കുമ്മനം കുതിക്കുന്നു... നിയമം കാറ്റിൽ പറത്തി, ഏറ്റവും കൂടുതല്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചത് കുമ്മനം!
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചത് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാഹനമെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പിന്റെ ഒന്നര ലക്ഷത്തോളം രൂപ പിഴ ലഭിച്ചിരിക്കുന്നത് കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വഹനങ്ങളുടെ പേരിലാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘനം നടത്തിയതും കുമ്മനമാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയതായി ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു. കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു.
ഒരു വാഹനം മാത്രം 86,200 രൂപ അടയ്ക്കണം
മോട്ടോര്‍വാഹന നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിനു ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. ഓരോ ആവര്‍ത്തിക്കുന്ന നിയമ ലംഘനത്തിനും 1000 രൂപ ഡ്രൈവറുടെയും 500 രൂപ ഉടമയുടെയും പേരില്‍ പിഴ അടയ്ക്കണം. അങ്ങിനെ വരുമ്പോൾ 58 നിയമലംഘനങ്ങളില്‍ നിന്നായി 86,200 രൂപയാണ് കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം അടക്കേണ്ടത്.
ലൈസൻസ് റദ്ദാക്കേണ്ട നിയമലംഘനം
വിവരാവകാശ പ്രവര്‍ത്തകന്‍ സിഎസ് ഷാനവാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ് വിവരങ്ങള്‍ നല്‍കിയത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കേണ്ട വിധത്തിലുള്ള നിയമലംഘനമാണ് നടന്നിട്ടുള്ളതെന്ന് വിവരാവകാശ പ്രവർത്തകൻ സിഎസ് ഷാനവാസ് പറയുന്നു.
മറ്റൊരു വാഹനത്തിന് 56,200 രൂപ
പ്രസിഡന്റിന്റെ പേരില്‍ത്തന്നെ രജിസ്റ്റര്‍ ചെയ്ത കെ എല്‍ 1 ബി ക്യു 7563 എന്ന വാഹനം 38 പ്രാവശ്യമാണ് വേഗപരിധി ലംഘിച്ചത്. അതിന്റെ പേരില്‍ 56,200 രൂപയോളം പിഴ അടയ്‌ക്കേണ്ടതുണ്ട്.
പിഴ തുക ഈടാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല
പിഴത്തുക ഈടാക്കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പിഴ ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന മറുപടിയാണു തിരുവനന്തപുരം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ജെ സുനില്‍കുമാര്‍ നല്‍കിയിട്ടുള്ളത്.