പോപ്പുലർ ഫ്രണ്ടിന് മേൽ പിടിമുറുക്കി സർക്കാർ.. ആഭ്യന്തര വകുപ്പിന്റെ ത്രിതല അന്വേഷണം
കോഴിക്കോട്: 2010ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായ ജോസഫിന്റെ കൈവെട്ടിയത് മുതല്‍ എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വരെയുള്ള പങ്കാളിത്തം പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതാണ്. നിരോധന നീക്കം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നടത്തി തുടങ്ങിയിട്ടുമുണ്ട്.
നിരോധനം വേണ്ട എന്ന നിലപാടാണ് കേരളത്തിന് ഈ മതമൗലികവാദികളുടെ സംഘടനകളോടുള്ളത്. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും മേലെ പിടിമുറുക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തര വകുപ്പ്.

നിരോധിക്കാനുള്ള നീക്കം
പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി നേരത്തെ എന്‍ഐഎ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം ഫലം കണ്ടില്ല. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തോടെ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയവര്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്.

ത്രിതല അന്വേഷണം
അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡും നേതാക്കളെ അടക്കം കസ്റ്റഡിയിലെടുക്കലും ഉണ്ടായിരുന്നു. ഈ സംഘടനകള്‍ക്കെതിരായ നടപടികള്‍ അവയിലൊതുങ്ങില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ ഒരുമിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എതിരെ അന്വേഷണം നടത്തുന്നത്.

സിമിയുടെ നേതാക്കൾ
സംസ്ഥാന ഇന്റലിജന്‍സിലും ലോക്കല്‍ പോലീസിനുമൊപ്പം ആഭ്യന്തര സുരക്ഷാ കാര്യങ്ങള്‍ അന്വേഷിക്കുന്ന ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം. നിരോധിച്ച സംഘടനയായ സിമിയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ തലപ്പത്തുള്ളതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

സിമിക്കാരെക്കുറിച്ചും അന്വേഷണം
സിമിയുടെ പ്രവര്‍ത്തകരും നേതാക്കളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കുറിച്ചും അന്വേഷണം നടത്തും. പഴയ സിമി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരാണ്. ഇവരില്‍ 35 പേര്‍ കോഴിക്കോട് ജില്ലയില്‍ സജീവമാണ്. 130തോളം പഴയ സിമിക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനൊപ്പമുണ്ട് സംസ്ഥാനത്തൊട്ടാകെ.

കേരളത്തിലും പുറത്തും
പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരായി സംസ്ഥാനത്ത് 25,000ത്തോളം പേരുണ്ടെന്നാണ് കണക്ക്. എസ്ഡിപിഐയുടെ തലപ്പത്തെ നാല് പേര്‍ പഴയ സിമി നേതാക്കളാണ്. കേരളത്തില്‍ കൂടാതെ സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകളിലും നിരവധി അംഗങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.

വ്യാപക പരിശോധന
രണ്ട് സംഘടനകളുടേയും കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷമമായ പരിശോധനയാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുവരെ പാര്‍ട്ടി ഓഫീസുകളടക്കം 116 സ്ഥാപനങ്ങള്‍ പോലീസ് പരിശോധിച്ച് കഴിഞ്ഞു. 30 റെയ്ഡുകള്‍ കോഴിക്കോട് മാത്രം നടത്തി. 34 മുന്‍കരുതല്‍ അറസ്റ്റുകളും പോലീസ് നടത്തിയിട്ടുണ്ട്.

കേരളത്തിന്റെ നിലപാട്
അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്രം വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ നിലപാടില്‍ മാറ്റം വരുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതും. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്. ഹാദിയ കേസില്‍ മാത്രം സംഘടന 90 ലക്ഷത്തിലധികം രൂപയാണ് ചെലവാക്കിയത്.

കേന്ദ്രത്തിന് റിപ്പോർട്ട്
മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങള്‍ പങ്കുവെയ്ക്കാനും പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ കുറിച്ചടക്കം ഇന്റലിജന്‍സ് വിഭാഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേരള പോലീസിനകത്ത് പച്ചവെളിച്ചം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുതിയ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് വേണം കരുതാൻ.












Click it and Unblock the Notifications