നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു
നാടക ലോകത്ത് നിന്നും സിനിമയിലെത്തിയ അദ്ദേഹം ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളം സിനിമ പ്രേമികൾക്ക് സമ്മാനിച്ച പ്രതിഭയാണ്
കൊച്ചി: മുതിർന്ന സിനിമ - നാടക നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യ സഹജമായ അസുഃഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു. നാടക ലോകത്ത് നിന്നും സിനിമയിലെത്തിയ അദ്ദേഹം ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളം സിനിമ പ്രേമികൾക്ക് സമ്മാനിച്ച പ്രതിഭയാണ്.
Recommended Video

90കൾ മുതൽ മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന കെടിഎസിന്റെ അരങ്ങേറ്റ ചിത്രം രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവയാണ്. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ തന്നെ ജനമനസിൽ ഇടം നേടിയ അദ്ദേഹം പിന്നീട് 140ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിൽ അറിയപ്പെടുന്ന നടനായി തന്നെ അടയാളപ്പെടുത്തികഴിഞ്ഞും തൃപ്പൂണിത്തുറയിൽ അദ്ദേഹം കട നടത്തിയിരുന്നു.
21-ാം വയസിൽ കണ്ണംകുളങ്ങര അംബേദ്കർ ചർക്ക ക്ളാസിൽ നൂൽനൂൽപ്പ് ജോലിചെയ്യവെ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം അദ്ദേഹം ഭാഗമായി.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത് സിനിമ ലോകത്തും കയ്യടി നേടി. ഇതോടൊപ്പം മിനിസ്ക്രീനിലും അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചിരുന്നു.












Click it and Unblock the Notifications