കാസർകോട് ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മ്മിക്കണം
കാസര്‍കോട്: ചെര്‍ക്കള ടൗണ്‍ മുതല്‍ കാസര്‍കോട് വരെ ദേശീയപാതയിലും നഗരപ്രദേശത്തും ഉണ്ടാവുന്ന അനിയന്ത്രിതമായ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വിദ്യാനഗറില്‍ ബൈപാസ്സ് നിര്‍മ്മിക്കണമെന്ന് എസ്.ടി.യു. ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് ദേശീയ പാത കടന്ന് പോകുന്ന ഏക ജില്ലാ ആസ്ഥാനമാണ് കാസര്‍കോട്. വലിയ ചരക്ക് വാഹനങ്ങളും ടാങ്കര്‍ ലോറികളും നഗരത്തിലൂടെ കടന്ന് പോകുമ്പോള്‍ ഉണ്ടാവുന്ന ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയില്‍ ബൈപാസ്സ് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് നേരെ അധികൃതരും ജില്ലാ ഭരണകൂടവും മുഖം തിരിക്കുകയാണ്.
ദേശീയപാത 45 മീറ്ററായി വീതികൂട്ടുമ്പോള്‍ കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗമായ കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്റ് നുള്ളിപ്പാടി വരെ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഫ്‌ളൈഓവര്‍ വരുന്നതോടെ നഗരത്തിന്റെ മുഖം നഷ്ടപ്പെടുകയും കാസര്‍കോടിന്റെ വ്യാപാര തൊഴില്‍ മേഖല തകരുകയും വലിയ ഒരു വിഭാഗം ജനങ്ങള്‍ വഴിയാധാരമാകുകയും ചെയ്യും. നിലവില്‍ വൈകിട്ട് ഏഴ് മണിയോടു കൂടി കടകള്‍ അടച്ച് ഇരുട്ടിലാവുന്ന നഗരം ഇതോടു കൂടി തീര്‍ത്തും വിജനമാകും.
ഇതിന് പരിഹാരമായി ദേശീയപാതയില്‍ നിന്നും ബൈപാസ് നിര്‍മിക്കുന്നതിനും കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാനുള്ള തീരുമാനം ഒഴിവാക്കുവാനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ. അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമദ് കുട്ടി ഉണ്ണികുളം, ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ്, വൈസ് പ്രസിഡണ്ട് യു. പോക്കര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.പി ഹമീദലി, മുംതാസ് സമീറ, ബി.കെ. അബ്ദുല്‍ സമദ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, ടി.അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ശംസുദ്ദീന്‍ ആയിറ്റി, എം.എ. മക്കാര്‍ മാസ്റ്റര്‍, കുഞ്ഞാമദ് കല്ലൂരാവി, മുത്തലിബ് പാറക്കെട്ട്, അഷ്‌റഫ് എടനീര്‍, ഉമ്മര്‍ അപ്പോളൊ, പി. ഐ.എ ലത്തീഫ്, ടി.പി. മുഹമ്മദ് അനീസ്, എ.ജി. അമീര്‍ ഹാജി, മാഹിന്‍ മുണ്ടക്കൈ, ബീഫാത്തിമ ഇബ്രാഹിം, ആയിഷത്ത് താഹിറ, പി.പി. നസീമ ടീച്ചര്‍ പ്രസംഗിച്ചു.