തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സീറ്റുകൾ പിടിച്ചെടുത്ത് യുഡിഎഫ്, ആലപ്പുഴയിൽ സിപിഎം സീറ്റ് പിടിച്ച് ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് യുഡിഎഫ്. എൽ ഡി എഫിന്റെ 6 സിറ്റിംഗ് സീറ്റുകൾ യു ഡി എഫ് പിടിച്ചെടുത്തു. യു ഡി എഫ് 14 , എൽ ഡി എഫ് 11, ബി ജെ പി 3, മറ്റുള്ളവർ ഒന്ന് എന്നിങ്ങനെയാണ് നിലവിൽ സീറ്റ് നില. ഫലം വശദമായി അറിയാം.

കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള 11 ജില്ലകളിലെ തദ്ദേശവാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡ് എൽ ഡി എഫിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്തു. ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി റസീന പൂക്കോട് 272 വോട്ടുകൾക്കാണ് ജയിച്ചത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ഇവിടെ 17 വർഷത്തിന് ശേഷമാണ് യു ഡി എഫ് പിടിച്ചെടുക്കുന്നത്.

ജില്ലയിലെ മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽ ഡി എഫ് ആണ് വിജയിച്ചത്. ഇടത് സ്ഥാനാർത്ഥി എം എം രവീന്ദ്രൻ 158 വോട്ട് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രവീന്ദ്രൻ 2420 വോട്ടുകളാണ് നേടിയത്. എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡാണ് യുഡിഎഫ് പിടിച്ചെടുത്ത മറ്റൊരു സീറ്റ്. ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് സീറ്റ് ഇവർ പിടിച്ചെടുത്തത്.

അതേസമയം യുഡിഎഫ് വിജയത്തോടെ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടപ്പെടമായേക്കും. എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. എൽ ഡി എഫ് സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ഇയാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സിപിഎം ആണ് വിജയിച്ചത്. ഇടതു സ്ഥാനാർത്ഥി നിമിഷ ജിനേഷ് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ 3 സീറ്റും ഇടതിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്തു. മുതുകുളം നാലാം വാർഡ്, പാണ്ടനാട് ഏഴാം വാർഡ്, പാലമേൽ 11ാം വാർഡ് എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്ത സീറ്റുകൾ. എൽ ഡി എഫിന്റെ മറ്റൊരു സീറ്റിംഗ് സീറ്റായ കാർത്തിക പള്ളി പഞ്ചായത്തിലെ എട്ടാം വാർഡ് ബി ജെ പിയാണ് പിടിച്ചെടുത്തത്. ഇവിടെ സി പി എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം വാർഡായ എഴുപുന്ന എൽ ഡി എഫ് നിലനിർത്തി.

തൃശ്ശൂരിൽ നഗരസഭ മിണാലൂർ സെന്റർ 31-ാം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് അട്ടിമറി വിജയമാണ് നേടിയത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് 110 വോട്ടുകൾക്കാണ് യു ഡി എഫ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് നടന്ന പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം സീറ്റ് സിപിഎം നിലനിർത്തി. ഇടുക്കിയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എൽഡിഎഫ് സിറ്റിംഗ് സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി അഡ്വ. ആൽബർട്ട് ജോസ് 299 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

അതേസമയം കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡ് എൽ ഡി എഫ് യു ഡി എഫിൽ നിന്നും പിടിച്ചെടുത്തു. ഇവിടെ സി പി ഐ സ്ഥാനാർത്ഥി പി ബി ദിനമണിയാണ് ജയിച്ചത്. കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാർഡ് എൽ ഡിഎഫ് നിലനിർത്തി. 65 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർത്ഥിയായ പി ഡി പ്രദീപ് വിജയിച്ചത്.

വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല വാർഡും എൽ ഡി എഫിൽ നിന്നും യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. മലപ്പുറം നഗരസഭയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 31-ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.












Click it and Unblock the Notifications