കേരള കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയില്ല, പാലായിലും കടുത്തുരുത്തിയിലും എങ്ങനെ തോറ്റു:സിപിഐ റിപ്പോര്‍ട്ട്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വന്തമാക്കിയ ചരിത്ര വിജയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് അടക്കം ഗുണം ചെയ്തുവെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണി തോറ്റത് തിരിച്ചടിയാണെങ്കിലും കോട്ടയം ഉള്‍പ്പടേയുള്ള മധ്യകേരളത്തില്‍ ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സാന്നിധ്യം നിര്‍ണ്ണായകമായി.
യുഡിഎഫിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ മുന്നണിക്ക് അനുകൂലമായതും ജോസിന്റെയും കൂട്ടരുടേയും വരവാണെന്നുമായിരുന്നു സിപിഎം തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാണ് ഈ റിപ്പോര്‍ട്ടിനേയും കേരള കോണ്‍ഗ്രസിനേയും തള്ളി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം.

കേരള കോണ്‍ഗ്രസിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്തുവെന്ന് സിപിഎം പറയുമ്പോള്‍ ജോസും കൂട്ടരും ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ലെന്നാണ് സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളായ കടുത്തുരുത്തിയിലും പാലായിലും വിജയിക്കേണ്ടതായിരുന്നില്ലേയെന്നും സിപിഐ ചോദിക്കുന്നു.
ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം

പാലായിലേയും കടുത്തുരുത്തിയിലേയും തിരഞ്ഞെടുപ്പ് തോല്‍വി നേരത്തെ സിപിഎമ്മും വിലയിരുത്തിയിരുന്നു. കോട്ടയത്ത് 7 മണ്ഡലങ്ങളില്‍ ജയിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ടായിരുന്നു.ജോസ് കെ മാണി മത്സരിക്കുന്ന മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധവേണ്ടതുണ്ടായിരുന്നു. പാലായിലെ പരാജയത്തിന്റെ പ്രധാന ഒരു കാരണം പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യമാണെന്നായിരുന്നു സിപിഎം റിപ്പോര്‍ട്ട്.

പ്രതീക്ഷിച്ച രണ്ട് മണ്ഡലങ്ങള്‍ നഷ്ടമായെങ്കിലും ജോസിന്റെ വരവ് മുന്നണിക്ക് നേട്ടമായി എന്നത് സിപിഎം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയം ജനം ആഗ്രഹിച്ചത് കൊണ്ടാണ്, അതിന് മുന്നണിയിലേക്ക് പുതുതായി വന്ന ആര്‍ക്കും പ്രത്യേക നേട്ടം അവകാശപ്പെടാന്‍ കഴിയില്ല എന്നതിലേക്കുമാണ് സിപിഐ തിരഞ്ഞെടുപ്പ് അവലോകനം വിരല്‍ ചൂണ്ടുന്നത്.
പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ പ്രകടമായില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്വാധീന മേഖലയില്‍ അടക്കം ഉണ്ടായ വിജയം ഒന്നാം പിണറായി സര്‍ക്കാറിന്റെ വിജയമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് പ്രത്യേക സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് ഏറ്റവും പ്രകടമാവേണ്ട മണ്ഡലത്തില്‍ ഇടയായില്ലെന്നും റിപ്പോര്‍ട്ട് ചോദിക്കുന്നു.

പാലായിലും കടുത്തുരുത്തിയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ പ്രമുഖ നേതാക്കള്‍ മത്സരിച്ചിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. മുന്നണി വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ 15375 വോട്ടിനായിരുന്നു കേരള കോണ്‍ഗ്രസ് അധ്യക്ഷനായ ജോസ് കെ മാണി തോറ്റത്. കടുത്തുരുത്തിയില്‍ നാലായിരത്തോളം വോട്ടിനായിരുന്നു സ്റ്റീഫന്‍ ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫിനോട് പരാജയപ്പെട്ടത്.

യുഡിഎഫിനെ പ്രതിരോധിത്തിലാക്കാന്‍ മാത്രം കേരള കോണ്‍ഗ്രസിന്റെ വരവ് ഉപകരിച്ചു എന്നതാണ് സിപിഐ കാണുന്ന ഏക നേട്ടം. അതിനപ്പറുത്ത് ഒരു നേട്ടവും മുന്നണിയിലേക്ക് പുതുതായി വന്നവര്‍ ഉണ്ടാക്കിയതായി സിപിഐയുടെ റിപ്പോര്‍ട്ടില്‍ ഇല്ല. അതേസമയം തന്നെ മുന്നണി വലിയ നേട്ടം ഉണ്ടാക്കിയപ്പോഴും സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടായ പരാജയവും സിപിഐ വിലയിരുത്തുന്നുണ്ട്.

സിപിഐക്ക് ഇത്തവണ നഷ്ടമായ സിറ്റിങ് സീറ്റുകളില്‍ ഒന്ന് കരുനാഗപ്പള്ളിയാണ്. പാര്‍ട്ടിക്കും മുന്നണിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ വലിയ ഭൂരിപക്ഷത്തിനായിരുന്നു തോല്‍വി. 29208 വോട്ടിനാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആര്‍ രാമചന്ദ്രനെ യുഡിഎഫിലെ സിആര്‍ മഹേഷ് തോല്‍പ്പിച്ചത്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പിന് 6 പതിറ്റാണ്ടിന് ശേഷമുള്ള കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസിന്റെ ആദ്യ വിജയമായിരുന്നു ഇത്തവണത്തേത്ത്.

മണ്ഡലത്തിലെ കനത്ത തോല്‍വിക്ക് സിറ്റിങ് എംഎല്‍എയുടെ വീഴ്ചയും സംഘടനപരമായ പ്രശ്‌നങ്ങളും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ സജീവമായിരുന്നു. ഇത് മുന്നില്‍ കണ്ട് പ്രതിരോധിക്കാനും സാധിക്കില്ലെന്നും വിമര്‍ശനം ഉണ്ട്. തോല്‍വി വിശദമായ പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.

മൂവാറ്റുപുഴയിലെ തോല്‍വിയിലും സ്ഥാനാര്‍ഥിക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് വിമര്‍ശനം. 2016 ലെ തിരഞ്ഞെടുപ്പില്‍ 9375 വോട്ടിന് വിജയിച്ച മണ്ഡലമാണ് ഇത്തവണ നഷ്ടമായത്. യുഡിഎഫ് ശക്തമായ സ്ഥാനാര്‍ത്ഥിയെയായിരുന്നു മണ്ഡലം തിരികെ പിടിക്കാന്‍ നിയോഗിച്ചത്. എങ്കിലും ഭൂരിപക്ഷം കുറഞ്ഞാലും വിജയിച്ച് കയറാമെന്നായിരുന്നു പാര്‍ട്ടി കണക്ക് കൂട്ടല്‍.

എന്നാല്‍ തിരഞ്ഞടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ സിറ്റിങ് എംഎല്‍എയായ എല്‍ദോ എബ്രഹാം 6961 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടിനോട് പരാജയപ്പെട്ടു. എല്‍ദോ എബ്രഹാമിന് 68264 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 74425 വോട്ടുകളായിരുന്നു മാത്യു കുഴല്‍നാടന്‍ നേടിയത്. ശക്തി കേന്ദ്രമായ അടൂരില്‍ സാമൂദായിക സമവാക്യങ്ങള്‍ വോട്ടുകുറച്ചുവെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

അടൂരില്‍ മൂന്നാം തവണയും ചിറ്റയം ഗോപകുമാര്‍ വിജയിച്ചെങ്കിലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 2919 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മണ്ഡലത്തില്‍ ലഭിച്ചത്. എല്‍ഡിഎഫിന് 66569 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 63650 വോട്ടുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്‍ തൊട്ടുപിറകില്‍ എത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ 25460 വോട്ടിന് സിപിഐ വിജയിച്ച മണ്ഡലമാണ് അടൂര്‍.

അവലോകന റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന നിര്‍വാഹകസമിതിയിലും നാളെ സംസ്ഥാന കൗണ്‍സിലിലും അവതരിപ്പിക്കും. ജനയുഗത്തെ വിമര്‍ശിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ മറുപടിയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും. ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്ന വിര്‍ശനത്തിനാണ് കെ കെ ശിവരാമനോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയത്. ശിവരാമന് എതിരായ നടപടി പരസ്യ ശാസനയില്‍ ഒതുങ്ങാനാണ് സാധ്യത. അതേസമയം, മന്ത്രിസഭയിലെ സിപിഐക്ക് കീഴിലെ വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനവും പാര്‍ട്ടി പരിശോധിക്കും. പാർട്ടിക്ക് അനുവദിച്ച ബോർഡ് കോർപ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.












Click it and Unblock the Notifications