അന്തിമ തീരുമാനങ്ങൾക്ക് ബാക്കിയുള്ളത് ഒരു ദിവസം മാത്രം; ആശങ്കയിൽ ബിജെപി കേന്ദ്രങ്ങൾ, അനിശ്ചിതത്വം
തിരുവനന്തപുരം: സംസ്ഥാനത്തെ 5 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി തിങ്കളാഴ്ച അവസാനിക്കുകയാണ്. ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനായിട്ടില്ല. കുമ്മനം രാജശേഖരന് വേണ്ടി സംസ്ഥാന നേതൃത്വം പിടിമുറുക്കിയതോടെ മത്സരിക്കാനില്ലെന്ന നിലപാടിൽ കുമ്മനം അയവ് വരുത്തിയിരുന്നു.
വിമതനാകില്ല, കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കും; പാര്‍ട്ടിക്ക് വഴങ്ങി റോബിന്‍ പീറ്റര്‍
എന്നാൽ കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വത്തിൽ വീണ്ടും അനിശ്ചിതത്വം തുടരുകയാണ്. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്ത് ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് എന്നാണ് വിവരം. കുമ്മനത്തിന് പുറമെ ജില്ലാ പ്രസിഡന്റ് എസ് രാജേഷ്, വിവി രാജേഷ് എന്നിവരുടെ പേരും പരിഗണനയിൽ ഉണ്ട്.
പാർട്ടി പറഞ്ഞാൽ മത്സരിക്കും
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ന്നെ മത്സരിക്കുമെന്ന സൂചനയാണ് മാധ്യമങ്ങളോട് പ്രതികരിക്കവെ കുമ്മനം രാജശേഖരൻ നൽകിയത്. സംസ്ഥാന നേതൃത്വം തന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് കുമ്മനം പറയുന്നത്. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയ ഇടത്, വലത് മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നതോടെ ബിജെപി കേന്ദ്രങ്ങൾ ആശങ്കയിലാണ്. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുന്നതിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് കുമ്മനത്തിന് വേണ്ടിയുള്ള പ്രചാരണം നിർത്തിവെയ്ക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയിരുന്നു.
കോന്നിയിൽ ആര്?
കോന്നി മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ കെ സുരേന്ദ്രന് മേൽ സമ്മർദ്ദം ശക്തമാകുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് കെ സുരേന്ദ്രൻ. അതേസമയം ജയസാധ്യത ഏറെയുള്ള കോന്നിയിൽ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ആർഎസ്എസും സുരേന്ദ്രന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോന്നിയിലെ നാല് മണ്ഡലങ്ങളിലും ബിജെപി ആയിരുന്നു മുന്നിൽ. മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് വിഹിതത്തിലും വർദ്ധനവുണ്ട്. കെ സുരേന്ദ്രൻ അല്ലെങ്കിൽ ശോഭാ സുരേന്ദ്രനെയാണ് പരിഗണിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മികച്ച പ്രകടനമാണ് ശോഭാ സുരേന്ദ്രൻ കാഴ്ചവെച്ചത്.
അരൂരിൽ ബിഡിജെഎസ് ഇല്ല
ബിഡിജെഎസിനായി പറഞ്ഞുറപ്പിച്ച സീറ്റിൽ നിന്നും പാർട്ടി പിന്മാറിയതോടെ അരൂർ സീറ്റും ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിനെ ഇവിടെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ഇതോടെ ബിഡിജെഎസ്- ബിജെപി സഖ്യത്തിലെ ഭിന്നത പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പാലായിൽ ബിഡിജെഎസ് വോട്ട് മറിച്ചെന്ന വിമർശനം നേരത്തെ തന്നെ ബിജെപി കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. അരൂരിൽ തമ്മിൽ ഭേദം എന്ന് തോന്നുന്നവരെ ബിഡിജെഎസ് പരിഗണിക്കുമെന്നാണ് വെള്ളാപ്പളളി നടേശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ബിഡിജെഎസിന്റെ വിയോജിപ്പ് അരൂരിലും കോന്നിയിലും ബിജെപിയുടെ വോട്ട് വിഹിതത്തെ ബാധിച്ചേക്കുമെന്നാണ് സൂചന.
മഞ്ചേശ്വരം
കഴിഞ്ഞ വട്ടം വെറും 89 വോട്ടുകൾക്ക് ബിജെപി കൈവിട്ട മണ്ഡലമാണ് മഞ്ചേശ്വരം. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിക്കാൻ ഇല്ലെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ഘടകത്തിനും ഇതിൽ എതിർപ്പുണ്ടെന്നാണ് സൂചന. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ഇവിടെ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. അതേസമയം ശങ്കർ റൈയുടെ സ്ഥാനാർത്ഥിത്വം ബിജെപി കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. എംസി ഖമറുദ്ദീനിലൂടെ മഞ്ചേശ്വരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്,
പ്രതീക്ഷയെല്ലാം വട്ടിയൂർക്കാവിൽ
എല്ലായിടത്തും വലിയ പ്രതീക്ഷകളാണുള്ളതെന്ന് ബിജെപി കേന്ദ്രങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും വട്ടിയൂർക്കാവിലാണ് ബിജെപിയുടെ എല്ലാ പ്രതീക്ഷകളും. ലോക്സഭാ തിരഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ വിജയ സാധ്യതയുളള എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ഉൾപ്പെടുത്തിയത്. 2011ലും, 2916ലും ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ സാധിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്. 2016ൽ 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും വിജയിച്ചപ്പോൾ തൊട്ടുപിന്നിൽ കുമ്മനം ഉണ്ടായിരുന്നു. സിപിഎം സ്ഥാനാർത്ഥി ടിഎൻ സീമ ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.