'അഭിനന്ദനീയമാണ്, പക്ഷെ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല'
കൊച്ചി: പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കടുവയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണം വലിയ വിവാദമാണ് സൃഷ്ടിച്ചത്. നിരവധി പേരാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. സംഭാഷണം വിവാദമായതിന് പിന്നാലെ സംവിധായകന്‍ ഷാജി കൈലാസും പൃഥിരാജും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്.
ഷാജി കൈലാസും പ്രിഥ്വിരാജും ഭിന്നശേഷി വിഷയത്തില്‍ അവര്‍ക്കുണ്ടായ മിസ്റ്റേക്ക് മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തത് അഭിനന്ദനീയമാണെന്ന് മനോജ് വെള്ളനാട് പറഞ്ഞു. പക്ഷെ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറുതേ മാപ്പ് പറയുന്നതിനേക്കാള്‍ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആത്മാര്‍ത്ഥമായി പ്രവൃത്തിയായേനെ എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. മനോജ് വെള്ളനാടിന്റെ വാക്കുകളിലേക്ക്...
ഷാജി കൈലാസും പ്രിഥ്വിരാജും ഭിന്നശേഷി വിഷയത്തില്‍ അവര്‍ക്കുണ്ടായ മിസ്റ്റേക്ക് മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തത് അഭിനന്ദനീയമാണ്. പക്ഷെ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല. നടന്റെയും സംവിധായകന്റെയും ളയ പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു.
പക്ഷെ സിനിമയില്‍ അങ്ങനൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാം. മാത്രമല്ല ഇന്ന് ആ ഡയലോഗില്‍ ബുദ്ധിമുട്ടൊന്നും തോന്നാത്ത, അതിനെ സംബന്ധിച്ച എതിര്‍പ്പുകള്‍ വെറും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ഷോ മാത്രമായി കാണുന്ന മനുഷ്യര്‍ക്കും ഭാവിയില്‍ ആ സംഭാഷണം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാം.
വെറുതേ മാപ്പ് പറയുന്നതിനേക്കാള്‍ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആത്മാര്‍ത്ഥമായി പ്രവൃത്തിയായേനെ- മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സംഭാഷണം വിവാദമായതിന് പിന്നാലെ ഷാജി കൈലാസ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഞാന്‍ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നെന്ന് ഷാജി കൈലാസ് പറഞ്ഞു.
ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്.
നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്.
അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും. 'കടുവ'യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്.... നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം..