ടിപി സിപിഎമ്മിലേക്ക് തിരിച്ചു വരുമായിരുന്നു; പാർട്ടി നശിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ആർഎംപി നേതാവ് കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരനെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ടിപി ചന്ദ്രശേഖരൻ ഒരുപക്ഷേ സിപിഎമ്മിലേക്ക് തിരിച്ചുവരുമായിരുന്നു. പാർട്ടി നശിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ടിപിയ്ക്ക് ആര്‍എസ്എസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ രമയുടെ നേതൃത്വത്തില്‍ ആ പിന്തുടരുന്ന നയങ്ങള്‍ വ്യത്യസ്തമാണ്. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഎമ്മിലേക്ക് മടങ്ങിവരാന്‍ തന്നെയാണ് ചന്ദ്രശേഖരന്‍ തീരുമാനിച്ചിരുന്നതെന്ന് കോടിയേരി പറഞ്ഞു.
ആര്‍എംപി ഇന്ന് രമയുടെ മാത്രം പാര്‍ട്ടിയായി മാറി. ആര്‍എംപിയുടെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് അടയ്ക്കാനുള്ള പരിപാടിയാണ് നടക്കുന്നത്. അതുകൊണ്ട് ആര്‍എംപി പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എംപിയെ യുഡിഎഫിലേക്ക് കൊണ്ടുപോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. 2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രി പത്തേകാലോടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ജംഗ്ഷനില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയശഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 51 വെട്ടുകളാണ് ചന്ദ്രശേഖരന് ഏറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വടകര ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സിപിഎം വിട്ട് വിമതത്തനം ആരംഭിക്കുന്നത്. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിമതര്‍ രൂപീകരിച്ച ആര്‍എംപിയുടെ പാനലില്‍ മത്സരിച്ച ചന്ദ്രശേഖരന്‍ 23,000 വോട്ടുകള്‍ പിടിച്ചിരുന്നു. പിന്നീടും ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സിപിഐഎമ്മിനെതിരേ പ്രവര്‍ത്തനം സജീവമാകുകയും മേഖലയില്‍ സിപിഐഎമ്മിനുള്ള സ്വാധീനം നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications