കോഴയിൽ പുകഞ്ഞ് നീറി ബിജെപി!!രാജേഷ് അച്ചടക്കം ലംഘിച്ചെന്ന് കുമ്മനം!! മുരളീധര വിഭാഗത്തിന് അതൃപ്തി!!
പാർട്ടിയെ അപമാനിച്ചതിനും അച്ചടക്കം ലംഘിച്ചതിനുമാണ് രാജേഷിനും പ്രഫുൽ കൃഷ്ണയ്ക്കുമെതിരെ നടപടി എടുത്തിരിക്കുന്നതെന്നാണ് കുമ്മനം പറയുന്നത്.
തിരുവനന്തപുരം: കോഴ വിവാദത്തിൽ സംസ്ഥാന ബിജെപി വീണ്ടും പുകയുന്നു. അന്വേഷണ റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറി വിവി രാജേഷിനും പ്രഫുൽ കൃഷ്ണയ്ക്കുമെതിരായ അച്ചടക്ക നടപടിയിൽ മുരളീധര വിഭാഗത്തിന് അതൃപ്തി. വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തിരിക്കുന്നതെന്നാണ് മുരളീധര വിഭാഗം പറയുന്നത്.
അതേസമയം അച്ചടക്ക നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തി. പാർട്ടിയെ അപമാനിച്ചതിനും അച്ചടക്കം ലംഘിച്ചതിനുമാണ് രാജേഷിനും പ്രഫുൽ കൃഷ്ണയ്ക്കുമെതിരെ നടപടി എടുത്തിരിക്കുന്നതെന്നാണ് കുമ്മനം പറയുന്നത്. പാർട്ടിക്ക് അപമാനമുണ്ടാക്കുന്ന രീതിയിലാണ് ഇരുവരും പ്രവർത്തിച്ചതെന്നാണ് കുമ്മനം പറയുന്നത്.

ബിജെപി സംഘടനാ സംവിധാനം അനുസരിച്ച് ഒരു അംഗത്തിനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിന് മുമ്പ് അയാളുടെ വിശദീകരണം തേടി 15 ദിവസത്തിനകം വിശദീകരണം ലഭിച്ച ശേഷമെ നടപടി എടുക്കാവു. എന്നാൽ ബിജെപി നേതൃത്വം ഇതുവരെ രാജേഷിന്റെ വിശദീകരണം തേടിയിട്ടില്ല. അന്വേഷണ കമ്മീഷൻ അംഗമല്ലാത്ത രാജേഷ് എങ്ങനെ റിപ്പോർട്ട് ചോർത്തി എന്നാണ് മുരളീധരപക്ഷം ചോദിക്കുന്നത്.
അന്വേഷണ റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് നേതൃത്വം പാർട്ടിയിലും വിശദീകരിക്കുന്നില്ല. ഇതും മുരളീധര വിഭാഗത്തിന് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അഴിമതിയേക്കാൾ വലിയ കുറ്റം റിപ്പോർട്ട് ചോർത്തിയതിനാണെന്ന തരത്തിലാണ് നേതൃത്വത്തിന്റെ നിലപാടെന്നാണ് മുരളീധര വിഭാഗം ആരോപിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കുന്ന രീതി തെറ്റായ സന്ദേശം നൽകുമെന്നും മുരളീധര വിഭാഗം പറയുന്നു. കുമ്മനത്തിനെതിരെ മുരളീധര വിഭാഗം കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചനകൾ.












Click it and Unblock the Notifications