കെഎസ്ആർടിസി പെൻഷൻ മുടങ്ങി.. രണ്ട് പേർ ആത്മഹത്യ ചെയ്തു.. അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി സംസ്ഥാനത്ത് രണ്ട് പേരുടെ കൂടി ജീവനെടുത്തു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനാല്‍ രണ്ട് പേരാണ് ഇന്ന് മാത്രം ആത്മഹത്യ ചെയ്തത്. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബൈബുവിനെ ബത്തേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേമം സ്വദേശി കരുണാകരന്‍ നായര്‍ വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. കെഎസ്ആര്‍ടിസി യൂണിയനുകളുടെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 15 പേരാണ് പെന്‍ഷന്‍ മുടങ്ങിയത് മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ ഇത് സംബന്ധിച്ച കണക്കുകളൊന്നുമില്ല.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നത്തില്‍ രണ്ട് പേര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. കെഎസ്ആര്‍ടിസിയിലേയും ഗതാഗത വകുപ്പിലേയും ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. യോഗത്തിന് മുന്‍പ് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി വരെയുള്ള 6 മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിക്കാന്‍ ജീവനക്കാര്‍ തയ്യാറല്ലെന്നാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആത്മഹത്യകളുടെ ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാരിനാണെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications