വയനാട്ടില്‍ ഞെട്ടിച്ച് രാഹുല്‍ ഗാന്ധി! ആദ്യ മണിക്കൂറില്‍ തന്നെ വന്‍ കുതിപ്പ്!
വയനാട്: വയനാട്ടില്‍ കൂറ്റല്‍ ലീഡുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധി 25000 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ മണ്ഡലത്തില്‍ ഇത്തവണ രാഹുലിന് എത്ര ഭൂരിപക്ഷം ലഭിക്കുമെന്ന ആകാംഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.
ഓരോ നിയോജക മണ്ഡലങ്ങളിലും ശക്തമായ അടിത്തറയിട്ട് കൃത്യമായ പ്രചാരണ പരിപാടികളാണ് യുഡിഎഫ് നേതൃത്വവും പ്രവര്‍ത്തകരും താഴെത്തട്ടുമുതല്‍ അധ്യക്ഷന് വേണ്ടി നടത്തിയത്. ഓരോ നിയോജകമണ്ഡലത്തിന്റെയും സ്വതന്ത്രചുമതലയിൽ എഐസിസി, കെപിസിസി ഭാരവാഹികളെ നിയമിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം.
ഇത്തവണ ചരിത്രം തിരുത്തുന്ന ഭൂരിപക്ഷം തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. കുറഞ്ഞത് മൂന്ന് ലക്ഷം ഭൂരിപക്ഷമെങ്കിലും നേടിയാലേ രാഹുിനെ സംബന്ധിച്ച് അത് അഭിമാന നിമിഷമാകൂ എന്നാണ് പ്രതിപക്ഷം പറയുന്നത്.ഇത്തവണ മണ്ഡലത്തില്‍ പോളിങ്ങ് ശതമാനം ഉയര്‍ന്നതും രാഹുല്‍ ഗാന്ധി ഇഫക്റ്റാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
മലപ്പുറത്തെ ലീഗ് ശക്തി കേന്ദ്രങ്ങളിലും ഇത്തവണ പോളിങ്ങ് ഉയര്‍ന്നത് യുഡിഎഫിന് ആശ്വാസമാണ്. അതേസമയം വയനാട്ടിലെ മണ്ഡലങ്ങളില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി വലിയ മുന്നേറ്റത്തില്‍ വോട്ട് നേടും എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
Recommended Video
വയനാട് മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളിലും ഇത്തവണ കനത്ത പോളിംഗ് നടന്നിരുന്നു. മണ്ഡലത്തിലെ ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നു. മാത്രമല്ല ഭൂരിപക്ഷ സമുദായവും രാഹുല്‍ ഗാന്ധിയെ തന്നെ തിരഞ്ഞെടുക്കും എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കരുതുന്നത്.