ഷാഫിയെ പൂട്ടും,ഇ ശ്രീധരൻ 2500 വോട്ടിന് ജയിക്കും..കുമ്മനത്തിന്റെ ഭൂരിപക്ഷം 11,000 വരെ; കോർകമ്മിറ്റി റിപ്പോർട്ട്
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന വിലയിരുത്തലിൽ ബിജെപി. പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന വിലയിരുത്തലിൽ നേതൃത്വം എത്തിയത്. ഫലം പുറത്തുവരുമ്പോൾ നിയമസഭയിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി ഉണ്ടാകുമെന്നും യോഗം വ്യക്തമാക്കി. 12 സീറ്റിലാണ് ബിജെപി പ്രതീക്ഷ പുലർത്തുന്നത്. അതേസമയം ആർഎസ്എസ് പ്രതീക്ഷ ഈ 6 സീറ്റിലാണ്.

നിർണായക ശക്തിയാകും
35 സീറ്റുകൾ ലഭിച്ചാൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നാണ് ഏറ്റവും ഒടുവിലായും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. 35 ലഭിച്ചില്ലേങ്കിലും സംസ്ഥാനത്ത് ഫലം വരുമ്പോൾ സംസ്ഥാനത്ത് നിർണായക ശക്തിയാകാൻ ബിജെപിക്ക് സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അഞ്ചിലേറെ സീറ്റ് ലഭിച്ചാൽ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

12 സീറ്റെന്ന് ആർഎസ്എസ്
ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള സിപി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലെ മറ്റ് വിലയിരുത്തലുകൾ ഇങ്ങനെ.12 സീറ്റുകളിൽ വിജയിക്കാൻ സാധിക്കുമെന്നും 30 സീറ്റുകളിൽ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ സാധിച്ചുവെന്നും കോർകമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.അതേസമയം ആറ് സീറ്റുകൾ വരെയാണ് ആർഎസ്എസ് പ്രതീക്ഷ.

നേമത്ത് അത്ഭുതമില്ല
ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് ഉറപ്പിക്കുകയാണ് ബിജെപി. ഇവിടെ കുമ്മനം രാജശേഖരൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. കുറഞ്ഞത് 5000 മുതൽ 10,000 വരെ വോട്ടുകൾ നേടാൻ സാധിക്കുമെന്നാണ് ആർഎസ്എസ് റിപ്പോർട്ട്. ഇവിടെ കെ മുരളീധരന്റെ വരവോടെ ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെട്ടു. ഇത് ബിജെപിയുടെ വിജയ സാധ്യത ഉയർത്തിയെന്നാണ് കണ്ടെത്തൽ.

ന്യൂനപക്ഷ വോട്ടുകൾ
കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്ക് നഷ്ടപ്പെട്ട മഞ്ചേശ്വരത്ത് ഇത്തവണ കെ സുരേന്ദ്രന് അട്ടിമറി വിജയൻ നേടാൻ സാധിക്കും. അതേസമയം നേരിയ ഭൂരിപക്ഷത്തിലാകും വിജയം. ഇവിടെ 1500 വോട്ടുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.ന്യൂനപക്ഷ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോളിങ് ശതമാനത്തിൽ വന്ന കുറവാണു ബിജെപിയുടെ വിജയസാധ്യതയ്ക്കു കളമൊരുക്കുകയെന്നും വിലയിരുത്തുന്നു.

കഴക്കൂട്ടത്ത്
ശോഭാ സുരേന്ദ്രനിലൂടെ കഴക്കൂട്ടം പിടിക്കും എന്നും കണക്കാക്കുന്നു.ഇവിടെ കോൺഗ്രസ് വോട്ടുകൾ ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചുവെന്നാണ് കണ്ടെത്തൽ. തുടക്കം മുതൽ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ ശോഭാ സുരേന്ദ്രന് സാധിച്ചിരുന്നു. ഇത്തവണ ബിജെപി ശക്തമായ പ്രചരണം മണ്ഡലത്തിൽ കാഴ്ച വെച്ചുവെന്ന വിലയിരുത്തൽ ഇടതുപക്ഷത്തിനും ഉണ്ട്.

സുരേഷ് ഗോപിയുടെ വിജയം
തൃശ്ശൂരിൽ സുരേഷ് ഗോപി അട്ടിമറി വിജയം സ്വന്തമാക്കും. ഇവിടെ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം പ്രവചിക്കുന്നത്. വിഎസ് സുനിൽ കുമാറിന്റെ അഭാവത്തിൽ ഇത്തവണ പദ്മജ വേണുഗോപാലും സുരേഷ് ഗോപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തിൽ നടത്തിയതെന്ന് സിപിഐ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

ഇ ശ്രീധരൻ പിടിക്കും
പാലക്കാട് ഇ ശ്രീധരൻ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്തുമെന്നും ആർഎസ്എസ് റിപ്പോർട്ടിൽ പറയുന്നു. വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവ് 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
Recommended Video

മുപ്പതോളം മണ്ഡലങ്ങൾ
കൂടാതെ മലമ്പുഴ, കാസർകോട്, ചാത്തന്നൂർ, മണലൂർ, കാട്ടാക്കട, കോഴിക്കോട് നോർത്ത്,തിരുവനന്തപുരം എന്നിവിടങ്ങളാണ് ബിജെപി പ്രതീക്ഷ പുലർത്തുന്ന മറ്റ് മണ്ഡലങ്ങൾ. ബൂത്തുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പാർട്ടിയെ തുണയ്ക്കുന്നതാണ്. മുപ്പതിനായിരത്തിലധികം വോട്ടുകൾ ബി.ജെ.പി.ക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണ് നടന്നതെന്നും യോഗം വിലയിരുത്തി.












Click it and Unblock the Notifications