സിംഹത്തെ പോലെവന്ന് എലിയായി; അമിത് ഷായെ പരിഹസിച്ച് കോടിയേരി, ജനരക്ഷ യാത്രയെ ജനം തള്ളി!
തിരുവനന്തപുരം: ജനരക്ഷാ യാത്രയെ ജനം തള്ളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നരക്ഷാ യാത്രയുടെ തുടക്കത്തില്‍ സിംഹത്തെപ്പോലെ വന്ന അമിത് ഷാ യാത്രയുടെ അവസാനമായപ്പോള്‍ എലിയായെന്നും അദ്ദേഹം പരിഹസിച്ചു. പയ്യന്നൂരില്‍ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനായി സിംഹത്തെപ്പോലെ വന്ന അമിത് ഷാ തിരുവനന്തപുരത്ത് സമാപന ചടങ്ങിനെത്തിയപ്പോള്‍ എലിയെപ്പോലെയായി. യാത്രയില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് ബിജെപി പ്രവര്‍ത്തകര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ കാര്യത്തില്‍ അമിത് ഷായുടെ വെല്ലുവിളി ഏറ്റടുക്കാന്‍ തയാറെന്നും കോടിയേരി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. അരാജകത്വമാണ് യാത്രയുടെ ബാക്കിപത്രം. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ കേരള ജനതയെ സ്വാധീനിക്കാനോ ആകര്‍ഷിക്കാനോ അതിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
യാത്രയിലുടനീളം അക്രമം
യാത്രയില്‍ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് ബിജെപി പ്രവര്‍ത്തകര്‍ ചെയ്തത്. 56 ഇടത്താണ് സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായതെന്ന് കോടിയേരി കുറ്റപ്പെടുത്തി. ആര്‍എസ്എസിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
കലാപ ഭൂമിയാക്കാൻ ശ്രമിക്കേണ്ട
കള്ളപ്രചരണം കൊണ്ട് കേരളത്തെ കലാപഭൂമിയാക്കാന്‍ കുമ്മനവും കൂട്ടരും ശ്രമിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.. കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സംസ്ഥാനമായി മാറിയെന്ന് പറഞ്ഞു നടക്കുന്ന കുമ്മനവും കൂട്ടരും ജീവിക്കുന്നത് കേരളത്തിലല്ലേയെന്നും കോടിയേരി ചോദിക്കുന്നു.
ആർക്കാണ് ജീവിക്കാൻ പറ്റാത്തത്
ഒ രാജഗോപാല്‍ എത്രകാലമായി ഇവിടെ ജീവിക്കുന്നു. പിന്നെ ആര്‍ക്കാണ് ജീവിക്കാന്‍ പറ്റാത്തതെന്ന് അവര്‍ തന്നെ പറയണമെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
കേരളത്തെ അപമാനിക്കുന്ന പരാമർശം
കേരളത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് ബിജെപി ദേശീയ നേതാക്കളടക്കം നടത്തിയത്. സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വരുന്ന ആര്‍എസ്എസുകാര്‍ക്ക് പുരികത്തെപ്പോലും തൊടാന്‍ സാധിക്കില്ലെന്ന വസ്തുത മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു.
ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി
കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്നുള്ള ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അധിക്ഷേപം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പരീക്കറെ മുഖ്യമന്ത്രി പദവിയില്‍നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.