'അന്ന് സുരേഷ് ഗോപിയെ മന്നം സമാധിയില്‍ കയറ്റിയില്ല, പിണറായിയെ കാത്തുനിന്നത് ഒരു മണിക്കൂർ'; മേജർ രവി
കോട്ടയം: മുന്‍ എം പിയും നടനുമായ സുരേഷ് ഗോപിയെ മന്നം സമാധിയില്‍ പ്രവേശിപ്പിക്കാതിരുന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. ബി ജെ പിക്കാരനാണെന്ന കാരണം പറഞ്ഞ് സുരേഷ് ഗോപിയെ മന്നം സമാധിയില്‍ കയറ്റാതിരുന്ന സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാത്ത് കോട്ടയം ഗസ്റ്റ് ഹൗസില്‍ നിന്നത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് മേജര്‍ രവി പറഞ്ഞു.
'എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നട്ടെല്ല് നിവര്‍ത്തി വിവേകത്തോടെ സംസാരിക്കാന്‍ തയ്യാറകണം. ഇല്ലെങ്കില്‍ നട്ടെല്ലുവര്‍ ചോദ്യം ചെയ്യും'- മേജര്‍ രവി പറഞ്ഞു. വൈക്കത്ത് വിദ്യാധിരാജ വിചാരവേദി എന്ന സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

'എന്റെ അനിയന്‍, അനിയന്‍ എന്ന് പറയുന്നത് സുരേഷ് ഗോപി, സൈനിലേ വലുപ്പമേ ഉള്ളൂ, എന്നെക്കാളും ചെറുപ്പമാണ്. നിങ്ങളാരാണ് മന്നം സമാധിയില്‍ പോകുന്നത് തടയാനെന്ന് ചോദിച്ചപ്പോള്‍, ഒരു സാധാരണക്കാരായിട്ട് വന്നിരുന്നെങ്കില്‍ ഞാന്‍ അംഗീകരിക്കുമായിരുന്നു. എന്നാല്‍ ബി ജെ പിക്കാരനായിട്ട് വന്നത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്'
'എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കോട്ടയം ഗസ്റ്റ് ഹൗസില്‍ വന്നപ്പോള്‍ ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ടും അദ്ദേഹത്തെ കാണാതെ പോയത് എന്തിനായിരുന്നു. അപ്പോള്‍, ഏത് പാര്‍ട്ടിയെ ബഹുമാനിക്കണമെന്ന് അദ്ദേഹത്തിന് അറിയാം'- മേജര്‍ രവി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിക്ക് ഉണ്ടായ അനുഭവത്തെ കുറിച്ചാണ് മേജര്‍ രവി ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
2015ല്‍ എന് എസ് എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ചിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന ടത്താന്‍ മുന്‍കൂര്‍ അനുമതി തേടിയായിരുന്നു സുരേഷ് ഗോപി അവിടെ എത്തിയത്. എന്നാല്‍ പരിപാടിക്ക് ശേഷം സുരേഷ് ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിക്കുകയായിരുന്നു.
അന്ന് സുരേഷ് ഗോപിയെ സുകുമാരന്‍ നായര്‍ അപമാനിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 'താങ്കളുടെ ഷോ ഇവിടെ വേണ്ട, ക്ഷണിക്കാത്ത പരിപാടിയ്ക്ക് വന്നത് ശരിയായില്ല'- എന്നൊക്കെയാണ് സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയോട് പറഞ്ഞത്. തന്റെ ഹൃദയം തകര്‍ന്നു പോയെന്നാണ് ഇതിനോട് സുരേഷ് ഗോപി പ്രതികരിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഈ സംഭവം.












Click it and Unblock the Notifications