നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകർ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പെരുമ്പാവൂരിൽ വെച്ചാണ് സംഭവം. പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിവീശി. അതേസമയം സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പോകുകയായിരുന്നു മന്ത്രിമാരുടെ സംഘം. ഇതിനിടയിൽ ഓടക്കാലിൽ വെച്ചായിരുന്നു പ്രവർത്തകർ കറുത്ത ഷൂ എറിഞ്ഞത്. തുടർന്ന് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി. അതേസമയം സംഭവത്തിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. നവകേരള സദസിനെ മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണിതെന്നും ഷൂ ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

'നേരത്തേ ബസിന് മുന്നിൽ ചാടി വീഴുന്ന അനുഭവമാണ് ഉണ്ടായത്. പിന്നീട് വലിയ തോതിൽ ആവർത്തിക്കുന്നത് കണ്ടില്ല. എന്നാൽ ഇന്ന് വരുമ്പോൾ ബസിന് നേരെ ഷൂ ഏറുണ്ടായി. ഇവർക്ക് എന്താണ് പറ്റിയതെന്ന് മനസിലാകുന്നില്ല.ഈ സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീർക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. ഈ ആളുകൾ എല്ലാവരും കൂടി ശക്തമായി ഊതിയാൽ കരിങ്കൊടിയേറ്റ് വരുന്നവരും എറിയാൻ വരുന്നവരുമൊക്കെ പാറി പോകും. നാട്ടുകാർ സംയമനം പാലിക്കുകയാണ് അത് തന്നെയാണ് വേണ്ടത്, അവരുടെ പ്രകോപനത്തിൽ വീണ് പോകരുത്. പക്ഷേ ഇത് നീണ്ട് പോയാൽ സാധാരണ രീതിയിലേക്കുള്ള നടപടിയുലേക്ക് കടക്കും. അപ്പോൾ വിലപിച്ചിട്ട് കാര്യമില്ല. അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കും. ഇത് നാടിനോടുള്ള വെല്ലുവിളിയണെന്ന് സാധാരണക്കാർ മനസിലാക്കണം', മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പെരുമ്പാവൂരിൽ വെച്ച് ഇന്ന് മുഖ്യമന്ത്രിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് , കെ എസ് യി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡയിലെടുത്തു.
പെരുമ്പാവൂരിൽ ലഭിച്ചത് 5000 നിവേദനങ്ങൾ
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പെരുമ്പാവൂർ മണ്ഡലതല നവകേരള സദസ്സിൽ 5000 നിവേദനങ്ങൾ ലഭിച്ചതായി സർക്കാർ അറിയിച്ചു. 26 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയിൽ ഒരുക്കിയിരുന്നത്. സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേകം കൗണ്ടറുകൾ ഉണ്ടായിരുന്നു. പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപേ പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications