പിള്ളയെ തള്ളി സുരേന്ദ്രന്‍! സ്ഥാനാര്‍ത്ഥിയെ തേടിയുള്ള ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ ഫലം ഇങ്ങന
ശബരിമല സമരം നല്‍കിയ ആത്മവിശ്വാസത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി അണിയറിയില്‍ തകൃതിയാക്കുന്നുണ്ട്. സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്വാധീനമുള്ള നേതാക്കള്‍ തന്നെയാകും ഇത്തവണ ബിജെപിക്ക് വേണ്ടി അങ്കത്തിനിറങ്ങുക. ആരെ മത്സരിപ്പിക്കുമെന്നത് സംബന്ധിച്ച് ബിജെപിയില്‍ സമവായം എത്തിയിട്ടില്ല. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കേരളത്തില്‍ ബിജെപി സ്വകാര്യ സര്‍വ്വേ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശബരിമല സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ബിജെപി നേതാക്കളുടെ പേരുകളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റ് നേതാക്കളെയെല്ലാം തള്ളി എല്ലാ മണ്ഡലത്തിലും കെ സുരേന്ദ്രന് തന്നെയാണ് സര്‍വ്വേയില്‍ മുന്‍ഗണന ലഭിച്ചതത്രേ. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ കടുത്ത അമര്‍ഷവും സര്‍വ്വേയില്‍ ഉയര്‍ന്നെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങളിലേക്ക്

ബിജെപി അക്കൗണ്ട് തുറക്കും
ശബരിമല സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ചില അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു. നിലവിലെ കേരളത്തിലെ സാഹചര്യം മനസിലാക്കാന്‍ ബിജെപിയും കേരളത്തില്‍ ആഭ്യന്തര സര്‍വ്വേ നടത്തിയിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉയര്‍ന്നത് ഒരു പേര് മാത്രം
സര്‍വ്വേ പ്രകാരം സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഇതോടെ ആരെ മത്സരിപ്പിക്കുമെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. കെ സുരേന്ദ്രന്‍, അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ എന്നിവരുടെ പേരുകളാണ് കൂടുതലായി ഉയര്‍ന്ന് കേട്ടത്.

ആഭ്യന്തര സര്‍വ്വേ
ഇതോടെയാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ബിജെപി തന്നെ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് ആഭ്യന്തര സര്‍വ്വേ നടത്തിയതത്രേ. പാര്‍ട്ടി സംസ്ഥാന ഘടകം അറിയാതെ ജെഎന്‍യു ദില്ലി യൂനിവേഴ്സിറ്റി പൊഫസര്‍മാരും ഐടി പ്രൊഫഷണലുകളുമാണ് സര്‍വ്വേ നടത്തിയതെന്ന് കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്തുണ കൂടുതല്‍
സര്‍വ്വേ പ്രകാരം എല്ലാ മണ്ഡലങ്ങളിലും കെ സുരേന്ദ്രനാണ് പിന്തുണ കൂടുതല്‍ ലഭിച്ചത്.ശബരിമല സമരത്തില്‍ കെ സുരേന്ദ്രനാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ശബരിമല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജയിലില്‍ കിടന്നതും സമരത്തിന് നേതൃത്വം നല്‍കിയതുമെല്ലാം സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്ന് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.

പിള്ളയെ തള്ളി സര്‍വ്വേ
ശബരിമല വിഷയത്തില്‍ 21 ദിവസത്തോളമാണ് സുരേന്ദ്രന്‍ ജയില്‍ വാസം അനുഭവിച്ചത് . അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നിലപാടിലെ മലക്കം മറിച്ചല്‍ പാരയായപ്പോള്‍ ശബരിമല സ്ത്രീപ്രവേശനത്തെ നേരിട്ടെത്തി പ്രതിരോധിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നാണ് അഭിപ്രായം ഉയര്‍ന്നത്.

പ്രവര്‍ത്തകരില്‍ അമര്‍ഷം
സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാരം ഏറ്റെടുക്കാന്‍ ശ്രീധരന്‍പിള്ള തയ്യാറാകാതിരുന്നതും പത്തനംതിട്ടയ്ക്ക് അപ്പുറത്തേക്ക് സമരത്തിനായി പോകാതിരുന്നതുമെന്നും പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ടാക്കിയെന്ന് സര്‍വ്വേയില്‍ പറയുന്നു.

പിന്തുണച്ച് എന്‍എസ്എസും
തിരുവനന്തപുരത്ത് കെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് നേരത്തേ ആവശ്യം ഉയര്‍ന്നത്. സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ പിന്തുണയ്ക്കാമെന്ന നിലപാടാണ് എന്‍എസ്എസും വ്യക്തമാക്കിയത്. അതേസമയം കെ സെന്‍കുമാറിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം.

സെന്‍കുമാറിനോട് അതൃപ്തി
എന്നാല്‍ നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയ കേന്ദ്ര നിലപാടിനെ സെന്‍കുമാര്‍ വിമര്‍ശിച്ചത് കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുരേന്ദ്രന്‍റെ പേരാണ് തിരുവനന്തപുരത്ത് അന്തിമമായി ഉയര്‍ന്ന് കേള്‍ക്കുന്നത്.

ബിഡിജെഎസിന് സീറ്റ്
നിലവില്‍ സഖ്യകക്ഷിയായ ബിഡജെഎസിന് നല്‍കേണ്ട സീറ്റുകള്‍ സംബന്ധിച്ച് തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തില്‍ തിരുമാനമായിട്ടുണ്ട്. ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകള്‍ ബിഡിജെഎസിന് നല്‍കാനാണ് ധാരണ.

വിട്ടുകൊടുക്കണമെന്ന് അധ്യക്ഷന്‍
എന്നാല്‍ തൃശ്ശൂരിന് വേണ്ടി ബിഡിജെഎസ് ആവശ്യമുന്നയിച്ചേക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ ബിഡിജെഎസിന് തൃശ്ശൂര്‍ വിട്ട് കൊടുക്കണമെന്ന നിലപാടാണ് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറയുന്നത്.

ഇടഞ്ഞ് മുരളീധര പക്ഷം
എന്നാല്‍ തൃശ്ശൂര്‍ സുരേന്ദ്രന്‍റെ പ്രവര്‍ത്തന മേഖലയാണെന്നാണ് മുരളീധരപക്ഷം പറയുന്നത്. അതുകൊണ്ട തന്നെ തൃശ്ശൂരില്‍ സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ മതിയെന്നാണ് മുരളീധരപക്ഷത്തിന്‍റെ ആവശ്യം.

അന്തിമ തിരുമാനം
സര്‍വ്വേ സംബന്ധിച്ച വിവരങ്ങള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കൈമാറിയിട്ടുണ്ട്. അന്തിമ തിരുമാനം അധ്യക്ഷനായിരിക്കും കൈക്കൊളളുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications