മേജര്‍ രവി സല്‍മാന്‍ ഖാനൊപ്പം, റോഡില്‍ ഉറങ്ങുന്നവര്‍ പ്രശ്‌നക്കാര്‍!
തിരുവനന്തപുരം: സിനിമ സംവിധായകനും മുന്‍ പട്ടാളക്കാരനും ആയ മേജര്‍ രവി അടുത്ത കാലത്ത് ഏറെ വിവാദങ്ങളില്‍ പെട്ട വ്യക്തിയാണ്. സംഘപരിവാര്‍ സംഘടനകളുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതായിരുന്നു അതില്‍ പ്രധാനം.
എന്നാല്‍ ഇപ്പോള്‍ സല്‍മാന്‍ ഖാനെ അനുകൂലിച്ച് സംസാരിച്ചാണ് ഇദ്ദേഹം വീണ്ടും വിവാദത്തിലായിരിയ്ക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആളെ കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാത്രമല്ല കുറ്റവാളി എന്നാണ് മേജര്‍ രവിയുടെ പക്ഷം.
റോഡരികില്‍ കിടന്നുറങ്ങാന്‍ നിയമപ്രകാരം പാടില്ലെന്നാണ് മേജര്‍ രവി പറയുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ ആരും നടപടിയെടുക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. പതിനൊന്ന് മണി കഴിഞ്ഞാല്‍ തട്ടുകടക്കാരെ പോലും പോലീസ് ഒഴിപ്പിയ്ക്കും. എന്തുകൊണ്ട് റോഡരികില്‍ കിടന്നുറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കിന്നില്ല എന്നാണ് ചോദ്യം.
സല്‍മാന്‍ ഖാന്‍ വാഹനം ഇടിച്ച് കയറ്റി ഒരാളെ കൊന്ന സംഭവത്തില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്തായാലും മലയാളത്തില്‍ നിന്ന് മേജര്‍ രവി മാത്രമാണ് സല്‍മാന്‍ ഖാനെ ഇത്തരത്തിലെങ്കിലും പിന്തുണച്ചത്. ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്താണ് മേജര്‍ രവി ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.
മേജര്‍ രവി ഇങ്ങനെയൊക്കെ പറയുമ്പോഴും ചില കാര്യങ്ങള്‍ ആലോചിയ്ക്കാവുന്നതാണ്. മദ്യപിച്ച് വാഹനം ഓടിക്കാമോ, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കാമോ, ഫുട്പാത്ത് വാഹനം ഓടിച്ച് കയറ്റാനുള്ള സ്ഥലമാണോ...? സല്‍മാന്‍ ചെയ്തത് ഇതെല്ലാം ആണ്. അതെല്ലാം തീര്‍ത്തും നിയമ വിരുദ്ധം തന്നെയാണ്.