വിവാദങ്ങൾക്കൊടുവിൽ യുഡിഎഫിന്റെ രാജ്യസഭ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; നറുക്ക് വീണത് ജോസ് കെ മാണിക്ക്
പാല: കേരള കോൺഗ്രസിന്റെ രാജ്യ സഭ സ്ഥാനാർത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചു. നിലവില്‍ കോട്ടയത്തുനിന്നുള്ള ലോക്‌സഭാ എംപിയാണ് ജോസ് കെ മാണി. ജോസ് കെ മാണിയെ രാജ്യസഭയിലേക്കെത്തിക്കാനാകും തീരുമാനമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പാലായിൽ കെഎം മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം.
കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്. മാണിക്ക് അസൗകര്യമാണെങ്കില്‍ മാത്രം ജോസ് കെ. മാണിയെ പരിഗണിക്കണമെന്നാണ് എംഎല്‍എമാര്‍ നിലപാട് എടുത്തത്. ഇതേ തുടര്‍ന്നാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിനെ നിശ്ചയിച്ചു. തിങ്കളാഴ്ച എളമരം കരീം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജൂലായ് ഒന്നിന് കാലാവധി തീരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് ഈ മാസം 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. മമ്മൂട്ടിയുടെയും ചെറിയാൻ ഫിലിപ്പിന്റെയും പേരുകൾ നേരത്തെ പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications