അവസാനം എസ്എഫ്ഐയും തെറ്റ് സമ്മതിച്ചു: മഹാരാജാസ് കോളേജിൽ വീഴ്ച പറ്റിയിട്ടുണ്ട്, സ്വയം പരിശോധന നടത്തണം
കൊച്ചി: മഹാരാജാസ് കോളേജിലെ കസേര കത്തിക്കൽ സംഭത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് എസ്എഫ്ഐ. ഏറെ വിവാദമായ സംഭവമായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത്. എസ്എഫ്ഐയുടെ എറണാകുളം ജില്ല സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് തെറ്റ് പറ്റിയെന്ന് സൂചിപ്പിക്കുന്നത്.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജുനൈദ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മഹാരാജാസ് കോളെജില്‍ അടുത്തകാലത്തായി അരാഷ്ട്രീയ പ്രവണതയുളള ചില സംഭവങ്ങളുണ്ടായെന്നും സൂചിപ്പിക്കുന്നുണ്ട്. കസേര കത്തിക്കലില്‍ പങ്കില്ലെന്ന് പുറത്തെമ്പാടും ആവര്‍ത്തിക്കുന്നതിനിടയിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ എസ്എഫ്‌ഐയുടെ ഏറ്റുപറച്ചില്‍ നടന്നിരിക്കുന്നത്.

കസേര കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാരാജാസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവം എസ്എഫ്‌ഐയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിച്ചതെന്നും ജില്ലാ കമ്മിറ്റിയുടെ ഇടപെടലാണ് മുഖം രക്ഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കസേര കത്തിക്കൽ സംഭവത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണം. എറണാകുളം ലോ കോളെജിലെ നഷ്ടപ്പെട്ട യൂണിയന്‍ തിരിച്ചുപിടിക്കാനുളള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications