പോലീസ് ഒരുക്കിയ വലയിൽ ദിലീപ് തുടക്കത്തിൽ തന്നെ വീണു: ദിലീപിനെ വീഴ്ത്തിയത് പോലീസിന്റെ ആ തന്ത്രം
ശാസ്ത്രീയ രീതികളിലൂടെ പ്രതികളിൽ നിന്ന് പോലീസ് വിവരങ്ങൾ ചോർത്തുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിലും പോലീസ് അന്വേഷണ രീതിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നായകൻ ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി പ്രഥമ ദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർക്കാൻ പോലീസ് സമർപ്പിച്ച കേസ് ഡയറിയിലെ വിവരങ്ങളായിരുന്നു നിർണായകമായത്.
നടൻ അജു വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു, നടി റിമ കല്ലിങ്ങലിനെയും അറസ്റ്റ് ചെയ്യുമോ?
അതേസമയം വിവരങ്ങൾ ശേഖരിക്കാനായി പോലീസ് സ്വീകരിച്ച തന്ത്രങ്ങളായിരുന്നു ദിലീപിനെയും സുനിയെയും കുടുക്കിയത്. ശാസ്ത്രീയ രീതികളിലൂടെ പ്രതികളിൽ നിന്ന് പോലീസ് വിവരങ്ങൾ ചോർത്തുകയായിരുന്നു. കോടതിയിൽ സമർപ്പിച്ച കേസ് ഡയറിയിലും പോലീസ് അന്വേഷണ രീതിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു.
പോലീസിന്റെ തന്ത്രപരമായ നീക്കം
പോലീസിന്റെ തന്ത്രപരമായ നീക്കം തന്നെയാണ് ദിലീപിനെയും പൾസർ സുനിയെയും കുടുക്കിയത്. കോടതിയിൽ സമർപ്പിച്ച കേസ് ഡയറിൽ വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച രീതികളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ശാസ്ത്രീയ രീതികൾ
സ്റ്റൂൾ പീജിയെൻ, റീഡ് മെത്തേഡ് എന്നീ ശാസ്ത്രീയ രീതികളിലൂടെയാണ് അന്വേഷണ സംഘം വിവരം ശേഖരിച്ചത്. ആറുമാസമായി ശാസ്ത്രീയാന്വേഷണ മാർഗങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
സംഭവം നടന്നത്
ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയിലെത്തിയ നടി ആക്രമിക്കപ്പെട്ടത് നടിയെ ആക്രമിച്ച ശേഷം പൾസർ സുനിയും സംഘവും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളും പകർത്തിയിരുന്നു. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൾസർ സുനി തുടക്കം മുതൽ പറഞ്ഞിരുന്നത്.
ഗൂഢാലോചന പുറത്തുവന്നത്
പ്രതികൾ റിമാൻഡിൽ കഴിയുന്നതിനിടെ മാർച്ച് എട്ടിനാണ് സംഭവത്തിലെ ഗൂഢാലോചന, ക്വട്ടേഷന്‍ തുടങ്ങിയവ സംബന്ധിച്ച് പോലീസിന് ആദ്യ വിവരം ലഭിച്ചത്. പിന്നീടാണ് പ്രതികളെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ അന്വേഷണ സംഘം സ്വീകരിച്ചത്.
വിവരം ചോർത്താൻ പോലീസിലെ ചാരന്മാർ
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവരെ പുറത്തുള്ള മറ്റ് പ്രതികൾ സഹായിക്കുമെന്ന പൾസർ സുനിയുടെ വിശ്വാസം തകർക്കുകയായിരുന്നു പോലീസ് ആദ്യം ചെയ്തത്. പോലീസിന്റെ വിശ്വസ്തരായ തടവുപുള്ളികളെ ഉപയോഗിച്ച് തടവുപുള്ളികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന രീതിയായിരുന്നു സ്റ്റൂൾ പീജിയെൻ.
ചുരുളഴിഞ്ഞത്
സുനിയുടെ സെല്ലിലെത്തിയ പോലീസിലെ ഏജന്റ്മാരായ തടവ് പുള്ളികൾ സൗഹൃദം സ്ഥാപിച്ച് വിവരങ്ങൾ ചോർത്തുകയായിരുന്നു. ഇവരുടെ സംഭാഷണം പോലീസ് രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കേസിലെ കുരുക്കഴിഞ്ഞു തുടങ്ങിയത്.
മനസു തുറക്കാൻ റീഡ് മെത്തേഡ്
പ്രതികളുടെ ചോദ്യം ചെയ്യലായിരുന്നു അന്വേഷണത്തിലെ രണ്ടാംഘട്ടം. ഇതിനായി സൗഹൃദ ഭാവത്തിൽ പ്രതികളുടെ മനസ് തുറപ്പിക്കുന്ന റീഡ് മെത്തേഡ് ആണ് ഉപയോഗിച്ചത്. പ്രതികളുമായി അടുത്ത സൗഹൃദം സ്ഥാപിച്ച അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി പലതും സമ്മതിച്ചത്.
റീഡ് മെത്തേഡിന് ഒമ്പത് ഘട്ടം
ഷിക്കാഗോ പോലീസ് സയന്റിഫിക് ക്രൈം ഡിറ്റക്ഷൻ ലബോറട്ടിയുടെ ഡയറക്ടറായിരുന്ന ജോൺ ഇ റീഡ് വികസിപ്പിച്ചെടുത്ത ചോദ്യം ചെയ്യൽ മുറയാണ് റീഡ് മെത്തേഡ്. ഒമ്പത് ഘട്ടങ്ങളിലൂടെയുള്ള ചോദ്യം ചെയ്യൽ രീതിയാണ് ഇത്.
നിർണായക ഒമ്പത് ഘട്ടങ്ങൾ
ഒമ്പത് ഘട്ടങ്ങളിലൂടെയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. നേരിട്ട് കുറ്റം ആരോപിച്ച് നിഷേധിപ്പിക്കലാണ് റീഡ് മെത്തേഡിന്റെ ആദ്യ ഘട്ടം. തുടർന്ന് കുറ്റ കൃത്യത്തിന്റെ മുഴുവൻ തെളിവുകളും നിരത്തിയ ശേഷം പ്രതിക്കു വേണ്ടി ന്യായീകരണം കണ്ടെത്തലാണ് രണ്ടാം ഘട്ടം. അതിനു ശേഷം തെളിവ് നിരത്തി പ്രതിയുടെ മൊഴി പൊളിക്കുന്നു.
സമ്മതിച്ചില്ലെങ്കിൽ മറ്റ് തന്ത്രം
പ്രതിയുടെ മൊഴികളെ സൗഹൃദ ഭാവത്തിൽ ഖണ്ഡിക്കലാണ് നാലാംഘട്ടം. തുടർന്ന് പ്രതിരോധിക്കുന്ന രീതിയെ അപഗ്രഥിക്കുന്നു. പ്രതിയുടെ നിസഹകരണത്തെ തന്ത്രപരമായി കൈകാര്യം ചെയ്യലും കുറ്റത്തിന് നിർദോഷമെന്ന് തോന്നുന്ന കാരണം അവതരിപ്പിക്കലുമാണ് പിന്നീടുള്ള ഘട്ടങ്ങൾ. നിർദോഷമായ കാരണം സമ്മതിപ്പിക്കലാണ് എട്ടാം ഘട്ടം. കുറ്റം വാക്കാൽ സമ്മതിച്ചാൽ രേഖപ്പെടുത്തും സമ്മതിച്ചില്ലെങ്കിൽ വേറെ രീതികൾ സ്വീകരിക്കും.
ദിലീപ് തുടക്കത്തിൽ തന്നെ
പോലീസിന്റെ ചോദ്യം ചെയ്യൽ രീതി ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്നെ ദിലീപ് ചോദ്യങ്ങളോട് പ്രതികരിക്കാതെ മൗനത്തിലായി. സുനിൽ കുമാർ അടക്കമുള്ള മറ്റ് പ്രതികൾ നാലാമത്തെ ഘട്ടം കടക്കും മുമ്പ് കുറ്റം സമ്മതിച്ചെന്ന് പോലീസ് പറയുന്നു.