പാർട്ടിയേക്കാള്‍ പ്രിയം പാർട്ടി കോണ്‍ഗ്രസിനോടോ?; കെവി തോമസിന്റെ പുതിയ രാഷ്ട്രീയ യാത്രയെങ്ങോട്ട്
കൊച്ചി: എ ഐ സി സി നേതൃത്വത്തിന്റെ വിലക്കും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ മുന്നറിയിപ്പും മറികടന്ന് സി പി എം പാർട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം കെവി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.
കെവി തോമസിനെ പാർട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ഏത് സമയവും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപടിയുടെ കാര്യത്തില്‍ ഇനിയൊരു ചർച്ചയ്ക്കും നേതൃത്വം തയ്യാറായേക്കില്ല. കോണ്‍ഗ്രസ് വിടില്ലെന്ന് കെവി തോമസ് വ്യക്തമാക്കുന്നുണ്ടെങ്കില്‍ പുറത്താക്കല്‍ നടപടിയിലൂടെ കെവി തോമസിന്റെ ഇടത് സഹകരണം കൂടുതല്‍ എളുപ്പമാക്കി തീർക്കും.

2019 ല്‍ തുടങ്ങിയ പ്രശ്നങ്ങള്‍
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടത് മുതല്‍ പലപ്പോഴായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാവാണ് കെവി തോമസ്. കെ പി സി സി വർക്കിങ് പ്രസിഡന്റാക്കിക്കൊണ്ടായിരുന്നു പിന്നീട് കെവി തോമസിനെ പാർട്ടി അനുനയിപ്പിച്ചത്. എന്നാല്‍ ഇത് അധികകാലം നീണ്ട് നിന്നില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതായിരുന്നു കെവി തോമസിനെ പ്രകോപിപ്പിച്ചത്. ഇതിനിടയില്‍ പാർട്ടി കോണ്‍ഗ്രസ് പുനഃസംഘടന നടന്നപ്പോള്‍ വർക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടമാവുകയും ചെയ്തു.
അന്ന് ഗ്ലാമർ മോഡേണെങ്കില്‍ ഇന്ന് തിളക്കം സാരിയില്‍: ഏത് ഡ്രസിലും സുന്ദരിയായി ആര്യ

ഏറ്റവും അവസാനമായി രാജ്യസഭ സീറ്റിന് വേണ്ടി വലിയ പരിശ്രമങ്ങളായിരുന്നു കെവി തോമസ് നടത്തിയത്. അതും നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയർന്ന് വരുന്നത്. കേന്ദ്ര-സർക്കാർ ബന്ധം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുറമെ കോണ്‍ഗ്രസില്‍ നിന്നും കെവി തോമസ്, ശശി തരൂർ എന്നിവരേയായിരുന്നു സിപിഎം ക്ഷണിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ട് കെപിസിസി നേതൃത്വം രംഗത്ത് എത്തുകയായിരുന്നു. ഇതോടെ നേതാക്കള്‍ അനുമതിക്കായി എ ഐ സി സി നേതൃത്വത്തെ സമീപിച്ചു.

കെ പി സിസി നേതൃത്വത്തിന്റെ അതേ നിലപാട് എ ഐ സി സിയും സ്വീകരിച്ചതോടെ ശരി തരൂർ പൂർണ്ണമായും പിന്‍വാങ്ങി. എന്നാല്‍ കെവി തോമസ് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ഇന്ന് എറണാകുളത്ത് പത്രസമ്മേളനം വിളിച്ച് ചേർത്ത് സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. നടപടി മുന്നില്‍ കാണുന്ന കെവി തോമസ് സി പി എമ്മുമായി ഇതിനോടകം തന്നെ ചില ഡീലുകള്‍ ഉറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെങ്കിലും ദില്ലി കേന്ദ്രീകരിച്ചുകൊണ്ടുള്ള ഏതെങ്കിലും സുപ്രധാന ചുമതല അദ്ദേഹത്തിന് ലഭിച്ചേക്കും. സംസ്ഥാന രാഷ്ട്രീയത്തേക്കാള്‍ ദില്ലി രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് താല്‍പര്യവും

കുമ്പളങ്ങി വാർഡ് പ്രസിഡന്റായി തുടക്കം
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവർത്തനത്തിന് ശേഷമാണ് കെവി തോമസ് പാർട്ടിക്ക് പുറത്തേക്ക് പോവാന്‍ ഒരുങ്ങുന്നത്. 1970-1975 കാലഘട്ടത്തിൽ കോൺഗ്രസിൻ്റെ കുമ്പളങ്ങി പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡൻറായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയ കെവി തോമസ് മറ്റ് പല നേതാക്കളും സ്വന്തമാക്കാത്ത നേട്ടങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നേടിയെടുത്ത നേതാവാണ്. കുമ്പളങ്ങളിയില്‍ നിന്നും ദില്ലിയിലേക്ക് വണ്ടി കയറുന്ന കെവി തോമസിനൊപ്പം ഉണ്ടാവുന്ന തിരുത മീന് ഇതില്‍ നിർണ്ണായക പങ്കുണ്ടെന്ന ആരോപണം കോണ്‍ഗ്രസുകാർ തന്നെ ഉന്നയിക്കുമെങ്കിലും അനർഹമായ ഒരു പദവിയും താന്‍ നേടിയിട്ടില്ലെന്നാണ് കെവി തോമസിന്റെ പക്ഷം.

1977 ല്‍ കെ പി സി സി അംഗമായ കെവി തോമസ് 1978 മുതൽ 1987 വരെ എറണാകുളം ഡി സി സിയുടെ ജനറൽ സെക്രട്ടറിയായി. 1978 മുതൽ 1993 വരെ ഐ എൻ ടി യു സിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1984 ലാണ് എ ഐ സി സി അംഗമാവുന്നത്. അതേവർഷം തന്നെ എറണാകുളത്ത് നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1989, 1991 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് നിന്ന് വീണ്ടും ലോക്സഭ അംഗമായി. 1996-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്ന് ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽലിനോട് പരാജയപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തി
Recommended Video

ഇതിനിടയില്‍ 1987 മുതൽ 2001 വരെ എറണാകുളം ഡി സി സിയുടെ പ്രസിഡൻറായിരുന്നു. 1992 മുതൽ 1997 വരെ കെപിസിസിയുടെ ട്രഷറർ എന്ന നിലയിലും തോമസ് പ്രവർത്തിച്ചു. 2001-ൽ എറണാകുളം അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് 2004 വരെ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 2006 ലും സീറ്റ് നിലനിർത്തിയ തോമസ് 2009-ൽ എം.എൽ.എ ആയിരിക്കെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം ലോക്സഭ മണ്ഡലത്തിൽ വീണ്ടും പാർലമെൻ്റ് അംഗമായി. മുതിർന്ന നേതാവെന്ന പരിഗണനയില്‍ 2009 മുതല്‍ 2014 വരെ യുപിഎ സർക്കാറില്‍ ഭക്ഷ്യ പൊതുവിതരണ കാര്യ വകുപ്പ് മന്ത്രിയായി.

2014-ൽ നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ചാമത്തെ തവണയും എറണാകുളത്ത് നിന്ന് തന്നെ ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെവി തോമസ് 2019 ല്‍ സീറ്റിനായി വീണ്ടും ശ്രമം നടത്തിയെങ്കിലും ഹൈബി ഈഡന് സീറ്റ് നല്‍കാനായിരുന്നു പാർട്ടി തീരുമാനം. 2018 ല്‍ കെവി തോമസ് പ്രധാനമന്ത്രി മോദിയെ അനുമോദിച്ചതും പാർട്ടിയുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. അന്ന് മുതല്‍ ദേശീയ നേതൃത്വത്തിലും പഴയ പിടി തോമസിന് നഷ്ടമായിരുന്നു. അവിടം മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തെ പാർട്ടിക്ക് പുറത്തേക്കുള്ള പടിവാതില്‍ക്കല്‍ എത്തിച്ച് നിർത്തിയിരിക്കുന്നത്.












Click it and Unblock the Notifications