കാടിളക്കിയിട്ടും ജസ്നയെക്കുറിച്ച് തുമ്പില്ലാതെ പോലീസ്, തെരച്ചിൽ നാട്ടിൽ, ജസ്നയെ കണ്ടെത്താൻ പെട്ടി
പത്തനംതിട്ട: ഒരു സുപ്രഭാതത്തില്‍ ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെയുള്ള അപ്രത്യക്ഷമാകലായിരുന്നു കോട്ടയം സ്വദേശിനി ജസ്‌നയുടേത്. രണ്ട് മാസത്തിലധികമായി ജസ്‌നയ്ക്ക് വേണ്ടി കാടും നാടുമടച്ച് പോലീസ് തെരച്ചില്‍ നടത്തുന്നു. ഒരു വിവരവും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജസ്‌ന അന്തരീക്ഷത്തില്‍ മാഞ്ഞ് പോയത് പോലെ..
കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വനമേഖലകളിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്. എന്നാല്‍ ജസ്‌നയെക്കുറിച്ചുള്ള ഒരു വിവരം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പോലീസ് കാടിറങ്ങിയിരിക്കുകയാണ്.
കാടിളക്കി തെരച്ചിൽ
125 പോലീസുകാരാണ് രണ്ട് ദിവസങ്ങളിലായി ജസ്‌നയെ കണ്ടെത്തുന്നതിന് വേണ്ടി കാട് കയറിയത്. പത്ത് സംഘങ്ങളായി തിരിഞ്ഞ് പരുന്തുംപാറ, മത്തായി കൊക്ക, കോലാഹല മേട്, വാഗമണ്‍, പൊന്തന്‍ പുഴ, മുണ്ടക്കയം, വലിയ കാവ്, എരുമേലി എന്നീ വനമേഖലകളിലാണ് തെരച്ചില്‍ നടത്തിയത്. പോലീസിനെ സഹായിക്കാന്‍ സ്ഥല പരിചയമുള്ള പ്രദേശവാസികളും ഫോറസ്റ്റ് ഗാര്‍ഡുമാരും ജസ്‌നയുടെ കോളേജിലെ വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു.
ഒരു തുമ്പ് പോലും ഇല്ല
വെള്ളക്കെട്ടുകളും ചതുപ്പും ഉള്‍ക്കാടുകളും അഗാധമായ കൊക്കകളും ഉള്‍പ്പെടുന്ന പ്രദേശം മുഴുവന്‍ സംഘം അരിച്ച് പെറുക്കി. എന്നാല്‍ ജസ്‌നയെക്കുറിച്ച് ഒരു സൂചന പോലും പോലീസിന് ലഭിച്ചില്ല. ഇതോടെ കാടിളക്കിയുള്ള തെരച്ചില്‍ കൊണ്ട് കാര്യമായ പ്രയോജനമൊന്നും ലഭിക്കാന്‍ പോകുന്നില്ലെന്ന് പോലീസിന് ഉറപ്പായി. മഴയും കോടമഞ്ഞും കാട്ടിലെ തെരച്ചലിന് വലിയ തടസ്സവുമായിരുന്നു.
പത്തിടങ്ങളിൽ പെട്ടികൾ
കാട്ടിലെ തെരച്ചില്‍ വഴി നാട്ടുകാരെ ഒന്ന് ഇളക്കുക എന്ന ഉദ്ദേശം കൂടി പോലീസിന് ഉണ്ടായിരുന്നു. ജസ്‌നയെക്കുറിച്ച് എന്തെങ്കിലും സൂചനകളോ സംശയങ്ങളോ ആര്‍ക്കെങ്കിലും പങ്കുവെയ്ക്കാനുണ്ടെങ്കില്‍ അത് സാധ്യമാക്കാനും പോലീസ് വഴിയൊരുക്കുന്നുണ്ട്. പത്ത് കേന്ദ്രങ്ങളില്‍ അതിനായി വിവരശേഖരണപ്പെട്ടി സ്ഥാപിക്കാനാണ് പോലീസ് തീരുമാനം. ജസ്‌നയ്ക്ക് പരിചിതമായ ഇടങ്ങളിലാണ് ഇത്തരം പെട്ടികള്‍ സ്ഥാപിക്കുക.
ജസ്നയെ കണ്ടെത്താം
ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ബെനഡിക്ട് കോളേജ്, ജസ്‌നയുടെ വീടും ബന്ദുവീടുകളും ഉള്ള മുക്കൂട്ട്തറ, വെപ്പൂച്ചിറ, കൊല്ലമുള, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് വിവരശേഖരപ്പെട്ടികള്‍ സ്ഥാപിക്കുക. ജസ്നയെ കണ്ടെത്താം എന്നെഴുതിയ പെട്ടികളാണ് സ്ഥാപിക്കുക. വിവരം അറിയിക്കുന്ന ആളുകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ മടിയുള്ളവര്‍ക്ക് വേണ്ടിയാണ് ഇത്തരം പെട്ടികള്‍ പോലീസ് സ്ഥാപിക്കുന്നത്.
മരിക്കുമെന്ന് മെസ്സേജ്
അതിനിടെ ജസ്‌നയുടെ ഫോണില്‍ നിന്നും അവസാനമായി അയച്ച സന്ദേശം പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നാണ് ജസ്‌ന സുഹൃത്തിന് അവസാനമായി അയച്ച സന്ദേശം. തമാശയ്ക്കായി നിന്നെ ഞാന്‍ കൊല്ലും എന്നത് പോലുള്ള മെസ്സേജുകളും ജസ്‌ന കൂട്ടുകാര്‍ക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ മെസ്സേജുകള്‍ക്ക് ജസ്‌നയുടെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചിരുന്നു.
ശാന്ത സ്വഭാവക്കാരി
എന്നാല്‍ ആ അന്വേഷണത്തിലും ജസ്‌നയെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ജസ്‌ന മൊബൈല്‍ ഫോണിനോട് അധികം താല്‍പര്യമില്ലാത്ത പെണ്‍കുട്ടിയായിരുന്നു. ശാന്ത സ്വഭാവക്കാരിയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. സഹോദരിയായ ജെഫിയോട് ജസ്‌ന തന്റെ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുമായിരുന്നു. ജസ്‌നയുടെ ഫോണിലെ മെസ്സേജുകളൊക്കെ നേരത്തെ തന്നെ ജെഫി കണ്ടിരുന്നു.
ഫോണും എടിഎമ്മും ഇല്ല
കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ച് 22ന് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജസ്‌ന മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ എടുത്തിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ പോലീസിന് തെരച്ചില്‍ കൂടുതല്‍ ദുഷ്‌ക്കരമാവുകയും ചെയ്യുന്നു.ബെംഗളൂരുവിലും തമിഴ്‌നാട്ടിലും ജസ്‌നയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. ഈ പോലീസ് സംഘത്തെ തല്‍ക്കാലത്തേക്ക് തിരിച്ച് വിളിച്ചിരിക്കുകയാണ്.