത്ര കെട്ടിടങ്ങളെ ബാധിക്കുമെന്ന കണക്ക് തയ്യാറാക്കാന്‍ ഫീല്‍ഡ് സര്‍വ്വേ നടത്തിയിരുന്നു. പകല്‍ സമയത്താവും ഷട്ടര്‍ തുറന്ന് വെള്ളം പുറത്ത് വിടുക.












Click it and Unblock the Notifications