മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കില്‍പ്പെട്ടു: 3 പേരെ രക്ഷപ്പെടുത്തി, 2 പേരെ കാണാതായി
മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കില്‍ പെട്ടു. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൂടുംബമാണ് ഒഴുക്കില്‍പ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആദ്യം രക്ഷപ്പെട്ട രണ്ട് കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി മറ്റുള്ളവർക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. ഈ തിരച്ചിലില്‍ മൂന്ന് കിലോ മീറ്റർ അകലെ നിന്നും ഒരു സ്ത്രീയെകൂടി രക്ഷപ്പെടുത്തി.
കുടുംബത്തിലെ രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചില്‍ രക്ഷാപ്രവർത്തകരുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പുരോഗമിക്കുക്കയാണ്. ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരായിരുന്നു ഇവർ. അതിരാവിലെ ക്ഷേത്രത്തില്‍ ബലിയർപ്പിക്കുന്ന ചടങ്ങുകള്‍ക്കായി എത്തിയവരാണ് ഇവരെന്നാണ് സൂചന.

മഴ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. തിരുവനന്തപുരം ഒഴികേയുള്ള ജില്ലകളിലെല്ലാം ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.
കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമായിരിക്കും അവധി ബാധകമാവുക. അതോടൊപ്പം തന്നെ കണ്ണൂർ, എംജി, എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
ഡാമുകള്‍ തുറന്നു
മഴ ശക്തമായതോടെ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാർ ഡാം തുറന്നതിനെ തുടർന്ന് പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 'കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്' ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
ഇടുക്കിയില്‍ കല്ലാർ കുട്ടി ഡാമിന്രെ രണ്ട് ഷട്ടറുകള്‍ 15 സെന്റീ മീറ്റർ വീതം ഉയർത്തി. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്രകള്‍ക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications