കൊച്ചി മെട്രോയെ നെഞ്ചിലേറ്റി കേരളം!ആദ്യ ദിനത്തിലെ വരുമാനം കേട്ടാൽ ഞെട്ടും!അരലക്ഷത്തിലേറെ യാത്രക്കാർ
62,320 പേരാണ് രാത്രി ഏഴു മണി വരെ മെട്രോയിൽ യാത്ര ചെയ്തത്. രാത്രി എഴു മണിക്ക് ശേഷമുള്ള സർവ്വീസുകളിലും വൻ തിരക്ക് അനുഭവപ്പെട്ടതിനാൽ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും.
കൊച്ചി: മെട്രോയെ കേരളം നെഞ്ചിലേറ്റിയപ്പോൾ ആദ്യ ദിനത്തിലെ വരുമാനം ലക്ഷങ്ങൾ കടന്നു. മെട്രോ സർവ്വീസ് ആരംഭിച്ച ജൂൺ 19 തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകീട്ട് എഴു വരെയുള്ള കളക്ഷൻ 20 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നാണ് കെഎംആർഎൽ അറിയിച്ചത്.
കൃത്യമായി പറഞ്ഞാൽ 20,42,740 രൂപയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴു മണി വരെയുള്ള കളക്ഷൻ. രാത്രി പത്തു മണി വരെയുള്ള കണക്കുകൾ കൂടി കെഎംആർഎൽ പുറത്തുവിട്ടാൽ കളക്ഷൻ തുകയിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് തീർച്ചയാണ്.
62,320 പേരാണ് രാത്രി ഏഴു മണി വരെ മെട്രോയിൽ യാത്ര ചെയ്തത്. രാത്രി എഴു മണിക്ക് ശേഷമുള്ള സർവ്വീസുകളിലും വൻ തിരക്ക് അനുഭവപ്പെട്ടതിനാൽ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെട്രോയിൽ യാത്ര ചെയ്യാനായി നിരവധി പേരാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. വടക്കൻ ജില്ലകളായ മലപ്പുറം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്.
രാവിലെ ആറ് മണിക്ക് ആലുവയിൽ നിന്നും പാലാരിവട്ടത്ത് നിന്നും ഒരേസമയം ആരംഭിച്ച സർവ്വീസ് രാത്രി പത്തു മണി വരെ നീണ്ടു. മെട്രോയിൽ കയറാനായി ഓരോ സ്റ്റേഷനിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ടായതോടെ തിരക്ക് വർദ്ധിച്ചു. ആദ്യ ദിനങ്ങളിൽ ദിവസേന 219 ട്രിപ്പുകളാണ് കെഎംആർഎൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ദിനത്തിൽ ക്യൂആർ കോഡ് ടിക്കറ്റുകളെക്കുറിച്ചും മെട്രോയിൽ കയറുന്നതിനെക്കുറിച്ചുമെല്ലാം യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ നൽകാൻ കെഎംആർഎൽ ജീവനക്കാരുമുണ്ടായിരുന്നു.