എല്ലാ പ്രശ്നങ്ങൾക്കും കാരണം പോലീസ്; സർക്കാർ ജനകീയം, സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നെന്ന് കാനം!
തിരുവനന്തപുരം: ജനകീയ സമരങ്ങളെ അടിച്ചമർത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പോലീസിലെ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളം ജനാധിപത്യ ഭരണത്തിലാണെന്നും മറിച്ച് പോലീസ് ഭരണത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പ് സമരത്തിലെ പോലീസ് മർദ്ദനത്തെ ഡിജിപി ന്യായീകരിച്ചത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ഹൈക്കോടതി ജംഗ്ഷനിൽ പോലീസ് ലാത്തിയടി നടത്തിയതെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. 16 ന് ദില്ലിയിരുന്ന പ്രധാനമന്ത്രിയെ വൈപ്പിൻകാർ എങ്ങിനെയാണ് തടയുകയെന്നും അദ്ദേഹം ചോദിച്ചു. പുതുവൈപ്പിൽ നടന്നത് നിഷ്ഠൂരമായ അതിക്രമം എന്ന നിലപാടിൽ നിന്നും സിപിഐ പുറകോട്ട് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് മർദ്ദനം ന്യായീകരിക്കുന്നതിനാണ് എസ്പി തീവ്രവാദികൾ നുഴഞ്ഞ് കയറി എന്ന് പറയുന്നത്. വൈപ്പിനിൽ നിന്ന് അറസ്റ്റ് ചെയത യുവതികൾ അടക്കമുള്ളവരുടെ പേരു വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നും അതിൽ താവ്രവാദികൾ ആരൊക്കെയാണെന്ന് പോലീസ് വ്യക്തമാക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. .ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലത്ത് ഇതുപോലുള്ള വ്യവസായം വരുമ്പോൾ ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്നത് സ്വഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ ആവശ്യപ്പെട്ടത് പുതുവൈപ്പില്‍ ഈ പദ്ധതി സ്ഥാപിക്കരുതെന്നാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. പോലീസിന്റെ ക്രൂരതയെക്കുറിച്ച് അടക്കമുളള എല്ലാ വിഷയങ്ങളും അവതരിപ്പിച്ചു. അതില്‍ വന്ന ചര്‍ച്ച ഉപസംഹരിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അനാവശ്യമായ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സമരസമിതി അതിനെ സ്വാഗതം ചെയ്യുന്നുവെന്നും സമരസമിതി ചെയര്‍മാന്‍ കെബി ജയഘോഷ്, കണ്‍വീനര്‍ കെഎസ് മുരളി, മാഗ്ളിന്‍ ഫിലോമിന എന്നിവര്‍ പറഞ്ഞു.