ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഭവം; നടപടി പൊറുക്കാൻ കഴിയില്ലെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം; തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച ന്യൂറോ സര്‍ജന്‍ ഡോ സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ജനക്കൂട്ടം തടഞ്ഞ് ആക്രമിച്ച സംഭവം പൊറുക്കാന്‍ കഴിയുന്നതല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ .ഇത്തരം പ്രവണത ലോകത്തൊരിടത്തും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. കോവിഡ് രോഗബാധിതര്‍ മരണപ്പെട്ടാല്‍ ലോകാരോഗ്യ സംഘടന പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ഇത് പാലിച്ചുവെന്നുറപ്പാക്കുക ആരോഗ്യ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ഉത്തരവാദിത്തമാണ്. അങ്ങനെ സംസ്‌കാരം നടത്തിയ ഒരിടത്തു നിന്നുപോലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ ജനങ്ങളെ മനസിലാക്കിപ്പിക്കുകയും ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
ലോകം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പൊരുതുന്ന സമയത്ത് തമിഴ്‌നാട്ടില്‍ നിന്നും വന്ന ഒരു വാര്‍ത്ത മനുഷ്യമനസാക്ഷിയെ വല്ലാതെ വേദനിപ്പിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ച ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ജനക്കൂട്ടം തടഞ്ഞ് ആക്രമിച്ച സംഭവം പൊറുക്കാന്‍ കഴിയുന്നതല്ല. ഭാര്യയും മകനും സഹപ്രവര്‍ത്തകരും മൃതദേഹവുമായി ചെന്നൈ കില്‍പോക് ടിബി ചത്രം ശ്മശാനത്തിലെത്തിയെങ്കിലും വലിയ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് വേലങ്ങാട് ശ്മശാനത്തിലേക്കു തിരിച്ചു. എന്നാല്‍ അവിടെവച്ച് ബന്ധുക്കളെയും ആംബുലന്‍സ് ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ചു. പലരും ആക്രമണം ഭയന്നു പിന്മാറിയതോടെ സഹപ്രവര്‍ത്തകനായ ഡോ. പ്രദീപ് സുരക്ഷാ വസ്ത്രം ധരിച്ച് മൃതദേഹവുമായി ആംബുലന്‍സ് ഓടിക്കുകയായിരുന്നു. അദ്ദേഹവും 2 സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് അര്‍ധരാത്രി പൊലീസ് കാവലില്‍ മൃതദേഹം സംസ്‌കരിച്ചത്.
സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡോ. സൈമണിന് മാന്യമായ സംസ്‌കാരം പോലും നല്‍കാനാവാത്തതിന്റെ വേദനിയ്ക്കുന്ന കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വേദനയില്‍ പങ്കുചേരുകയാണ്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടയുന്ന വിവിധ സംഭവങ്ങള്‍ വേറെയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൃതദേഹം സംസ്‌കരിക്കുന്ന പ്രദേശത്ത് വൈറസ് പടരുമെന്ന അടിസ്ഥാന രഹിതമായ പ്രചരണമാണ് നടത്തുന്നത്. ഇതിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുമുണ്ട്.
ഇത്തരം പ്രവണത ലോകത്തൊരിടത്തും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. കോവിഡ് രോഗബാധിതര്‍ മരണപ്പെട്ടാല്‍ ലോകാരോഗ്യ സംഘടന പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത്. ഇത് പാലിച്ചുവെന്നുറപ്പാക്കുക ആരോഗ്യ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ഉത്തരവാദിത്തമാണ്. അങ്ങനെ സംസ്‌കാരം നടത്തിയ ഒരിടത്തു നിന്നുപോലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ ജനങ്ങളെ മനസിലാക്കിപ്പിക്കുകയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ശക്തമായ ബോധവത്ക്കരണത്തിലൂടെ മാത്രമേ ഇത്തരം പ്രവണതകള്‍ തടയാന്‍ പറ്റൂ.
ബോധവത്ക്കരണത്തിലും പ്രതിരോധത്തിനും കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ബഹു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലൂടെയും ആരോഗ്യ വകുപ്പിന്റെ അറിയിപ്പുകളിലൂടെയും കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമെല്ലാം നമുക്കടുത്തറിയാന്‍ സാധിക്കും. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയാകുകയാണ്. ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും നമുക്ക് സാധ്യമായത് കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ്.