'അത് ചെലവാക്കിയ തുകയല്ല, അമിത തുക ചെലവാക്കി എന്ന് പറയുന്നവരുടെ ഉദ്ദേശ്യം വേറെ'; എം ബി രാജേഷ്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിന് 2,76,75,000 രൂപയെന്ന വാർത്തകളെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചെലവാക്കി എന്ന് പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. ചെലവാക്കിയ തുകയുടെ കണക്കല്ല കോടതിയിൽ കൊടുത്തത് ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.
'' നമ്മളിൽ പലരും വീട് എടുത്തിട്ടുണ്ടാകും അതെടുക്കും മുന്നെ ലോൺ കിട്ടാൻ ഒരു ബജറ്റ് തയ്യാറാക്കി ബാങ്കിൽ കൊടുക്കും ഇതാണ് എസ്റ്റിമേറ്റഡ് ബജറ്റ്. അത് നമുക്ക് തോന്നുന്നത് പോലെ ഉണ്ടാക്കാൻ പറ്റില്ല. ആ ബജറ്റ് തയ്യാറാക്കുന്നത് ഓരോ ഉൽപന്നത്തിന്റെയും മാർക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചുമാണ്. നാട്ടിൽ ഒരു വീട് എടുക്കാൻ സ്ക്വയർ ഫീറ്റിന് 2000 - 2500 വരെ വേണ്ടി വരും എന്ന് നമ്മൾ കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോൾ അത്രയും തുക ചെലവാകില്ല. മറ്റ് ചിലപ്പോൾ കൂടിയെന്ന് വരാം. ഈ രീതിയിൽ ബജറ്റ് പ്രോജക്‌ഷൻ നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്, അദ്ദേഹം പറഞ്ഞു.

ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്ടങ്ങളെയും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചെലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മൾ കണക്കാക്കുക? അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവർക്ക് സർക്കാർ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ച് ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചാണ്.
ഒരാൾക്ക് വസ്ത്രത്തിന് ഇത്ര പൈസ, പാത്രങ്ങൾക്ക് ഇത്ര പൈസ, അങ്ങനെ ഒരാൾക്ക് വേണ്ട തുകയും അതിൽ നിന്നും ആകെ പേർക്ക് വേണ്ട തുകയും കണ്ടെത്തും. ഇത് ചെലവാക്കിയ തുകയല്ല, പ്രൊജക്ഷനാണ്. അതാണ് കോടതിയിൽ കൊടുത്തത്. ഇതും പൊക്കിപ്പിടിച്ച് സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതത്തുക ചെലവാക്കി എന്ന് പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവാക്കിയതെന്ന തരത്തിൽ പുറത്ത് വരുന്ന കണക്കുകൾ തെറ്റാണെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്നും കേന്ദ്രത്തിന് നൽകിയ പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദുരന്തം നടന്നതിന് ശേഷം സംസ്ഥാന സർക്കാർ ഒരു മെമ്മോറാണ്ടം നൽകിയിരുന്നു. അതിൽ കാണിച്ചിരുന്ന കണക്കാണ് ഇതെന്നും ഓഗസ്റ്റ് രണ്ടാം വാരത്തിലാണ് ഇത് തയ്യാറാക്കിയത് എന്നും പുനരധിവാസ പാക്കേജ് ലഭിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത് ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾ തന്നെ നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications