ലിബിയെ പോലീസും കയ്യൊഴിഞ്ഞു, മല കയറാനാകാതെ നാട്ടിലേക്ക്, കോടതിയിൽ പോകും
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് വേണ്ട സുരക്ഷയൊരുക്കും എന്നാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ ആന്ധ്രയില്‍ നിന്നും മല ചവിട്ടനെത്തിയ ഭക്തയ്ക്ക് പോലീസിന്റെ സുരക്ഷാ വീഴ്ച കാരണം മടങ്ങിപ്പോകേണ്ടി വന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സ്ത്രീകളാണ് എന്ന പേരില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു.
ചേര്‍ത്തല സ്വദേശിനിയും അധ്യാപികയുമായി ലിബി ശബരിമല കയറുന്നതിന് വേണ്ടി രാവിലെ പത്തനംതിട്ടയില്‍ എത്തിയതാണ്. എന്നാല്‍ പ്രതിഷേധക്കാര്‍ അവരെ വളഞ്ഞു. മല കയറാമെന്ന പ്രതീക്ഷയില്‍ പോലീസ് സംരക്ഷണം കാത്തിരുന്ന ലിബിക്ക് പക്ഷേ നിരാശ മാത്രമാണ് ബാക്കി.

ആദ്യമായി ശബരിമലയിലേക്ക്
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലാണ് ശബരിമലയിലേക്ക് പോകുന്ന വിവരം ലിബി പ്രഖ്യാപിച്ചത്. താന്‍ വിശ്വാസി അല്ലെന്നും എന്നാല്‍ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് ഈ മലകയറ്റം എന്നുമാണ് ലിബി ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്കൊപ്പം നാല് പേര്‍ കൂടി ശബരിമലയിലേക്ക് ഉണ്ടാകുമെന്നും ലിബി വ്യക്തമാക്കി. പിന്നാലെ ലിബിക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നു.

കറുപ്പുടുത്ത് മാലയിട്ട്
രാവിലെയോടെയാണ് ലിബി പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ജീന്‍സും കുര്‍ത്തയും ധരിച്ച് മാലയിട്ടാണ് ലിബി എത്തിയത്. എന്നാല്‍ പോസ്റ്റില്‍ പറഞ്ഞത് പ്രകാരമല്ല, തനിച്ചാണ് ലിബി എത്തിയത്. മാലയിട്ട സ്ത്രീയെ കണ്ടതോടെ ബസ് സ്റ്റാന്‍ഡിലെ ആളുകള്‍ ലിബിയെ വളഞ്ഞു. ഇതോടെ പോലീസ് സ്ഥലത്ത് എത്തി ലിബിക്ക് ചുറ്റും വലയം തീര്‍ത്തു.

ആൾക്കൂട്ട ആക്രമണം
സ്ത്രീകള്‍ അടക്കമുള്ളവര്‍ ലിബിക്ക് നേരെ ആക്രോശം ഉയര്‍ത്തി. ആളുകള്‍ കയ്യേറ്റം ചെയ്യാനും ഒരുങ്ങി. എന്നാല്‍ എത്രയൊക്കെ പ്രതിഷേധം ഉയര്‍ന്നാലും കാര്യമാക്കുന്നില്ല എന്നും മലകയറും എന്നുമാണ് ലിബി വ്യക്തമാക്കിയത്. ലിബി വ്രതമെടുത്തിരുന്നുവെങ്കിലും 41 ദിവസത്തെ വ്രതമായിരുന്നില്ല. ജീന്‍സ് ധരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി ലിബി ഭക്തയല്ലെന്ന് ആള്‍ക്കൂട്ടം ആക്രോശിച്ചു.

സുരക്ഷയൊരുക്കാന്‍ സാധിക്കില്ല
സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ലിബിയെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഉച്ചയോടെ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ പോകാന്‍ സാധിക്കും എന്നണ് ലിബി പ്രത്യാശ പ്രകടിപ്പിച്ചത്. എന്നാല്‍ നിലയ്ക്കലിലേയും പമ്പയിലേയും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലിബിക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

നാട്ടിലേക്ക് മടങ്ങി
ലിബിയോട് നാട്ടിലേക്ക് മടങ്ങാനും പോലീസ് ആവശ്യപ്പെട്ടു. ഇതോടെ ശബരിമല സന്ദര്‍ശനം ഉപേക്ഷിച്ച് ലിബി നാട്ടിലേക്ക് മടങ്ങിപ്പോയി. ലിബിയെ തടഞ്ഞ അന്‍പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ ലിബി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപിയും പരാതി നല്‍കി. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പരാജയപ്പെട്ട സര്‍ക്കാരിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ലിബി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്
ലിബിയുടെ ഫേസ്ബുക്ക് പോസ്ററ്












Click it and Unblock the Notifications