കൊച്ചി വാട്ടർ മെട്രോ ഇൻഫോപാർക്കിലേക്ക് നീട്ടാൻ ഒരുങ്ങി കെഎംആർഎൽ; സർവേ നടപടികൾക്ക് തുടക്കമായി
കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി വ്യവസായ കേന്ദ്രമായ ഇൻഫോപാർക്കിലേക്ക് വാട്ടർ മെട്രോ സർവീസ് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നിർദ്ദിഷ്‌ട ഇൻഫോപാർക്ക് ടെർമിനലിന്റെയും കിൻഫ്രയിലെ ബോട്ട്‌യാർഡിന്റെയും നിർമ്മാണത്തിനായി സമഗ്ര ടോപ്പോഗ്രഫിക്, വാട്ടർഫ്രണ്ട് സൗണ്ടിങ് സർവേകൾ നടത്താനാണ് തീരുമാനം.
ഇൻഫോപാർക്ക് ടെർമിനലിലേക്കും ബോട്ട്‌യാർഡിലേക്കുമുള്ള റോഡ് സൗകര്യങ്ങൾ കണ്ടെത്തുന്നതും സർവേയുടെ ഭാഗമായിരിക്കും. വർക്ക് ഓർഡർ ലഭിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ വൈറ്റിലയിൽ നിന്ന് സർവീസ് നടത്തുന്ന വാട്ടർ മെട്രോ കാക്കനാട് ചിറ്റേത്തുകര ജെട്ടിയിലാണ് അവസാനിക്കുന്നത്.

ഇവിടെനിന്ന് കാടമ്പ്രയാർ വഴി 2.5 കിലോമീറ്റർ കൂടി സർവീസ് നീട്ടിയാണ് ഇൻഫോപാർക്കിലേക്ക് നേരിട്ട് എത്തിക്കുക. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ഗതാഗതക്കുരുക്കില്ലാത്ത വേഗത്തിലുള്ള യാത്രാ മാർഗം ഇതിലൂടെ ലഭിക്കും. ഇൻഫോപാർക്കിലെ ജീവനക്കാരുടെ എണ്ണം വരും വർഷങ്ങളിൽ ഏകദേശം ഒരു ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷ.
ഭാവിയിലെ സാധാരണ മെട്രോ വികസനവുമായി ബന്ധിപ്പിക്കാനും പുതിയ ജലഗതാഗത പാത സഹായകരമാകും. നിർദ്ദിഷ്‌ട ഇൻഫോപാർക്ക് ടെർമിനൽ 0.5 ഏക്കർ സ്ഥലത്തും കിൻഫ്രയിൽ കെഎംആർഎലിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്ത് ബോട്ട്‌യാർഡും നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇവിടേക്കുള്ള ഗതാഗത സൗകര്യത്തിനായി ഏകദേശം 500 മീറ്റർ നീളത്തിലുള്ള റോഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലെ സൗണ്ടിങ് സർവേയിലൂടെ ടെർമിനൽ, ബോട്ട്‌യാർഡ് മേഖലകളോട് ചേർന്നുള്ള ജലാശയത്തിന്റെ ആഴം കൃത്യമായി കണ്ടെത്തും. സുരക്ഷിതമായി ബോട്ടുകൾ സഞ്ചരിക്കുന്നതിനാവശ്യമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കും.
ഏരൂർ, ചെന്നൂർ, കോട്ടാട്, വരാപ്പുഴ, നെട്ടൂർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ സൈറ്റ് ക്ലിയറൻസ് ജോലികളും കരാറിന്റെ പരിധിയിൽ ഉൾപ്പെടും. ഇൻഫോപാർക്ക് വാട്ടർ മെട്രോ പദ്ധതിക്ക് മുന്നിൽ ചില പ്രധാന വെല്ലുവിളികളുണ്ട്. കാടമ്പ്രയാറിലൂടെ വാട്ടർ മെട്രോ ബോട്ടുകൾക്ക് സഞ്ചരിക്കണമെങ്കിൽ നിലവിൽ ജലഗതാഗതം തടയുന്ന കോഴിക്കിര ബണ്ട് സ്ഥിരമായി നീക്കം ചെയ്യേണ്ടതുണ്ട്.
ഇതിന് പുറമെ ബ്രഹ്മപുരം പാലത്തിന്റെ ഉയരവും വർധിപ്പിക്കേണ്ടിവരും. നിലവിൽ പാലത്തിനടിയിലെ ലംബ ക്ലിയറൻസ് 2.25 മീറ്ററാണ്. വാട്ടർ മെട്രോ ബോട്ടുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇത് 5.5 മീറ്ററായി ഉയർത്തണം. ഇതിനായി പാലത്തിന്റെ വലിയ തോതിലുള്ള പുനർനിർമാണം ആവശ്യമാണ്. ഇതൊക്കെ നടക്കാൻ പുതിയ സർക്കാർ പിന്തുണ നൽകണമെന്നാണ് കെഎംആർഎൽ പറയുന്നത്.




Click it and Unblock the Notifications