ഒടുവില്‍ ചെന്നിത്തല വെളിപ്പെടുത്തി; നിയമസഭയിലേക്ക് മത്സരിക്കുന്ന മണ്ഡലം ഇതാണ്, അഭ്യൂഹങ്ങള്‍ക്ക് വിരാമം
തിരുവനന്തപുരം: കേരളം നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. മുന്നണികളും രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്. തദ്ദേശ തിരഞ്ഞെടുലേറ്റ ക്ഷീണം മറികടന്ന് മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും. എല്‍ഡിഎഫ് ആകെട്ടെ തുടര്‍ ഭരണം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചും കഴിഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. യുഡിഎഫിന്റെ ഉറച്ച കോട്ട എന്ന് വിശ്വസിച്ചിരുന്ന രമേശ് ചെന്നിത്തലയുടെ ഹരിപ്പാടിലും കനത്ത തിരിച്ചടിയാണ് മുന്നണി നേരിട്ടത്. ഈ സാഹചര്യത്തില്‍ ചെന്നിത്തല മണ്ഡലം മാറി അരുവിക്കരയില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.

അനായാസം ജയിച്ചു
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കിയത് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ കനത്ത മത്സരം നടന്നപ്പോഴും ഹരിപ്പാട് ചെന്നിത്തല അനയാസം ജയിച്ചിരുന്നു. അന്ന് എല്‍ഡിഎഫിന് വേണ്ടി സിപിഐയുടെ പി പ്രസാദാണ് മത്സരിച്ചത്. ചെന്നിത്തലയ്‌ക്കെതിരെ പ്രസാദിന് ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

ഹരിപ്പാട്
ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ഹരിപ്പാട് നിയമസഭ മണ്ഡലം. എട്ട് തവണ യുഡിഎഫിനൊപ്പവും അഞ്ച് തവണ ഇടതിനൊപ്പം നിന്ന മണ്ഡലമാണ് ഹരിപ്പാട്.

സുരക്ഷിതമല്ല
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ഇടതുമുന്നണി നേടിയത്. ഈ സാഹചര്യത്തില്‍ ചെന്നിത്തല വീണ്ടും ഹരിപ്പാട് മത്സരിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവിന് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ നാണേേക്കയിരിക്കും സൃഷ്ടി്ക്കുക.

അരുവിക്കരയിലേക്ക്
ഇതോടെ കോണ്‍ഗ്രസിന്റെ എക്കാലത്തേയും കോട്ടയായ അരുവിക്കരയിലേക്ക് ചെന്നിത്തല മാറിയേക്കുമെന്ന അഭ്യൂഹമാണ് പരന്നത്. അരുവിക്കരയില്‍ ചെന്നിത്തല മത്സരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അഞ്ച് തവണ ജി കാര്‍ത്തികേയനെയും മകന്‍ ശബരീനാഥനെയും വിജയിപ്പിച്ച മണ്ഡലമാണ് അരുവിക്കര.

മിന്നുന്ന വിജയം
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയമായിരുന്നു ശബരീനാഥ് മണ്ഡലത്തില്‍ നേടിയത്. ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളും ഇടതുപക്ഷം പിടിച്ചടക്കിയപ്പോള്‍ ഇവിടെ 21,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയെ അരുവിക്കരയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

ശബരിനാഥിന്റെ പ്രതികരണം
എന്നാല്‍ വാര്‍ത്തകളെ തള്ളിയാണ് ശബരിനാഥ് രംഗത്തെത്തിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ശബരിനാഥ് പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് അരുവിക്കരയില്‍ മാത്രമായിരിക്കുമെന്നും ശബരീനാഥ് വ്യക്തമാക്കി. അതേസമയം, അരുവിക്കരയെ കൂടാതെ ചങ്ങനാശേരിയില്‍ ചെന്നിത്തലയെ മത്സരിച്ചേക്കുമെന്ന പ്രചരണങ്ങളും പുറത്തുവന്നിരുന്നു.

പ്രതികരിച്ച് ചെന്നിത്തല
മണ്ഡലം മാറുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹം പരക്കുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് നിന്ന് തന്നെ മത്സരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് പ്രകടനം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ യുഡിഎഫിന്റെ പ്രകടന്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തൃപ്പെരുംതുറ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയമായി എടുത്ത തീരുമാനത്തെ തുടര്‍ന്നാണ്. ഇല്ലെങ്കില്‍ അവിടെ ബിജെപി അംഗം പ്രസിഡന്റ് ആകും. അത് നാടിന് ഗുണം ചെയ്യില്ല- ചെന്നിത്തല പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കാന്‍
ബിജെപി അധികാരത്തില്‍ വരുന്നത് തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയത്. ഇത് രാഷ്ട്രീയ അധാര്‍മ്മികതയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ചെന്നിത്തല, മാന്നാര്‍, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയിരുന്നു. ഇതോടെ ബിജെപിക്ക് അധികാരം ലഭിച്ചിരുന്നില്ല.

എന്റെ അമ്മയെ പോലെ
ഞാന്‍ അരുവിക്കര, വട്ടിയൂര്‍കാവ്, ചങ്ങനാശേരി എന്നിങ്ങനെ പലയിടങ്ങളില്‍ മത്സരിക്കുമെന്ന പ്രചാരണം നടത്തുകയാണ്. ഞാന്‍ ഇവിടെ മത്സരിച്ചപ്പോഴൊക്കെ ഹരിപ്പാട്ടെ ജനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എനിക്ക് എന്റെ അമ്മയെ പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എനിക്ക് എന്നും അഭയം നല്‍കിയിട്ടുണ്ട്., ഇവിടത്തെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ വരവ്
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള വരവിനെ കുറിച്ച് മാധ്യമങ്ങള്‍ രമേസ് ചെന്നിലയോട് ആരാഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.












Click it and Unblock the Notifications