ആ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ വിലക്കയറ്റം ഇത്ര രൂക്ഷമാകില്ലായിരുന്നു: തോമസ് ഐസക്
തിരുവന്തപുരം: പണപ്പെരുപ്പത്തെ നേരിടാനുള്ള റിപ്പോ നിരക്ക് ഉയർത്തല്‍ നടപടി അടക്കമുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രസർക്കാരിന് ഏതാനും മാസം മുമ്പ് സ്വീകരിക്കാമായിരുന്നുവെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്. പെട്രോൾ നികുതി പൂർണ്ണമായും പിൻവലിക്കുക. കൽക്കരി ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുക. സംഭരണം ഉറപ്പുവരുത്തിയശേഷം മാത്രം മിച്ചമുള്ളത് കയറ്റുമതി ചെയ്യാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുക. ചില അടിസ്ഥാന ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുക. ഇപ്പോൾ കുറച്ചൊക്കെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ നിർദ്ദേശങ്ങൾ നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ വിലക്കയറ്റം ഇന്നത്തേതുപോലെ രൂക്ഷമാകില്ലായിരുന്നുവെന്നാണ് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
ബുധനാഴ്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കെ ഇതാണ് ഇന്ന് സാമ്പത്തിക ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിഷയം. പരക്കെ കരുതപ്പെടുന്നത് റിപ്പോ നിരക്ക് 50 ബെയ്സിസ് പോയിന്റ് ഉയർത്തുമെന്നാണ്. 100 ബെയ്സിസ് പോയിന്റാണ് ഒരു ശതമാനം. മെയ് മാസത്തിൽ വരുത്തിയ 40 ബെയ്സിസ് പോയിന്റ് വർദ്ധനവുകൂടി കണക്കിലെടുത്താൽ റിപ്പോ നിരക്ക് ഈ ധനകാര്യ വർഷം ഇതിനകം 0.9 ശതമാനം വർദ്ധിച്ചതായി കാണാം.
'അത്തരമൊരു ആശങ്ക അതിജീവിത ഉന്നയിച്ചതില്‍ എന്താണ് തെറ്റ്: സാധരണക്കാരന് ഈ ആനുകൂല്യം കിട്ടുമോ"
റിപ്പോ നിരക്ക് എന്നാൽ വാണിജ്യ ബാങ്കുകൾക്ക് റിസർവ്വ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശ നിരക്കാണ്. റിപ്പോ നിരക്ക് ഉയർന്നാൽ ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്നതിന് ചെലവ് കൂടുമെന്നതിനാൽ ബാങ്കുകൾ വായ്പ എടുക്കുന്നതു കുറയ്ക്കും. പണ ലഭ്യത കുറയും. പുറത്തുള്ള പലിശ നിരക്ക് ഉയരും. അതോടെ നിക്ഷേപകരും ജനങ്ങളും വായ്പയെടുത്തു ചെലവഴിക്കുന്നതു ചുരുക്കും. ഇതു വിലക്കയറ്റത്തിനു തടയാകും.
എണ്ണവില വർദ്ധനവിന്റെയും കോവിഡാനന്തര സാമ്പത്തിക വളർച്ചയുടെയും പ്രത്യാഘാതമായി ലോകത്തെമ്പാടും വിലക്കയറ്റം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് എല്ലാ രാജ്യങ്ങളിലും റിസർവ്വ് ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതിനും പണ ലഭ്യത കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ റിസർവ്വ് ബാങ്കിന്റെ നടപടി അസാധാരണായ ഒന്നല്ല.
ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍
അസാധാരണമായിട്ടുള്ള ഒരു കാര്യം ഏപ്രിൽ മാസത്തിൽ റിസർവ്വ് ബാങ്കിന്റെ യോഗം വിലക്കയറ്റം ശക്തിപ്പെടില്ലെന്നും അതുകൊണ്ട് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്നും തീരുമാനിച്ചതാണ്. പാർലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം വിലക്കയറ്റം 6 ശതമാനത്തിൽ താഴ്ത്തി നിർത്താനുള്ള നടപടികൾ സ്വീകരിക്കാൻ റിസർവ്വ് ബാങ്ക് ബാധ്യസ്ഥമാണ്. തുടർച്ചയായി രണ്ടു പാദം വിലക്കയറ്റം 6 ശതമാനം പരിധി കടന്നാൽ രേഖാമൂലം റിസർവ്വ് ബാങ്ക് പാർലമെന്റിനോടു വിശദീകരണം നൽകണം. അതു ഒരു റിസർവ്വ് ബാങ്ക് ഗവർണ്ണറും ആഗ്രഹിക്കാത്ത കാര്യമാണ്. റിസർവ്വ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും വിശ്വാസം (അതിനു കാരണം എന്തെന്നു നമുക്ക് അറിഞ്ഞുകൂടാ) ഇന്ത്യയിലെ വിലക്കയറ്റം ദുർബലമാകുമെന്നായിരുന്നു. എന്നാൽ വിലക്കയറ്റം കയറുപൊട്ടുകയാണെന്നു മെയ് മാസത്തിൽ വ്യക്തമായി. ഉടൻ സാധാരണഗതിയിലുള്ള ജൂൺ മാസ യോഗത്തിനു കാത്തു നിൽക്കാതെ ഏപ്രിൽ മാസത്തിൽ അസാധാരണ യോഗം വിളിച്ചു ചേർത്ത് പലിശ നിരക്ക് ഉയർത്തി. കേന്ദ്രസർക്കാർ നികുതി കുറയ്ക്കൽ തുടങ്ങിയ ചില നടപടികളും സ്വീകരിച്ചു.
പക്ഷേ വൈകിപ്പോയിയെന്നു പറയാതെ നിർവ്വാഹമില്ല. വിലക്കയറ്റ കാലത്തെ വലിയൊരു അപകടം വിലക്കയറ്റ പ്രതീക്ഷയുടെ അന്തരീക്ഷ സൃഷ്ടിയാണ് (inflation expectation). വില ഇനിയും ഉയരുമെന്നു പരക്കെ ഒരു ധാരണവന്നാൽ അതിൽ നിന്നും തങ്ങളുടെ വരുമാനം കുറയാതിരിക്കാൻ മിടുക്കന്മാർ ചെയ്യുക ഇതാണ് - പ്രതീക്ഷിത വില വർദ്ധനവിനേക്കാൾ കൂടുതൽ ഉയർന്ന വില തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഈടാക്കും. ഇതൊരു ദൂഷിത വലയമാണ്. നടപടികൾ വൈകിയതുകൊണ്ട് അങ്ങനെയൊരു സ്ഥിതിവിശേഷത്തിലേക്കു രാജ്യം വഴുതി വീണിരിക്കുകയാണ്.
കേന്ദ്രസർക്കാരിന് ഏതാനും മാസം മുമ്പ് ഈ നടപടികൾ സ്വീകരിക്കാമായിരുന്നു: പെട്രോൾ നികുതി പൂർണ്ണമായും പിൻവലിക്കുക. കൽക്കരി ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുക. സംഭരണം ഉറപ്പുവരുത്തിയശേഷം മാത്രം മിച്ചമുള്ളത് കയറ്റുമതി ചെയ്യാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുക. ചില അടിസ്ഥാന ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുക. ഇപ്പോൾ കുറച്ചൊക്കെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ നിർദ്ദേശങ്ങൾ നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ വിലക്കയറ്റം ഇന്നത്തേതുപോലെ രൂക്ഷമാകില്ലായിരുന്നു. അതുകൊണ്ട് വിലക്കയറ്റത്തിന് യുക്രെയ്ൻ-റഷ്യ യുദ്ധത്തെ മാത്രം പഴി പറഞ്ഞിട്ടു കാര്യമില്ല. കേന്ദ്രസർക്കാരിനും റിസർവ്വ് ബാങ്കിനും ഇന്നത്തെ സ്ഥിതിവിശേഷത്തിൽ ഉത്തരവാദിത്വമുണ്ട്.
Recommended Video