ശവശരീരം നായ കടിച്ച് വലിക്കാതെ രണ്ട് നാൾ.. മൃതദേഹത്തിനരികിലെ വെട്ടുകത്തി! ഉത്തരമില്ലാതെ പോലീസ്
Recommended Video
കൊട്ടിയം: ജിത്തു ജോബിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുകയാണ്. താന്‍ ഒറ്റയ്ക്കാണ് മകനെ കൊലപ്പെടുത്തിയത് എന്നും കൊല നടത്തിയത് എങ്ങനെയെന്നും അമ്മ ജയമോള്‍ പോലീസിന് വിശദമായ മൊഴി നല്‍കിക്കഴിഞ്ഞു. എന്നാലിത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ജയമോളുടെ മൊഴികള്‍ പലതും പൊരുത്തപ്പെടുന്നില്ല എന്നതും അവിശ്വസനീയമാണ് എന്നതുമാണ് കാരണം. ജിത്തു കൊലക്കേസില്‍ പോലീസിന് ഉത്തരം കിട്ടേണ്ടത് സുപ്രധാനമായ നിരവധി ചോദ്യങ്ങള്‍ക്കാണ്.
ജിത്തുവിനെ ചുട്ട് കൊന്ന ശേഷം ശരീരഭാഗങ്ങൾ അടർത്തി മാറ്റി!! ജയയുടേത് സമാനതകളില്ലാത്ത ക്രൂരത!
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
ജിത്തുവിനെ താന്‍ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയത് എന്നാണ് ജയമോള്‍ മൊഴി നല്‍കിയിരിക്കുന്നത്. ജിത്തുവിനെ തള്ളി താഴെയിട്ട ശേഷം ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും മരണം ഉറപ്പിക്കാന്‍ കഴുത്തില്‍ വെട്ടുകയും ചെയ്തു. ശേഷം കത്തിക്കുന്നതിന് വേണ്ടി പറമ്പിലേക്ക് വലിച്ച് കൊണ്ടുപോയി എന്നത് പോലീസിന് വിശ്വസിക്കാനാവുന്നില്ല. കാരണം 14 വയസ്സുകാരന്റെ അത്യാവശ്യം ഭാരവും വലുപ്പമുള്ള ശരീരം ഒറ്റയ്ക്ക് എങ്ങനെ വീട്ടില്‍ നിന്നും അകലെയുള്ള വാഴത്തോട്ടം വരെ എത്തിച്ചു എന്നതാണ് സംശയകരം.
കത്തിയ ഗന്ധം ആരുമറിഞ്ഞില്ല
ജിത്തുവിനെ ആദ്യം വീടിനോട് ചേര്‍ന്ന മതിലിന് അരികിലും പിന്നീട് വാഴത്തോട്ടത്തിലുമിട്ടാണ് കത്തിച്ചത്. ഒരു മനുഷ്യശരീരം മണിക്കൂറുകളോളം കത്തിയിട്ടും പ്രദേശത്തെ ആരും അറിഞ്ഞില്ല എന്നതും അവിശ്വസനീയമാണ്. കാരണം മുടി അടക്കം ശരീരം കത്തിയാല്‍ അതിന്റെ ഗന്ധം കിലോമീറ്ററുകളോളം വ്യാപിക്കുന്നതാണ്.
ആരാണ് സഹായിച്ചത്
ജയ ഈ കൊലപാതകം ഒറ്റയ്ക്ക് ചെയ്തതല്ല എന്ന് തന്നെയാണ് പോലീസിന്റെ ബലമായ സംശയം. ജിത്തുവിനെ കൊലപ്പെടുത്തിയെന്ന് പറയുന്ന സമയം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. അത്രയും കുറഞ്ഞ സമയത്തിനകം കാരണം ഒരാളുടെ കൂടെ സഹായമില്ലാതെ മൃതദേഹം പറമ്പിലെത്തിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ജയയ്ക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് തന്നെയാണ് പോലീസിന്റെ നിഗമനം.
വെട്ടുകത്തി ആര് കൊണ്ടിട്ടു
ജിത്തുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതില്‍ പറയുന്നത് ജിത്തുവിന്റെ ശരീരം വെട്ടിമുറിച്ച ശേഷമല്ല കത്തിച്ചത് എന്നാണ്. മറിച്ച് കത്തിച്ച ശരീരത്തില്‍ നിന്നുമാണ് ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയിരിക്കുന്നത്. ജിത്തുവിന്റെ ശരീരം വാഴത്തോട്ടത്തില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ അരികത്ത് വെട്ടുകത്തി ഉണ്ടായിരുന്നു. ജിത്തുവിന് വെട്ടേറ്റിട്ടില്ല എങ്കില്‍ ഈ കത്തി ആര് കൊണ്ടിട്ടു എന്ന ചോദ്യവും ഉയരുന്നു.
നായ കടിച്ച് വലിക്കാതെ
തിങ്കളാഴ്ച രാത്രിയാണ് ജിത്തു കൊല്ലപ്പെടുന്നത്. പോലീസ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തുന്നതാവട്ടെ രണ്ട് ദിവസം കഴിഞ്ഞ് ബുധനാഴ്ചയും. ഇത്രയം ദിവസം ആരുടെയും ശ്രദ്ധയില്‍ ഈ മൃതദേഹം പെട്ടതില്ല എന്ന് മാത്രമല്ല, ദിവസങ്ങളോളം പറമ്പില്‍ കിടന്നിട്ടും നായ്ക്കളോ മറ്റോ കടിച്ച് വലിച്ച ലക്ഷണങ്ങളുമുണ്ടായിരുന്നില്ല.
മാനസിക പ്രശ്നമില്ല
ജയയ്ക്ക് മാനസിക രോഗമാണ് എന്ന ഭര്‍ത്താവ് ജോബിന്റെ മൊഴിയും സംശയമുളവാക്കുന്നതാണ്. ജയയ്ക്ക് അത്തരമൊരു പ്രശ്‌നമുള്ളതായി ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ അറിവില്ല. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ജയയെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മാനസിക ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്.
ആരെ രക്ഷിക്കാനാണ് ശ്രമം
ഈ കൊലപാതകത്തിന് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ആരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പോലീസ് വിളിച്ച വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതും ദുരൂഹതകളുടെ ആഴം കൂട്ടുന്നുണ്ട്.
കാണാനില്ലെന്നാണ് പരാതി
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ അതിക്രൂരമായി ജയ കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി സ്‌കെയില്‍ വാങ്ങുന്നതിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ ജിത്തു ഏറെ വൈകിയിട്ടും തിരികെ വന്നില്ല. ജിത്തുവിന്റെ അച്ഛനായ ജോബ് വീട്ടിലെത്തിയപ്പോള്‍ മകനെ കാണാത്തതിനാല്‍ അന്വേഷിച്ചു. കടയില്‍ പോയ ജിത്തു തിരിച്ച് വന്നില്ല എന്നാണ് ജയമോള്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിറ്റേന്ന് രാവിലെ ജോബ് പോലീസിന് മകനെ കാണാനില്ലെന്ന പരാതി നല്‍കി.
കുറ്റസമ്മതം നടത്തി ജയ
വീടും പരിസരവും പരിശോധിക്കവെയാണ് വാഴത്തോട്ടതിന് അരികിലായി ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ജയമോളെ അടക്കം ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായി ജയ പറഞ്ഞ കാര്യങ്ങളാണ് പോലീസില്‍ സംശയമുണ്ടാക്കിയത്. മാത്രമല്ല ജയയുടെ കയ്യില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നതും പോലീസില്‍ സംശയമുണര്‍ത്തി. മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലില്‍ ജയ കുറ്റസമ്മതം നടത്തുകയായിരുന്നു.
കളിയാക്കിയതാണ് കാരണമെന്ന്
ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോള്‍, കുരീപ്പള്ളി സ്വദേശിയായ ട്യൂട്ടോറിയല്‍ അധ്യാപകന്‍ എന്നിവരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് മനസ്സിലായതോടെ യുവാവിനെ വിട്ടയയ്ക്കുകയായിരുന്നു.ജിത്തുവിന്റെ അച്ഛനായ ജോബിനെയും പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. ഭാര്യയ്ക്ക് മാനസിക രോഗമാണ് എന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. മകന്‍ തന്നെ കളിയാക്കിയെന്നും ദേഷ്യം വന്നപ്പോള്‍ അവനെ പിടിച്ച് തീയില്‍ ഇട്ടെന്നും ഭാര്യ തന്നോട് പറഞ്ഞുവെന്നാണ് ജോബിന്റെ വെളിപ്പെടുത്തൽ.