കന്നുകാലികളെ വിൽക്കരുതെന്നും കൊല്ലരുതെന്നും പറഞ്ഞിട്ടില്ല, കേന്ദ്രത്തെ അനുകൂലിച്ച് ഹൈക്കോടതി
കന്നുകാലികളെ കശാപ്പ് ചെയ്യാനായി ചന്തയിൽ വിൽക്കരുതെന്നാണ് കേന്ദ്രസർക്കാർ വിജ്ഞാപനത്തിലുള്ളതെന്നും , അതിനാൽ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
കൊച്ചി: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തെ അനുകൂലിച്ച് കേരള ഹൈക്കോടതി. കന്നുകാലികളെ വിൽക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ വ്യക്തി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കന്നുകാലികളെ കശാപ്പ് ചെയ്യാനായി ചന്തയിൽ വിൽക്കരുതെന്നാണ് കേന്ദ്രസർക്കാർ വിജ്ഞാപനത്തിലുള്ളതെന്നും , അതിനാൽ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ പരാമർശത്തെ തുടർന്ന് പൊതുതാൽപര്യ ഹർജി പിൻവലിക്കുന്നതായി ഹർജിക്കാരനും അറിയിച്ചു.
കേന്ദ്ര ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനമെടുത്തതിന് പിന്നാലെയാണ് ഉത്തരവിനെ അനുകൂലിച്ച് ഹൈക്കോടതി പരാമർശം നടത്തിയിരിക്കുന്നത്. ഇതോടെ, കേന്ദ്ര വിജ്ഞാപനത്തിനെതിരെ കോടതിയിൽ സമീപിക്കുമ്പോൾ സർക്കാരിന് തിരിച്ചടി നേരിടുമോ എന്നും ആശങ്കയുണ്ട്.