പിണറായി വിജയനും ചന്ദ്രശേഖരനും 'വെറും' രാഷ്ട്രീയക്കാർ, ദുരന്ത നിവാരണ അതോറിറ്റിക്കെതിരെ സുരേഷ് കുമാർ
തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ. ദുരന്തനിവാരണ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തുന്നതിനു പകരം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ഉള്‍പ്പെടുന്നതെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുരേഷ് കുമാറിന്റെ വിമര്‍ശം. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉള്‍പ്പെടെ ഏഴംഗ സമിതിയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലുള്ളത്. സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഡയറക്ടര്‍ മാത്രമാണ് അതോറിറ്റിയിലുള്ള ആകെയുള്ള ദുരന്തനിവാരണ രംഗത്തെ വിദഗ്ധന്‍.
മറ്റെല്ലാം സംസ്ഥാനങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘമുള്ളപ്പോഴാണ് കേരളത്തില്‍ സംസ്ഥാന മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കുത്തിനിറച്ച് കേരളം നോക്കുകുത്തിയാകുന്നത്. ഇവരില്‍ പിണറായി വിജയനും ചന്ദ്രശേഖരനും 'വെറും' രാഷ്ട്രീയക്കാര്‍ മാത്രമാണ്. 'ജനപ്രതിനിധികള്‍' എന്ന മുന്‍കൂര്‍ ജാമ്യം ഇവര്‍ക്കു കിട്ടും.... എന്റെ സഹപ്രവര്‍ത്തകരായിരുന്ന കുര്യനും ഏബ്രഹാമും ഏതു മാളത്തില്‍ പോയൊളിച്ചു ? ഇവന്മാരെയെങ്കിലും കഴുത്തിനു പിടിച്ചു കരണക്കുറ്റിക്കൊന്നു കൊടുക്കാന്‍ 'പ്രബുദ്ധ' മലയാളികള്‍ക്കു സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥത്തില്‍ നാടിന്റെ ദുരന്തം'. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സാങ്കേതികവിഭാഗം ജീവനക്കാര്‍ ഒമ്പതുപേർ
മെമ്പര്‍ സെക്രട്ടറിക്കു മാത്രമാണ് ഈ രംഗത്ത് ശാസ്ത്രീയ പരിചയമുള്ളത്. ശേഖര്‍ എല്‍. കുര്യാക്കോസാണ് ഇപ്പോള്‍ മെമ്പര്‍ സെക്രട്ടറി. അദ്ദേഹമാണ് അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനെയും നയിക്കുന്നത്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ആകെയുള്ള സാങ്കേതികവിഭാഗം ജീവനക്കാര്‍ ഒമ്പതുപേരാണ്. മറ്റ് ബിരുദാനന്തര ബിരുദങ്ങള്‍ക്കൊപ്പം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലുള്ള ഡിപ്ലോമയാണ് ഇവരില്‍ ഏറെപ്പേരുടെയും യോഗ്യത. കേന്ദ്രസര്‍ക്കാരിന്റെ 2005-ലെ ദുരന്തനിവാരണ നിയമത്തിന്റെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ ഈ അതോറിറ്റി രൂപവത്കരിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി കേരളത്തിലെത്തി
അതേസമയം ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തില്‍ എത്തി. വൈകീട്ട് 4.30 ഓടെയാണ് അവര്‍ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. രക്ഷാ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഞായറാഴ്ച രാവിലെ ദുരിന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് വ്യോമ-നാവിക സേന അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മന്ത്രിമാരുമായും കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അതനുശേഷം തമിഴ്നാട്ടിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേകം തയാറാക്കിയ ഹെലികോപ്റ്ററില്‍ മന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കും.
കാണാതായ 28 പേർ തിരിച്ചെത്തി
അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ മത്സ്യത്തൊഴിലാളികളില്‍ കൊച്ചിയില്‍ നിന്ന് പോയ 28 പേര്‍ തിരിച്ചെത്തി. കഴിഞ്ഞ 28നാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. കണ്ണൂരിലെ അഴീക്കല്‍ തീരത്താണ് ഇവരെത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള മൂന്ന് ബോട്ടുകളാണ് അഴീക്കല്‍ തീരത്തെത്തിയത്. ഇനി 90 മത്സ്യ തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. കാണാതായവര്‍ക്കായി വ്യോമ സേനയും നാവിക സേനയും രക്ഷാദൗത്യം തുടരുകയാണ്.
നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്തി
മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍പരിക്കേറ്റവര്‍ക്ക് 15000 രൂപ അയിന്തിര സഹായവും നല്‍കാന്‍ധാരണയായി. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എല്ലാവരെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനായതിനാലാണ് ഒറ്റ ദിവസത്തില്‍ 400ഓളം പേരെ രക്ഷിക്കാനായത് എന്നും മന്ത്രി പറഞ്ഞു.