ഗണേഷ് കുമാറിനെതിരെ പടയൊരുക്കം, കേരള കോൺഗ്രസ് ബി പിളർന്നു, സഹോദരി ഉഷ ചെയർപേഴ്സൺ
തിരുവനന്തപുരം: ആഭ്യന്തര തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ഇടതുപക്ഷത്ത് ഐഎന്‍എല്ലിനും എല്‍ജെഡിക്കും പിന്നാലെ ഇത് മൂന്നാമത്തെ ഘടകകക്ഷിയാണ് പിളര്‍ന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ഗണേഷ് കുമാറിനോട് എതിര്‍പ്പുള്ള വിഭാഗമാണ് പാര്‍ട്ടി പിളര്‍ത്തിയിരിക്കുന്നത്.
ഗണേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കി ആര്‍ ബാലകൃഷ്ണ പിള്ളയുടെ മകളും ഗണേഷ് കുമാറിന്റെ സഹോദരിയുമായ ഉഷ മോഹന്‍ദാസിനെ വിമതപക്ഷം പാര്‍ട്ടി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു.
പാര്‍ട്ടി രൂപീകരിച്ച ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ മരണ ശേഷമാണ് കേരള കോണ്‍ഗ്രസ് ബിയില്‍ പടലപ്പിണക്കങ്ങള്‍ ഉടലെടുത്തത്. സംസ്ഥാന സമിതി വിളിച്ച് ചേര്‍ന്ന് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ കെബി ഗണേഷ് കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പാര്‍ട്ടിയിലെ വിമത വിഭാഗം ആരോപിക്കുന്നു. അതിന് പകരം ഓണ്‍ലൈനായി യോഗം വിളിച്ച് ഗണേഷ് കുമാര്‍ സ്വയം ചെയര്‍മാന്‍ പദവി ഏറ്റെടുത്തുവെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം അമ്മ യോഗത്തിനെത്തി മഞ്ജു വാര്യർ, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ കാണാം
ഇതേത്തുടര്‍ന്നാണ് ഉഷ മോഹന്‍ദാസിനെ ഗണേഷിനെതിരെ രംഗത്തിറക്കാനുളള നീക്കം വിമത വിഭാഗം ആരംഭിച്ചത്. ബാലകൃഷ്ണ പിളളയുടെ മരണശേഷം സ്വത്തുക്കളായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതോടെ തന്നെ ഉഷ മോഹന്‍ദാസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കും എന്നുളള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നാണ് ഗണേഷ് വിരുദ്ധ വിഭാഗം അവകാശപ്പെടുന്നത്.
സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
സംസ്ഥാന സമിതിയിലെ 74ല്‍ അധികം പേരുടെ പിന്തുണയാണ് ഉഷ മോഹന്‍ദാസ് വിഭാഗം അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം തങ്ങളാണ് എന്നും ഇവര്‍ പറയുന്നു.. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ല. ഗണേഷ് കുമാറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ആഗ്രഹം എന്നും അതിനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും ഉഷ മോഹന്‍ദാസ് വിഭാഗം പറയുന്നു.
ഇടത് സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതിനെ തുടര്‍ന്ന് മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍, ചാത്തന്നൂര്‍ സ്പിന്നിംഗ് മില്‍സ് എന്നീ സ്ഥാപനങ്ങള്‍ കേരള കോണ്‍ഗ്രസ് ബിക്ക് എല്‍ഡിഎഫ് നല്‍കിയിരുന്നു. എന്നാല്‍ മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം അടക്കമുളള പദവികളിലേക്കുളള നിയമനങ്ങളില്‍ പാര്‍ട്ടി തല ചര്‍ച്ചകള്‍ നടന്നില്ല. ഇത്തരത്തില്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ അവഗണിക്കപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ അടക്കമാണ് ഇപ്പോള്‍ ഗണേഷിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
കൊച്ചിയില്‍ ചേര്‍ന്ന വിമത വിഭാഗം നേതാക്കളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് ബി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എംവി മാണി, വൈസ് ചെയര്‍മാന്‍ പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജീം പാലക്കണ്ടി എന്നിവര്‍ പങ്കെടുത്തു. ഗണേഷ് കുമാര്‍ ഏകാധിപതിയെ പോലെ പെരുമാറുകയാണെന്ന് ഉഷ മോഹന്‍ദാസ് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ബി ശിഥിലമാകാതിരിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തതെന്നും അവര്‍ പറയുന്നു.
ഗണേഷ് കുമാര്‍ പാര്‍ട്ടിയുടെ എംഎല്‍എയാണ്. പാര്‍ട്ടി പിളര്‍പ്പിലേക്ക് പോകുന്നത് സന്തോഷമുളള കാര്യമല്ല. കേരള കോണ്‍ഗ്രസ് ബി പാര്‍ട്ടിയുടെ സ്പന്ദനം അറിയുന്ന ആളാണ് താന്‍. ഗണേഷ് കുമാര്‍ ആരോടും ആലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നാണ് അറിയുന്നത്. ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഗണേഷ് കുമാര്‍ തനിക്ക് താല്‍പര്യമുളളവര്‍ക്ക് വീതം വെച്ച് നല്‍കിയെന്നും ഉഷ മോഹന്‍ദാസ് ആരോപിച്ചു.
Recommended Video