കലൈഞ്ജര്‍ക്ക് രാഷ്ട്രീയ കേരളത്തിന്‍റെ ആദരാഞ്ജലി; ഗവർണറും പിണറായിയും അനുശോചനം രേഖപ്പെടുത്തി
തിരുവനന്തപുരം: കലൈഞ്ജര്‍ക്ക് രാഷ്ട്രീയ കേരളത്തിന്‍റെ ആദരാഞ്ജലി. കേരളത്തിലെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആ രാഷ്ട്രീയ നേതാവുമായി പല തവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. . തമിഴ് ജനതയെ ദ്രാവിഡ സ്വത്വബോധത്തിലേക്ക് നയിക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യയുടെ ശബ്ദമാവാന്‍ അദ്ദേഹത്തിന് പല ഘട്ടങ്ങളിലും കഴിഞ്ഞിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.
"തമിഴ് നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ ക്ഷേമപദ്ധതികളിലെല്ലാം തന്നെ പിന്നാക്ക,അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കാനുള്ള തീവ്രമായ ആഗ്രഹവും മതേതരത്വത്തിലും തമിഴ് പൈതൃകത്തിന്റെ അതുല്യ സമൃദ്ധിയിലുമുള്ള അടിയുറച്ച വിശ്വാസവും ദൃശ്യമായിരുന്നുവെന്ന് കേരള ഗവർണർ പി സദാശിവം പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. . ഭാഷാപരമായും സംസ്കാരപരമായുമുള്ള ഇന്ത്യയുടെ വൈവിധ്യത്തിന് എന്നും കാവല്‍ക്കാരനായി നിന്ന കരുണാനിധി ജാതി-മത വേര്‍തിരിവുകള്‍ക്കെതിരായ ഐക്യത്തിന്‍റെ വക്താവായികൂടിയാണ് നിലകൊണ്ടതെന്നും പിണറായി വിജയൻ അനുശോചിച്ചു.