കുമ്മനം ഗവർണർ; ബിജെപി സംസ്ഥാന നേതാക്കൾ പോലും വിശ്വസിച്ചില്ല! എല്ലാ കളികളും കേന്ദ്രത്തിൽ...
രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയപ്പോൾ ചെങ്ങന്നൂരിലെ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു കുമ്മനം.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചെന്ന വാർത്ത കേട്ട് ഞെട്ടിയവരിൽ ബിജെപി കേരള നേതൃത്വവും. കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചതിലൂടെ കേരളത്തിലെ സംഘടനാ സംവിധാനങ്ങളിൽ വൻ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ഘടകവുമായി ചർച്ച ചെയ്യാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്.
വെള്ളിയാഴ്ച രാത്രി രാഷ്ട്രപതിയുടെ പത്രക്കുറിപ്പ് ഇറങ്ങിയപ്പോഴാണ് ബിജെപി നേതാക്കളും കുമ്മനത്തിന്റെ ഗവർണർ നിയമനമറിഞ്ഞത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത നീക്കമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല.
മാറ്റത്തിന് സാദ്ധ്യത...
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ സംസ്ഥാന ഘടകത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ബിജെപി കേന്ദ്രനേതൃത്വം നേരത്തെ സൂചന നൽകിയിരുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയം നേടണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതിനാൽ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് ശക്തി അളക്കാനുള്ള അവസരവുമാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ ആഞ്ഞുപിടിച്ചാൽ വിജയം ബിജെപിക്കൊപ്പം നിൽക്കാനും സാദ്ധ്യതയുണ്ട്. ഇതിനുവേണ്ടി സംസ്ഥാന നേതൃത്വം ഒന്നാകെ പരിശ്രമിക്കുന്നതിനിടെയാണ് പാർട്ടിയെ ഞെട്ടിച്ചുള്ള തീരുമാനം പുറത്തുവന്നത്.
തോൽവിക്ക് ശേഷം...
വെള്ളിയാഴ്ച രാത്രി രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയപ്പോൾ ചെങ്ങന്നൂരിലെ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു കുമ്മനം. മിസോറം ഗവർണായി നിയമിച്ചത് പ്രസംഗത്തിന് ശേഷമാണ് അദ്ദേഹം പോലുമറിഞ്ഞത്. ബിജെപി സംസ്ഥാന നേതാക്കൾക്കും ആദ്യം വാർത്ത വിശ്വസിക്കാനായില്ല. അതേസമയം, കേരളത്തിലെ സംഘടനാകാര്യങ്ങളിൽ കേന്ദ്രനേതൃത്വത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നാണ് ഈ നീക്കങ്ങൾ നൽകുന്ന സൂചന. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള അഴിച്ചുപണിയെക്കാൾ നല്ലത് അതിനുമുൻപാണെന്നും കേന്ദ്ര നേതൃത്വം വിശ്വസിച്ചു.
പരിഹാരം...
അതിനിടെ, ബിജെപി സംസ്ഥാന ഘടകത്തിലെ ചേരിപ്പോരാണ് കുമ്മനത്തിന്റെ ഗവർണർ നിയമനത്തിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. 2015ലാണ് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷനായിരുന്ന കുമ്മനം ബിജെപിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. തുടർന്ന് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചു. ഇതിനിടെ പാർട്ടിയിൽ കുമ്മനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ചേരിപ്പോരും രൂക്ഷമായിരുന്നു. കേരളത്തിൽ പ്രതീക്ഷിച്ചത്ര മുന്നേറ്റം സൃഷ്ടിക്കാനായില്ലെന്നും, അദ്ധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നും പാർട്ടിയിലെ ഒരുവിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് കുമ്മനത്തെ ഇപ്പോൾ ഗവർണറായി നിയമിച്ചതെന്നാണ് ഒരുവിഭാഗത്തിന്റെ നിരീക്ഷണം.
Recommended Video
പാർട്ടിയെ ശക്തിപ്പെടുത്താൻ...
വി മുരളീധരന് രാജ്യസഭ എംപി സ്ഥാനം നൽകിയതിൽ കുമ്മനത്തെ അനുകൂലിക്കുന്നവർക്ക് ചില നീരസങ്ങളുണ്ടായിരുന്നു. ഈ നീരസങ്ങളും അതൃപ്തികളുമം പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രനേതൃത്വത്തിന്റെ ഈ നീക്കമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അതേസമയം, പാർട്ടിയുടെ കേരളഘടകത്തിന് ലഭിച്ച അംഗീകാരമാണ് കുമ്മനത്തിന്റെ നിയമനമെന്നാണ് നേതാക്കളുടെ പ്രതികരണം. പാർട്ടിയിലെ ചേരിപ്പോരും മറ്റ് ആരോപണങ്ങളും അവർ പൂർണ്ണമായി നിഷേധിക്കുകയും ചെയ്തു.