കേരളത്തിൽ വേനൽ ചൂടിന് കുറവില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്ന് തന്നെ, മഴ പെയ്യുമോ?
തിരുവനന്തപുരം: ഏപ്രിൽ അവസാനത്തോട് അടുക്കുമ്പോഴും കേരളത്തിലെ വേനൽ ചൂടിന് യാതൊരു മാറ്റവുമില്ല. ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് തന്നെയാണ് സാധ്യത. പതിവ് പോലെ പാലക്കാട്, കൊല്ലം ജില്ലകളിൽ തന്നെയാണ് കടുത്ത ചൂടിനുള്ള സാഹചര്യം നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ജില്ലകളിലാണ് കേരളത്തിൽ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത്. അതിന്റെ തുടർച്ചയായി ഇന്നും ചൂട് കൂടുമെന്നാണ് കരുതുന്നത്.
ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നും അവരുടെ മുന്നറിയിപ്പുണ്ട്.

ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ യെല്ലോ അലർട്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് ഉയർന്ന താപനിലയും ഉഷ്‌ണതരംഗതിന് സമാനമായ അന്തരീക്ഷവും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തൃശൂർ, പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ടുള്ള ദിവസങ്ങളിൽ ലഭിക്കുന്ന വേനൽ മഴ താപനില ഗണ്യമായി കുറച്ചേക്കുമെന്നാണ് കരുതുന്നത്.
അത്യുഷ്‌ണ സാഹചര്യത്തിലെ ജാഗ്രതാ നിർദ്ദേശങ്ങൾ
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മുഖംമൂടി ധരിച്ച മാന്യന്മാന്‍; ഫിറോസ് ഖാന്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത് എന്ന് ആലപ്പി അഷ്‌റഫ്
മലമ്പ്രദേശങ്ങൾ, ഉഷ്‌ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.












Click it and Unblock the Notifications