പ്രീ പോളും എക്സിറ്റ് പോളും തട്ടിപ്പാണെന്ന് പ്രതിപക്ഷം, ന്യൂസ് 18 മാത്രം ഇടത് വിജയം പ്രതീക്ഷിക്കുന്നു
എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളും പൂര്‍ത്തിയായതോടെ മുന്നണികളുടെ ആശങ്കകളും പ്രതീക്ഷകളും വര്‍ധിപ്പിച്ചുകൊണ്ട് വിവിധ ചാനലുകളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. കേന്ദ്രത്തില്‍ ബിജെപിക്കും കേരളത്തില്‍ യുഡിഎഫിന്‍ മുന്‍തൂക്കമുണ്ടെന്നാണ് ഭൂരിപക്ഷം സര്‍വ്വേകളും അഭിപ്രായപ്പെടുന്നത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തന്‍റെ പതിവ് ശൈലിയില്‍ വിലയിരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍. എക്സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്.
എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞു, എക്സിറ്റ് പോൾ സൂചനകൾ പുറത്തുവിട്ടു. പത്തിൽ ഒമ്പതു കൂട്ടരും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. അതിൽ തന്നെ ആറെണ്ണം 300ലധികം സീറ്റ് പ്രതീക്ഷിക്കുന്നു. പത്താമത്തെ എക്സിറ്റ് പോൾ തൂക്കുസഭയാണ് പ്രവചിക്കുന്നത്. അവിടെയും ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷി.
പ്രീപോൾ സർവേ പോലെതന്നെ എക്സിറ്റ് പോളും തട്ടിപ്പാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. 21പാർട്ടികളെ കൂട്ടിക്കെട്ടി ബദൽ മന്ത്രിസഭ രൂപീകരിക്കാനുളള ശ്രമം തുടരുകയാണ്.
കേരളത്തിൽ യുഡിഎഫ് മുന്നേറുമെന്നാണ് ഒന്നൊഴികെ സകല സർവേകളും പ്രവചിക്കുന്നത്. അംബാനിയുടെ ന്യൂസ് 18 മാത്രം എൽഡിഎഫിൻ്റെ വിജയം പ്രതീക്ഷിക്കുന്നു.

എക്സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. നവോത്ഥാനം, നവനിർമാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കും.
നമുക്ക് ഒരുമിച്ച് മുന്നേറാം
സർക്കാർ ഒപ്പമുണ്ട്.












Click it and Unblock the Notifications