എകെജി വെറും മൂന്നക്ഷരമല്ല.. അതൊരു തീപിടിച്ച ജീവിതം.. പോരാട്ട ഭൂമികകളിലെ ഉശിരൻ ശബ്ദം! ആരാണ് എകെജി?
എകെ ഗോപാലനെ ബാലപീഡകനാക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് മാത്രമല്ല, അടിസ്ഥാന വര്‍ഗത്തില്‍ നിന്നും ചൂഷിതരില്‍ നിന്നും അകന്ന് പോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കുമുള്ള വലിയ റഫറന്‍സാണ് എകെജിയുടെ ജീവിതം. എകെജി നിങ്ങള്‍ക്ക് വലിയ സംഭവം ആയിരിക്കാം, ഞങ്ങള്‍ക്കൊന്നുമല്ലെന്ന് പറയുന്ന വിടി ബല്‍റാമിനെ പോലുള്ളവര്‍ക്ക്, ആ മൂന്ന് അക്ഷരത്തിനുള്ളിലെ കേരള നവോത്ഥാന ചരിത്രത്തെക്കുറിച്ച് പിടിപാടുണ്ടാകാന്‍ തരമില്ല. കേരളം എകെജിയെ പാവങ്ങളുടെ പടത്തലവനെന്ന് വിളിച്ചത് വെറുതെയല്ല.
എകെജി കമ്മ്യൂണിസ്റ്റുകാരുടെ മാത്രം നേതാവായിരുന്നില്ല. വിടി ബൽറാം എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിക്കുമ്പോൾ എല്ലാ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നതിന്റെ കാരണം അതാണ്. എകെജിയെപ്പോലുള്ള നേതാക്കള്‍ പൊരുതിയുണ്ടാക്കിയ നവോത്ഥാന കേരള മണ്ണിന്റെ ഉമ്മറത്ത് കസേരയിട്ടിരുന്ന് ചരിത്രത്തെ വെല്ലുവിളിക്കുന്നവര്‍ക്കുള്ള മറുപടി എകെ ഗോപാലനെന്ന മനുഷ്യന്റെ തീപിടിച്ച ജീവിതം തന്നെയാണ്.

എകെ ഗോപാലന്റെ തുടക്കം
1904 ഒക്ടോബര്‍ ഒന്നിന് കണ്ണൂരിലെ ഒരു ജന്മി കുടുംബത്തിലായിരുന്നു എകെ ഗോപാലന്റെ ജനനം. അച്ഛനില്‍ നിന്നും പൊതുപ്രവര്‍ത്തനത്തിലേക്ക് ആകൃഷ്ടനായ ഗോപാലന്റെ തുടക്കം അധ്യാപകനായിട്ടായിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന കാലം. നിഷ്‌ക്രിയനായിരിക്കാന്‍ ഗോപാലന് കഴിയുമായിരുന്നില്ല. അധ്യാപക ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക്. എകെ ഗോപാലനില്‍ നിന്നും എകെജി എന്ന മൂന്നക്ഷരത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു അത്

സമരപോരാട്ടങ്ങളുടെ മുൻനിരയിൽ
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിച്ചേര്‍ന്ന് നിയമലംഘനസമരം അടക്കമുള്ളവയുടെ മുന്‍നിരയില്‍ എകെജി ഉണ്ടായിരുന്നു. 1927ല്‍ അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഖാദി പ്രചാരണത്തിലും ഹരിജന ഉദ്ദാരണത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. 1930ലാണ് എകെജി ആദ്യമായി ജയിലിലെത്തുന്നത്. ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു അത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍നിരയിലും എകെജി ഉണ്ടായിരുന്നു.

വിഖ്യാതമായ ഗുരുവായൂർ സത്യാഗ്രഹം
എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന ആവശ്യം ഉന്നയിച്ച് സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ എകെ ഗോപാലന്‍ ആയിരുന്നു. അന്ന് ഹരിജനങ്ങള്‍ക്കൊപ്പം നടത്തിയ ഘോഷയാത്രയില്‍ ഗോപാലന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. ഉലക്ക കൊണ്ടുള്ള അടിയേറ്റ് ഗോപാലന്‍ ഉള്‍പ്പെടെയുള്ള സമര നേതാക്കള്‍ ബോധം കെട്ട് വീഴുകയുണ്ടായി.

കമ്മ്യൂണിറ്റ് പാർട്ടിയിലേക്ക്
കര്‍ഷകരേയും തൊഴിലാളികളെയും സംഘടിപ്പിക്കാനും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും നടത്തിയ ശ്രമങ്ങളാണ് എകെ ഗോപാലന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. തൊഴിലാളികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയുമായിരുന്നു ഗോപാലന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെപിസിസി അധ്യക്ഷപദവിയില്‍ നിന്നും പിന്നീട് എകെജി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ചുവട് മാറ്റി.

പാവങ്ങളുടെ പടത്തലവനായി
എകെ ഗോപാലനും കൃഷ്ണപിള്ളയും ചേര്‍ന്നാണ് കാലിക്കറ്റ് ലേബര്‍ യൂണിയന്‍ എന്ന പേരില്‍ തൊഴിലാളി സംഘടനയുണ്ടാക്കിയത്. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പമായി എകെ ഗോപാലന്റെ പിന്നീടുള്ള ജീവിതം. എകെ ഗോപാലൻ അവർക്ക് ഗോപാലേട്ടനും പിന്നീട് എകെജിയുമായി. കമ്മ്യൂണിസ്റ്റ്കാരുടെ പാവങ്ങളുടെ പടത്തലവനായി ഗോപാലേട്ടൻ മാറിയത് ചരിത്രം. തിരുവണ്ണൂരിലെ കോട്ടണ്‍മില്‍ സമരമാണ് എകെജി ആദ്യമായി പങ്കെടുത്ത പണി മുടക്ക്.

ചൂഷിതര്‍ക്കൊപ്പം എന്നും
ഫറൂക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂര്‍ കോട്ടണ്‍ മില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, അമരാവതിയിലെ സമരം, കൊട്ടിയൂരിലേയും കീരിത്തോട്ടത്തിലേയും കുടിയിറക്കലിനെതിരെ നടന്ന സമരം തുടങ്ങി ചൂഷിതര്‍ക്കൊപ്പം എവിടെയും എകെജിയുണ്ടായിരുന്നു. 1936ല്‍ ദാരിദ്രത്തിനും കഷ്ടപ്പാടിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ മലബാര്‍ മുതല്‍ മദിരാശി വരെ സംഘടിപ്പിക്കപ്പെട്ട പട്ടിണി ജാഥ ചരിത്രത്തിന്റെ ഭാഗമാണ്.

കർഷകപ്രസ്ഥാനം കെട്ടിപ്പടുത്തു
തൊഴിലാളി സമരങ്ങള്‍ക്കൊപ്പം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി എകെജി. ഗുരുവായൂര്‍ സത്യാഗ്രഹം കൂടാതെ പാലിയം സമരവും കണ്ണൂരിലെ കണ്ടോത്ത് ഹരിജനങ്ങള്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരവും എടുത്ത് പറയേണ്ടവയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്നതോടെ എകെജിയുടെ പോരാട്ടങ്ങള്‍ക്ക് തീപിടിച്ചു. ഇന്ത്യയിലാകമാനം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ ഓടി നടന്നിരുന്നു എകെജി.

എകെജിയുടെ തടവ്കാലം
1939ല്‍ പാര്‍ട്ടിക്ക് നിരോധനമുണ്ടായി. ഇതോടെ ഒളിവില്‍ കഴിഞ്ഞായി എകെജിയുടെ പ്രവര്‍ത്തനങ്ങള്‍. ഒളിവില്‍ നിന്ന് പുറത്ത് വന്ന എകെജി പൊതുയോഗത്തില്‍ പ്രസംഗിക്കവേ അറസ്റ്റിലായി. ജയിലിനകത്തും പ്രക്ഷോഭമുയര്‍ത്തിയ എകെജി വിപ്ലവപ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുള്ള അടങ്ങാനാവാത്ത അഭിനിവേശം മൂലം തടവ് ചാടി. രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ പോലും എകെജി ജയിലിന് അകത്തായിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് ഒക്ടോബര്‍ 24ന് എകെജി ജയില്‍ മോചിതനായത്.

ആദ്യ പ്രതിപക്ഷ നേതാവ്
പിന്നീട് 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എകെജി സിപിഎമ്മിനൊപ്പം നിന്നു. കേരളത്തിലെ സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട നേതാക്കളിലൊരാളായ എകെജി രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവിലേക്ക് വളര്‍ന്നു. 1952ലായിരുന്നു അത്. മരണം വരെ തുടര്‍ച്ചയായി 5 തവണ ലോകസഭാംഗമായി എകെജി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അഖിലേന്ത്യാ തലത്തിലും നിരവധി പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട് എകെജി.

ജീവിതം തന്നെ പോരാട്ടം
1975ല്‍ ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയ്‌ക്കെതിരെയും എകെജി കൊടി പിടിച്ചിറങ്ങുകയുണ്ടായി. ചൈന ചാരനെന്ന് മുദ്രകുത്തി എകെജി ജയിലില്‍ അടക്കപ്പെടുകയുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് എകെജി നടത്തിയ ഉജ്ജ്വല പ്രസംഗം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിവെക്കപ്പെട്ടിരിക്കുന്നു. 1940ല്‍ ആരംഭിച്ച ഇന്ത്യന്‍ കോഫി ഹൗസ് എകെജിയുടെ മറ്റൊരു സംഭാവനയാണ്. പോരാട്ടത്തിന്റെ നാളുകളില്‍ തൊഴിലാളി നേതാവായിരുന്ന സുശീലയെ എകെജി ജീവിതസഖിയാക്കി. 1977 മാര്‍ച്ച് 22നാണ് സംഭവബഹുലമായ ആ ജിവിതത്തിന് തിരശ്ശീല വീണത്.












Click it and Unblock the Notifications