തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ മമ്മൂട്ടി? ചൂട് പിടിച്ച് സ്ഥാനാർത്ഥി ചർച്ചകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് തിരുവനന്തപുരം. ഇതുവരെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത ബിജെപിക്ക് ഏറ്റവും കുടൂതല്‍ പ്രതീക്ഷകളുളള മണ്ഡലമാണിത്. എന്‍ഡിഎയ്ക്കും ഇടത് മുന്നണിക്കും നേരിടേണ്ടത് കരുത്തനായ ശശി തരൂരിനെ ആണ്.
അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് ഇരുമുന്നണികളും കരുതുന്നു. ബിജെപി കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍, ഇടത് പക്ഷത്ത് മമ്മൂട്ടി അടക്കമുളളവരുടെ പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്.
ബിജെപിക്ക് തിരുവനന്തപുരത്ത് കണ്ണ്
ഇടതുമുന്നണിക്ക് കാര്യമായ വിജയ പ്രതീക്ഷകള്‍ അല്ലാത്ത മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മൂന്നാമത് എത്താന്‍ മാത്രമേ സാധിച്ചിരുന്നുളളൂ. ബിജെപി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലാണ് രണ്ടാമത് എത്തിയത്. ഇത്തവണ തിരുവനന്തപുരം പിടിക്കാന്‍ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്നു.
ശ്രമം ഫലിച്ചില്ല
നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുളള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. പകരം കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ക്കാണ് തിരുവനന്തപുരത്ത് സാധ്യത. ഇടത് മുന്നണിയിലും സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചകള്‍ സജീവമായി നടന്ന് വരുന്നു.
മമ്മൂട്ടിയുടെ പേരും
അതിനിടെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരും തിരുവനന്തപുരത്ത് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇടതുപക്ഷത്തോട് വ്യ്രക്തമായ ചായ്വുളള നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഇടത് സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിപ്പിക്കുക എന്ന ആലോചന ഇടത് പക്ഷത്തിനകത്തുണ്ട്. നിലവില്‍ സിപിഐക്ക് അവകാശപ്പെട്ട സീറ്റാണ് തിരുവനന്തപുരം.
സിപിഐ എതിർത്തേക്കില്ല
എന്നാല്‍ ഇടത് സ്വതന്ത്രനായി മമ്മൂട്ടി മത്സരിക്കുമെങ്കില്‍ സിപിഐ നേതൃത്വം എതിര്‍ക്കാന്‍ സാധ്യതയില്ല. തിരുവനന്തപുരംകാരനല്ലെങ്കിലും വലിയ ജനപിന്തുണ മമ്മൂട്ടിക്കുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിന് അതീതമായുളള വോട്ടുകള്‍ ലഭിക്കാന്‍ മമ്മൂട്ടിയെ പോലെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയിലൂടെ കാരണമാകുമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.
ആറ്റുകാലിൽ വൻ സ്വീകരണം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പ്രസിദ്ധമായ ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ മമ്മൂട്ടി എത്തിയിരുന്നു. കലാപരിപാടികളുടെ ഉദ്ഘാടനത്തിനാണ് മമ്മൂട്ടിയെ ക്ഷണിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ പ്രതിഫലം വാങ്ങാതെ മമ്മൂട്ടി ഈ പരിപാടിക്കെത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മമ്മൂട്ടിയെ ക്ഷണിച്ചത് എന്നാണ് സൂചന.
പ്രതികരിക്കാതെ താരം
വലിയ സ്വീകരണമാണ് ആറ്റുകാലില്‍ മമ്മൂട്ടിക്ക് ലഭിച്ചത്. ഇത് അതിരുകളില്ലാതെ സ്‌നേഹിക്കേണ്ട കാലമാണ് എന്നാണ് മമ്മൂട്ടി ആറ്റുകാലില്‍ നിറഞ്ഞ ജനത്തോട് പറഞ്ഞത്. എന്തായാലും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മമ്മൂട്ടി ഇറങ്ങുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. അത്തരമൊരു ആലോചനയോട് മമ്മൂട്ടി അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത് എന്നാണ് സൂചന.
പിന്നോട്ടടിച്ച് ലാൽ
നടന്‍ മോഹന്‍ലാലിനെ മത്സര രംഗത്തേക്ക് ഇറക്കാന്‍ ബിജെപിയും ആര്‍എസ്എസും വന്‍ പരിശ്രമം തന്നെ നടത്തിയിരുന്നു. എന്നാല്‍ ലാല്‍ ആരാധകര്‍ അടക്കം ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്ത് വന്നു. ഒടുക്കം താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയതോടെയാണ് ബഹളങ്ങള്‍ കെട്ടടങ്ങിയത്.
കാനം മത്സരിക്കണം
അതേസമയം ശശി തരൂരിനെ നേരിടാന്‍ തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ഇറക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുളളിലുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി ഈ ആവശ്യം കാനം രാജേന്ദ്രനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പന്ന്യന്‍ രവീന്ദ്രന്റെ പേരും തിരുവനന്തപുരത്ത് ഉയരുന്നുണ്ട്